ഇന്ത്യയിലായിരുന്നെങ്കില്‍ നൊബേല്‍ കിട്ടില്ലായിരുന്നു: അഭിജിത് ബാനര്‍ജി
ഇന്ത്യയിലാണ് താമസിച്ചിരുന്നതെങ്കില്‍ തനിക്ക് നൊബേല്‍ സമ്മാനം ലഭിക്കുമായിരുന്നില്ലെന്ന് ഇത്തവണത്തെ സാമ്പത്തിക നൊബേല്‍ പുരസ്‌കാര ജേതാവ് അഭിജിത് ബാനര്‍ജി. ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനാനെത്തിയ ബാനര്‍ജി ഒരു ചോദ്യത്തിനുള്ള മറുപടിയിലാണ് ഇങ്ങനെ പറഞ്ഞത്.
കഴിവില്ലാത്തതിനാല്‍ അല്ല
ഇന്ത്യയില്‍ അങ്ങനെ സംഭവിക്കുന്നത്. കഴിവുകളുള്ളവരെ ഒരിടത്ത്
ഒരുമിച്ചെത്തിക്കാന്‍ കഴിയാത്തതാണ് ഇന്ത്യയുടെ പ്രശ്നം - ഇന്ത്യയില്‍
ജനിച്ച അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ പറഞ്ഞു.'അതിന്റെ അര്‍ത്ഥം
ഇന്ത്യയില്‍നിന്നും സംഭാവനകള്‍ ഉണ്ടാകുന്നില്ല എന്നല്ല. പക്ഷേ, കുറച്ചുകൂടി
വിപുലമായ സംവിധാനങ്ങള്‍ ഇവിടെ ലഭ്യമാകേണ്ടതുണ്ട്', അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.
അമേരിക്കയിലെ എംഐടിയിലെ
അധ്യാപനം തനിക്ക് പുരസ്‌കാരം നേടാന്‍ സഹായകരമായെന്ന് ബാനര്‍ജി പറഞ്ഞു.
ലോകത്തെ ഏറ്റവും മികച്ച പിഎച്ച്ഡി വിദ്യാര്‍ത്ഥികളാണ് അവിടെയെത്തുന്നത്.
താന്‍ അവതരിപ്പിച്ച പലതും അവരില്‍ നിന്ന് ലഭിച്ചതാണെന്നും അദ്ദേഹം
വെളിപ്പെടുത്തി.
രാജ്യത്തെ സമ്പദ് വ്യവസ്ഥ
നിലവില്‍ വലിയ വെല്ലുവിളികളെയാണ് നേരിട്ടുവരുന്നതെന്ന് ബാനര്‍ജി
പറഞ്ഞു.ബാങ്കിംഗ് മേഖലയെ സമ്മര്‍ദ്ദത്തില്‍ നിന്നു കരകയറ്റുക സര്‍ക്കാരിന്
എളുപ്പമാകില്ല. സമ്പദ്വ്യവസ്ഥയിലെ ഡിമാന്‍ഡ് കമ്മി കാരണം കാറുകളുടെയും
ഇരുചക്രവാഹനങ്ങളുടെയും വില്‍പ്പന താഴ്ന്നു.സമ്പദ്വ്യവസ്ഥ അതിവേഗം വളരുമെന്ന
വിശ്വാസം ആളുകള്‍ക്കില്ലെന്നതിന്റെ പൊതുവായ അടയാളമാണിത്. അവര്‍ പണം
ചെലവഴിക്കാന്‍ തയ്യാറാകുന്നില്ല, അദ്ദേഹം പറഞ്ഞു.
'ഇന്ത്യക്ക്
മെച്ചപ്പെട്ട പ്രതിപക്ഷം ആവശ്യമാണ്. ജനാധിപത്യത്തിന്റെ കാതലാണ്
പ്രതിപക്ഷം. ഭരണപക്ഷത്തിന് മികച്ച പ്രകടനം നടത്താനും ഒരു മെച്ചപ്പെട്ട
പ്രതിപക്ഷം അനിവാര്യമാണ്', അഭിജിത് ബാനര്‍ജി പറഞ്ഞു.ഏകാധിപത്യവും
സാമ്പത്തിക വിജയവും തമ്മില്‍ ബന്ധമൊന്നുമില്ലെന്ന് അദ്ദേഹം
അഭിപ്രായപ്പെട്ടു. 58 വയസ്സുകാരനായ അഭിജിത് ബാനര്‍ജിയും മൈക്കല്‍
ക്രമെറുമാണ് ദാരിദ്ര്യം ഇല്ലാതാക്കാനുള്ള പരീക്ഷണാത്മക സമീപനത്തിന്
ഇത്തവണത്തെ നൊബേല്‍ സമ്മാനം പങ്കിട്ടത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline