കേന്ദ്ര ധനകാര്യ കമ്മീഷന്റെ കാലാവധി 11 മാസം നീട്ടി
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ കാലാവധി 2020 ഒക്ടോബര്‍ 30 വരെ നീട്ടാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇപ്പോഴത്തെ കാലാവധി ഈ മാസം 30 നു തീരാനിരിക്കവേയാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
കമ്മീഷന്‍ ഇടക്കാല റിപ്പോര്‍ട്ട് 30 നു ശനിയാഴ്ച സമര്‍പ്പിക്കും. 2020-21 സാമ്പത്തിക വര്‍ഷത്തേക്ക് നികുതി വിഭജനത്തിനുള്ള സൂത്രവാക്യങ്ങള്‍ ഇത് നിര്‍ദ്ദേശിക്കും. ഇതിനപ്പുറമായി നിലവിലെ സാമ്പത്തികാവസ്ഥയില്‍ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ച് പരിഷ്‌കാര നടപടികള്‍ സ്വീകരിക്കേണ്ട സാഹചര്യമുള്ളതായി വിലയിരുത്തലുണ്ട്.
ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ രൂപീകരണത്തെ തുടര്‍ന്നാണ് കമ്മീഷന് കൂടുതല്‍ സമയം അനുവദിച്ചതെന്ന് പറയപ്പെടുന്നു. ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് കമ്മീഷന്‍ കൂടുതല്‍ സമയം ചോദിച്ചിരുന്നു. 2020-21 കാലത്തെ ബജറ്റ് തയ്യാറാക്കാന്‍ വേണ്ടിയുള്ളതാണ് ഈ ഇടക്കാല റിപ്പോര്‍ട്ട്.
ഭരണഘടനയുടെ 280-ാം അനുച്ഛേദം അനുസരിച്ച് ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും രാഷ്ട്രപതി ഒരു ധനകാര്യ കമ്മീഷനെ നിയമിക്കണം.
പതിനഞ്ചാം ധനകാര്യ കമ്മീഷന് രണ്ട് റിപ്പോര്‍ട്ടുകളിലൂടെ (2020-21 മുതല്‍ 2025-26 വരെ) ആറ് വര്‍ഷത്തേക്ക് ശുപാര്‍ശകള്‍ നല്‍കാന്‍ കഴിയുമെങ്കിലും, പതിനാറാമത്തെ ധനകാര്യ കമ്മീഷന്‍ രൂപീകരിക്കുമ്പോള്‍ 2025-26 മുതല്‍ 2029-30 വരെ അധികാര വിഭജനം പരിഗണിക്കുമെന്നാണ് സൂചന.എന്‍ കെ സിംഗ് ആണ് നിലവില്‍ ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline