കയറിയിറങ്ങി വിപണി
പ്രതീക്ഷ പോലെ ഇന്ത്യൻ വിപണി ഉയരത്തിൽ തുടങ്ങി. പിന്നീട് അൽപം താഴ്ന്ന നിലവാരത്തിൽ കയറിയിറങ്ങുന്നു. ഏഷ്യൻ കമ്പോളങ്ങൾ തുടക്കത്തിലെ ആവേശം നഷ്ടപ്പെടുത്തിയത് കാരണമായി.
കഴിഞ്ഞ ദിവസങ്ങളിൽ വിപണിയുടെ കുതിപ്പിനു നേതൃത്വം നൽകിയ ബാങ്ക് ഓഹരികൾ ഇന്നു ചെറിയ ഉയർച്ചയേ കാണിച്ചുള്ളൂ. മിഡ് ക്യാപ് ഓഹരികളും കാര്യമായി ഉയർന്നില്ല.
ചെയർമാൻ്റെ നിര്യാണത്തെ തുടർന്നു കഴിഞ്ഞ ദിവസങ്ങളിൽ വില താഴ്ന്ന മുത്തൂറ്റ് ഫിനാൻസ് ഇന്നു രാവിലെ മൂന്നു ശതമാനത്തോളം കയറി.
വ്യാവസായിക ലോഹങ്ങളുടെ വില അൽപം താണിട്ടുണ്ട്. ചൈന സാമ്പത്തിക വളർച്ച ലക്ഷ്യം വച്ചത് ആറു ശതമാനം മാത്രമാണ്. വിപണി പ്രതീക്ഷിച്ചതിലും കുറവാണിത്. ഏഴര ശതമാനമായിരുന്നു പ്രതീക്ഷ. അലൂമിനിയം, ചെമ്പ് തുടങ്ങിയവയുടെ ഉൽപാദക കമ്പനികൾക്കു വില താണു.
ക്രൂഡ് ഓയിൽ വില അൽപം കൂടി താഴ്ന്നു. ബ്രെൻറ് ഇനം 67 ഡോളറി നു താഴെയായി.
ലോകവിപണിയിൽ സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. രാവിലെ ഔൺസിന് 1721 ഡോളർ വരെ കയറിയ വില 1710 വരെ താണിട്ട് അൽപം കയറി. കേരളത്തിൽ പവനു 120 രൂപ കൂടി 33,440 രൂപയായി. ഡോളറിൻ്റെ വിലയിടിവാണു വിദേശത്തെ തോതിൽ ഇന്ത്യയിൽ വില കയറാത്തതിനു കാരണം.
ചൊവ്വാഴ്ച തുടക്കത്തിൽ വലിയ നേട്ടം കുറിച്ച ഡോളർ ഒടുവിൽ താഴോട്ടു പോയി. 72.92 രൂപയിലാണു ഡോളർ ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 72.96 രൂപയിൽ വ്യാപാരം തുടങ്ങിയ ഡോളർ താമസിയാതെ 72.91 ലേക്കു താണു.
സർക്കാർ കടപ്പത്രങ്ങളുടെ വില നേരിയ ഉയർച്ച കാണിച്ചിട്ടു വീണ്ടും താണു.