മോദിയുടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുമായി മഹാരാഷ്ട്ര സഹകരിക്കില്ലെന്നു സൂചന

ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അധികാരമേറ്റാല്‍ അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അനിശ്ചിതത്വത്തിലാകുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒരു ലക്ഷം കോടി രൂപ മുതല്‍ മുടക്കുള്ള പദ്ധതിയില്‍നിന്ന് മഹാരാഷ്ട്ര പിന്മാറാനും വിഹിതം പിന്‍ലിക്കാനുമാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ബുള്ളറ്റ് ട്രെയിന്‍ പദ്ധതി മുന്നോട്ടുപോകണമെങ്കില്‍ മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കേണ്ടിവരുമെന്നും ഈ പദ്ധതിക്ക് മഹാരാഷ്ട്ര പണം ചെലവഴിക്കേണ്ട കാര്യമില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു.

കഴിഞ്ഞയാഴ്ച മുംബൈയില്‍ നടന്ന മൂന്ന് പാര്‍ട്ടികളുടെ ആദ്യ യോഗത്തില്‍ അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നതായി മുതിര്‍ന്ന എന്‍സിപി വൃത്തങ്ങള്‍ പറഞ്ഞു. ചെലവില്‍ 5,000 കോടി മഹാരാഷ്ട്ര വഹിക്കാമെന്ന മുന്‍ സര്‍ക്കാരിന്റെ പഴയ നിലപാടിനെതിരെ നേതാക്കള്‍ വിമര്‍ശനമുയര്‍ത്തി. ഈ തുക കര്‍ഷകരുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കണമെന്ന അഭിപ്രായത്തിനാണ് ശക്തി ലഭിച്ചത്.

508 കിലോമീറ്റര്‍ അതിവേഗ ട്രെയിന്‍ പദ്ധതി 2023 ഓടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിനെ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയുമായി ബന്ധിപ്പിക്കുന്നതിനുള്ള ബുള്ളറ്റ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതികളിലൊന്നാണ്.നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്തമുള്ള നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എന്‍എച്ച്എസ്ആര്‍സിഎല്‍) ഇതുവരെ പദ്ധതിയുടെ 48 ശതമാനത്തിലധികം ഭൂമി ഏറ്റെടുത്തു.നിരവധി ടെന്‍ഡറുകളും നല്‍കിക്കഴിഞ്ഞു.

2017 സെപ്റ്റംബറില്‍ ജപ്പാന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംയുക്തമായാണ് അഹമ്മദാബാദില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ടത്. പദ്ധതിക്ക് 0.1 പലിശനിരക്കില്‍ 88,000 കോടി രൂപയുടെ വായ്പാ സഹായം ജപ്പാന്‍ നല്‍കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it