കേരള കമ്പനികളുടെ ഓഹരികൾ : നിലമെച്ചപ്പെടുത്താതെ ബാങ്കിംഗ് മേഖല കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കെഎസ്ഇ വില വർധിച്ചു

വിപണിയില്‍ ഇന്ന് വലിയ ചാഞ്ചാട്ടം ദൃശ്യമായി. ഇന്നലെ വിപണിയില്‍ 8 ശതമാനം വര്‍ധനയായിരുന്നു ഉണ്ടായത്. വിദേശ സ്ഥാപനങ്ങള്‍ 740 കോടി രൂപയുടെ വാങ്ങല്‍ നടത്തിയത് ഇന്നലെ രൂപ ശക്തിപ്പെടുത്തുന്നതിലേക്ക് നയിക്കുകയും ചെയ്തു. എഫ്ഐഐ വില്‍പ്പന അവസാനിച്ചുവെന്ന ധാരണ വിപണിയില്‍ ഉണ്ടായതോടെ ഇന്ന് രാവിലെ, മിക്ക ഷെയറുകളിലും മൊത്തത്തില്‍ വാങ്ങല്‍ ഉണ്ടായി.

ഇന്നലെ 8790 പോയ്ന്റില്‍ ക്ലോസ് ചെയ്ത നിഫ്റ്റി ഇന്ന് 4% ഉയര്‍ന്ന് 9131 ല്‍ എത്തിയിരുന്നു. എന്നാല്‍ ഈ ഉയര്‍ന്ന ലെവല്‍ വില്‍പനക്കാര്‍ അവരുടെ പൊസിഷന്‍ ലിക്വിഡേറ്റ് ചെയ്യാന്‍ ഉപയോഗിച്ചതോടെ ഇന്നത്തെ നേട്ടം നഷ്ടമാകുകയും നിഫ്റ്റി 8748 ലേക്ക് താഴുകയും ചെയ്തു. 0.5ശതമാനമാണ് കുറവ്. മൊത്തം വിപണിയുടെ ചാഞ്ചാട്ടം കേരള കമ്പനികളുടെ ഓഹരി വിലയിലും പ്രതിഫലിച്ചു. ഫെഡറല്‍ ബാങ്ക് ഓഹരി വില 42.70 ല്‍ നിന്ന് 45.35 ആയി ഉയര്‍ന്നിരുന്നെങ്കിലും മൊത്തം വിപണി ഇടിഞ്ഞപ്പോള്‍ ഫെഡറല്‍ ബാങ്കും 40.90 രൂപയിലെത്തി. 1 കോടി 60 ലക്ഷം ഓഹരികള്‍ ട്രേഡ് ചെയ്തു.

മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില ഇന്ന് 676 രൂപയില്‍ നിന്ന് 743 രൂപ വരെ എത്തിയിരുന്നു. എന്നാല്‍ പിന്നീട് താഴേക്ക് പോയ ഓഹരി 652 വരെ ഇടിഞ്ഞ ശേഷം 690 രൂപയില്‍ ക്ലോസ് ചെയ്തു. 2.19 ശതമാനമാണ് നേട്ടം. കമ്പനിയുടെ ശക്തമായ അടിത്തറ യാണ് ഓഹരി വിലയില്‍ പ്രതിഫലിക്കുന്നത്. 24 ലക്ഷം ഷെയറുകളാണ് ട്രേഡ് ചെയ്തത്.

മറ്റൊരു പ്രധാന സ്വര്‍ണ്ണ വായ്പ ദാതാക്കളായ മണപ്പുറം ഫിനാന്‍സും 6.60 ശതമാനം നേട്ടം കൈവരിച്ചു. കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് വിലയായ 101.30 രൂപയില്‍ നിന്ന് ഇന്ന് വില 108 രൂപയിലെത്തി. 1.56 കോടി ഓഹരികള്‍ ട്രേഡ് ചെയ്തു. തുടര്‍ച്ചയായ രണ്ടാം ദിവസവും മുത്തറ്റ് ഫിനാന്‍സും മണപ്പുറവും വിലയില്‍ വര്‍ധന നിലനിര്‍ത്തി.

അതേ സമയം മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ഓഹരികള്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി. വില 236 രൂപയില്‍ നിന്നും 234 രൂപയായി താഴ്ന്നു.25000 ഓഹരികളാണ് ട്രേഡ് ചെയ്തത്. ഇന്‍ഡസ്ട്രി വിഭാഗത്തില്‍ എഫ്എസിടി ഓഹരികള്‍ 17 ശതമാനം വര്‍ധന നേടി. മികച്ച മണ്‍സൂണ്‍ ലഭിക്കുമെന്ന വാര്‍ത്തകള്‍ വന്നെങ്കിലും കോവിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കിടയില്‍ അത് ശ്രദ്ധിക്കാതെ പോയി. ഫാക്ട് പോലുള്ള ഓഹരികള്‍ക്ക് ഗുണകരമാണിത്. 30.40 രൂപയില്‍ നിന്ന് 35.45 രൂപയായി. ഏഴ് ലക്ഷം ഓഹരികളാണ് ട്രേഡ് ചെയ്തത്.

വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് വില 157.50 രൂപയില്‍ നിന്ന് 161 രൂപയായി വര്‍ധിച്ചു. 2.35 ശതമാനമാണ് നേട്ടം. സീറോ ഡെറ്റ് കമ്പനി എന്നതാണ് വി ഗാര്‍ഡിന്റെ ഗുണം. കിറ്റെക്സ് ഗാര്‍മെന്റ്സ് ഓഹരി വില 90 രൂപയില്‍ നിന്ന് 94 രൂപയായി. അപ്പോളോ ടയേഴ്സിന്റെ ഓഹരി വില 83.50 രൂപയില്‍ നിന്ന് 83.15 രൂപയായി. നഷ്ടം 0.5 ശതമാനം. 30 ലക്ഷം ഓഹരികളാണ് ട്രേഡ് ചെയ്തത്. നിഫ്റ്റി ഓട്ടോ സൂചികകള്‍ 2 ശതമാനം ഉയര്‍ന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it