പ്രവാസികളെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യയെയും, നാവിക സേനയെയും നിയോഗിച്ചേക്കും

കോവിഡ് ഭീതിയില്‍ കഴിയുന്ന ഗള്‍ഫിലെ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുപ്പാരംഭിച്ചു. ഇതിനായി എയര്‍ ഇന്ത്യക്കും, ഇന്ത്യന്‍ നേവിക്കും വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി. കടല്‍ മാര്‍ഗം എങ്ങനെ പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് നാവിക സേന അറിയിക്കണം.

പ്രത്യേക വിമാനങ്ങളിലോ നിര്‍ത്തിവച്ചതില്‍ ചില സര്‍വീസുകള്‍ താല്‍ക്കാലികമായി അനുവദിച്ചോ യുഎസില്‍ നിന്നും യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും മറ്റും പ്രവാസികളെ ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ നടപടി വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. വിമാനക്കൂലി യാത്രക്കാര്‍ നല്‍കേണ്ടി വന്നേക്കും. ലക്ഷക്കണക്കിന് ആളുകള്‍ മടങ്ങിവരാനിരിക്കേ അവര്‍ക്കെല്ലാം സൗജന്യയാത്ര അനുവദിക്കുക പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കോവിഡ് വ്യാപനവും പ്രവാസികള്‍ കൂട്ടത്തോടെ എത്തുന്നതും മുന്നില്‍ കണ്ട്, കോവിഡ് നിരീക്ഷണത്തിലാക്കേണ്ടവരെ താമസിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറെടുത്തു. പ്രവാസികളെ സ്വീകരിക്കാന്‍ കേരളം പൂര്‍ണ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.കേന്ദ്രം വിമാനം അനുവദിക്കുന്ന മുറയ്ക്ക് ആളുകളെ എത്തിക്കും. മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍ വരാനുള്ളത്. ഇവരെ സ്വീകരിക്കാനുള്ള നടപടിക്രമങ്ങള്‍ക്കായി പ്രത്യേക സമിതിയെ നിയോഗിക്കുകയും അവരുമായി യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്.

വിമാനം പുറപ്പെടുന്നതിന് മുമ്പെ തന്നെ യാത്രക്കാരുടെ വിവരങ്ങള്‍ നല്‍കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോടും വിദേശമന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ ഓരോ വിമാനത്താവളത്തിലും കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ നിയോഗിക്കും. എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ, പോലീസ്, ആരോഗ്യ വിഭാഗം എന്നിവരുടെ പ്രതിനിധികള്‍ സമിതിയില്‍ ഉണ്ടാവും.

രോഗലക്ഷണമുള്ളവരെ വിമാനത്താവളത്തിന് സമീപം തന്നെ നിരീക്ഷണത്തിലാക്കുമെന്നും അല്ലാത്തവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കുമെന്നും മുഖ്യന്ത്രി പറഞ്ഞു. വീടുകളില്‍ പോവുന്നവരെ വിമാനത്താവളം മുതല്‍ വീട് വരെ പോലീസ് നിരീക്ഷിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ പറ്റാത്തവരെ സര്‍ക്കാരിന്റെ നിരീക്ഷണ കേന്ദ്രത്തിലാക്കും.ഇവരുടെ ലഗേജുകള്‍ കൃത്യമായി വീടുകളില്‍ എത്തിക്കുക സര്‍ക്കാരായിരിക്കും. നിരീക്ഷണ കാലാവധി ഉറപ്പാക്കാനും സഹായം നല്‍കാനും വാര്‍ഡ് തല സമിതികളും ഉണ്ടാവും.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് കൃത്യമായ വൈദ്യപരിശോധന ഉറപ്പാക്കും. ഇതിന് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് മേല്‍നോട്ട സമിതിയുണ്ടാവും. ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരുമായി നിരന്തരം ബന്ധപ്പെട്ട് കാര്യങ്ങള്‍ അന്വേഷിക്കും. നിരീക്ഷണത്തില്‍ തുടരുന്നവര്‍ എല്ലാ ദിവസവും ആരോഗ്യ പ്രവര്‍ത്തകരുമായി മൊബൈല്‍ ഫോണിലൂടെയോ സമൂഹ മാധ്യമങ്ങള്‍ വഴിയോ ആരോഗ്യ സ്ഥിതി വ്യക്തമാക്കണം. അങ്ങനെ ലഭിക്കുന്നില്ലെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി കാര്യങ്ങള്‍ അന്വേഷിക്കും- മുഖ്യമന്ത്രി അറിയി്ചചു.

ഓരോ വിമാനത്താവളത്തിലും പ്രവാസികളെ താമസിപ്പിക്കാന്‍ നിരീക്ഷണകേന്ദ്രങ്ങളും ആശുപത്രികളും സജ്ജമാണ്. ഇവയുടെ മേല്‍നോട്ടങ്ങള്‍ക്കായി ഡി.ഐ.ജിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. നോര്‍ക്കയ്ക്കായിരിക്കും ഇവരെ തിരിച്ചെത്തിക്കാനുള്ള മറ്റ് നടപടികളുടെ ചുമതല. ഇതുവരെ 2,76000 പേര്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞിട്ടുണ്ട്. ഓരോ വിമാനത്താവളത്തിലും വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്നവരുടെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it