Begin typing your search above and press return to search.
ആവേശത്തിൽ സൂചികകൾ
ബുധനാഴ്ച വൈകുന്നേരത്തെ ആവേശം ഒട്ടും ചോരാതെ തുടരുകയാണ്. ഒരു ശതമാനത്തോളം ഉയരത്തിൽ തുടങ്ങിയ സൂചികകൾ വീണ്ടും ഉയർന്നു. ഇടയ്ക്കു ലാഭമെടുക്കലുകാരുടെ വിൽപന സമ്മർദമുണ്ടായി.
ജാപ്പനീസ്, ചൈനീസ് സൂചികകളും നല്ല കയറ്റത്തിലാണ്.
ബാങ്കുകളും ധനകാര്യ കമ്പനികളും മെറ്റൽ കമ്പനികളും വാഹന കമ്പനികളുമൊക്കെ കുതിപ്പിലാണ്.
ജിഎസ്ടിയുടെ 18 ശതമാനം നികുതി സ്ലാബ് 12 ശതമാനം സ്ലാബുമായി ലയിപ്പിക്കുമെന്നു സൂചനയുണ്ട്.മാർച്ച് ആദ്യം ജിഎസ്ടി കൗൺസിൽ ഇതു ചർച്ച ചെയ്യും. വൈദ്യുതഗൃഹോപകരണങ്ങളുടെ നിരക്ക് 18-ൽ നിന്നു 12 ശതമാനമായി കുറയും. ഗൃഹോപകരണ കമ്പനികളുടെ ഓഹരി വില ഈ ദിവസങ്ങളിൽ ഉയരുന്നുണ്ട്.
കോവിഡ് വാക്സിനേഷൻ സ്വകാര്യ ആശുപത്രികൾ വഴിയും നടത്തും എന്ന പ്രഖ്യാപനം അപ്പോളോ ഹോസ്പിറ്റൽസ്, മാക്സ് തുടങ്ങിയവയ്ക്കു വില വർധിപ്പിച്ചു.
പ്രമുഖ ഐടി കമ്പനിയായ എംഫസിസിനെ കാർലൈൽ ഗ്രൂപ്പ് ഏറ്റെടുക്കും. ബ്ലാക്ക് സ്റ്റോണിൻ്റെ പക്കലുള്ള 56.12 ശതമാനം ഓഹരിയാണ് അവർ വാങ്ങുക. 1500 രൂപയക്കടുത്താകും ഓഹരിക്കു വിലയിടുക. ബുധനാഴ്ച 1701 രൂപ വില ഉണ്ടായിരുന്ന ഓഹരിക്ക് ഇന്നു നാലു ശതമാനം ഇടിവുണ്ടായി. നിക്ഷേപ ഫണ്ട് ആയ കാർലൈൽ പിന്നീട് 26 ശതമാനം ഓഹരി വാങ്ങാൻ ഓപ്പൺ ഓഫർ നടത്തും.
ബ്ലാക്ക് സ്റ്റാേൺ 2016-ൽ 430 രൂപ വച്ചാണ് ഹ്യൂലറ്റ് പക്കാർഡിൽ നിന്ന് 31 ശതമാനം ഓഹരി വാങ്ങിയത്. ഓപ്പൺ ഓഫർ വഴി ശരാശരി 458 രൂപയ്ക്ക് 26 ശതമാനം ഓഹരി കൂടി വാങ്ങി. ഇപ്പോൾ നാലു മടങ്ങ് വിലയ്ക്ക് അവർ വിറ്റൊഴിയുന്നു.
ആഗോള വിപണിയിൽ സ്വർണം 1800 ഡോളറിനു താഴെയായി. കേരളത്തിൽ പവന് 280 രൂപ കുറഞ്ഞ് 34,720 രൂപയായി.
ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നു. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 67.16 ഡാേളറായി.
Next Story