Begin typing your search above and press return to search.
ഉയരത്തിൽ ഉലച്ചിൽ
ഉയർന്നു തുടങ്ങി; കൂടുതൽ ഉയർന്ന ശേഷം താഴ്ന്നു. തുടക്കത്തിലെ നേട്ടമെല്ലാം കളയുന്ന നിലയിലാണ് ഒരു മണിക്കൂറിനു ശേഷം വിപണി. ഇന്നു രാവിലെ ഓഹരി വിപണി ചാഞ്ചാടുകയാണ്.
ഏഷ്യൻ വിപണികൾ ഉയരത്തിൽ തുടങ്ങിയ ശേഷം കുത്തനെ താഴാേട്ടു പോയി. ഡോളർ കരുത്തു നേടിയതും സർക്കാർ ബോണ്ടുകൾക്കു വിലകൂടിയതും ഓഹരികളുടെ ഇടിവിനു കാരണമായി.
ഗവണ്മെൻ്റ് കടമെടുപ്പ് അൽപം കുറച്ചതു ബാങ്കുകളെ സഹായിച്ചു.എസ്ബിഐ അടക്കമുള്ള ബാങ്കുകളുടെ വില കൂടി.തിങ്കളാഴ്ച ഏറ്റവുമധികം താണതു നിഫ്റ്റി ബാങ്ക് ആയിരുന്നു. ഇന്നു രാവിലെ ആ സൂചിക ഗണ്യമായി കയറി. ബാങ്കുകളുടെ മൂലധനത്തിനായി ഇറക്കുന്ന പെർപെച്വൽ ടിയർ വൺ ബോണ്ടുകളുടെ മൂല്യനിർണയം സംബന്ധിച്ച വിവാദമാർഗരേഖ സെബി തിരുത്തിയതും ബാങ്കുകൾക്കു സഹായകമായി.
കാറുകളുടെ വില അടുത്ത മാസം കൂട്ടുമെന്ന റിപ്പോർട്ട് മാരുതി സുസുകിയുടെ ഓഹരിവില ഉയർത്തി.
രാജ്യാന്തര വിപണിയിൽ സ്വർണം വീണ്ടും താഴ്ന്നു. ഔൺസിന് 1736 ഡോളറിലാണു വ്യാപാരം. കേരളത്തിൽ പവന് 120 രൂപ കുറഞ്ഞ് 33,520 രൂപയായി.
സർക്കാർ ഒരു ഗഡു കടപ്പത്രലേലം റദ്ദാക്കിയത് വിപണിയിൽ അനുകൂല പ്രതികരണം ഉണ്ടാക്കി. 10 വർഷ സർക്കാർ കടപ്പത്ര വില ഉയർന്നു. കടപ്പത്രത്തിലെ നിക്ഷേപനേട്ടം 6.15 ശതമാനമായി താണു. ഫെബ്രുവരി 24-നു ശേഷം ഇതാദ്യമാണ് ഈ നിലയിലേക്കു താഴുന്നത്.
ഡോളർ കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. 72.35 രൂപയിലാണു ഡോളർ ഇന്ന്.
ക്രൂഡ് ഓയിൽ വില താഴോട്ടു നീങ്ങി. ബ്രെൻ്റ് ഇനം 64 ഡോളറിനു താഴെയായി.
Next Story