Begin typing your search above and press return to search.
പ്രതീക്ഷയോടെ തുടക്കം
തലേന്നത്തെ തിരുത്തൽ വളരെ കൂടുതലായി എന്ന മട്ടിലാണ് ഇന്നു വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 50,128.85 വരെ ഉയർന്നു. നിഫ്റ്റി 14,782.25 ലാണ് തുടങ്ങിയതു തന്നെ. പിന്നീടു വിൽപന സമ്മർദത്തിൽ സൂചികകൾ തലേന്നത്തേക്കാൾ താഴെപ്പോയി. എങ്കിലും തിരികെ കയറി. ഒരു മണിക്കൂർ കഴിയുമ്പോൾ സെൻസെക്സ് 50,000 നു മുകളിലാണ്. നിഫ്റ്റി 14,800 കടന്നു.
റിലയൻസിൻ്റെ പുന:സംഘടനയെ വിപണി കരുതലോടെയാണു സ്വാഗതം ചെയ്തത്. ഓഹരി വിലയിൽ വലിയ കുതിപ്പ് ഉണ്ടായില്ല. ബാങ്ക് ഓഹരികൾ പൊതുവേ നേട്ടമുണ്ടാക്കി. മൂന്നു വർഷത്തിനകം അറ്റ കടബാധ്യത ഇല്ലാതാക്കുമെന്ന ടാറ്റാമോട്ടാേഴ്സ് പ്രഖ്യാപനത്തെ ഓഹരി വില ഉയർത്തി വിപണി സ്വാഗതം ചെയ്തു.
ക്രൂഡ് വിലക്കയറ്റം ഒഎൻജിസിക്കു ലാഭം വർധിപ്പിക്കുമെന്ന പ്രതീക്ഷയിൽ ഓഹരി വില കുതിച്ചു.
ആഗോള വിപണിയുടെ ചുവടുപിടിച്ച് ഡോളറിന് ഇന്ത്യയിലും വിലയിടിവ്. തിങ്കളാഴ്ച 14 പൈസ കുറഞ്ഞതിനു പിന്നാലെ ഇന്നു 13 പൈസ താണു.72.36 രൂപയിലാണ് ഇന്നു ഡോളർ വ്യാപാരം തുടങ്ങിയത്.പിന്നീട് 72.33 രൂപയിലേക്കു താണു.
സ്വർണ വില ഉയരത്തിൽ തുടരുന്നു. ഔൺസിന് 1815 ഡോളർ വരെ കയറിയിട്ട് 1813-ലേക്കു താണു. കേരളത്തിൽ ഇന്നു പവന് 480 രൂപ കൂടി 35,080 രൂപയായി.
ക്രൂഡ് ഓയിൽ വില വീണ്ടും കൂടി. ഉൽപാദനം വീണ്ടും നിയന്ത്രിക്കുന്നതു ചർച്ച ചെയ്യാൻ സൗദി അറേബ്യ റഷ്യയുമായി ചർച്ച തുടങ്ങിയെന്ന റിപ്പോർട്ടുകൾ വിപണിയെ സ്വാധീനിച്ചു. ബ്രെൻ്റ് ഇനത്തിന് 66.61 ഡോളർ വരെ കയറി. ഓഗസ്റ്റാേടെ ക്രൂഡ് വില 75 ഡോളർ കടക്കുമെന്നു ഗോൾഡ്മാൻ സാക്സ് പ്രവചിച്ചിട്ടുണ്ട്.
ചെമ്പ് വില ടണ്ണിന് 9200 ഡോളറിലേക്കു കയറി. അലൂമിനിയം വില 2200 ഡോളറിലെത്തി. ഫെബ്രുവരിയിൽ മാത്രം വില 10 ശതമാനം കൂടി.
ഡിജിറ്റൽ ഗൂഢകറൻസി ബിറ്റ് കോയിന് എതിരേ അമേരിക്കൻ ട്രഷറി സെക്രട്ടറി (ധനമന്ത്രി) പരസ്യ പ്രസ്താവന നടത്തിയത് ഡിജിറ്റൽ കറൻസിവിപണിക്കു തിരിച്ചടിയായി. 58,250 ഡോളർ വരെ കയറിയ ബിറ്റ് കോയിൻ 52,000 ഡോളറിനു താഴെയായി.
Next Story