അനില്‍ അംബാനിയില്‍ നിന്ന് 1,200 കോടി തിരികെ വാങ്ങാന്‍ കേസുമായി എസ്.ബി.ഐ
അനില്‍ അംബാനിയില്‍ നിന്ന് 1,200 കോടിയിലധികം രൂപ തിരിച്ചുപിടിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ (എന്‍സിഎല്‍ടി) അപേക്ഷ നല്‍കി. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനും റിലയന്‍സ് ഇന്‍ഫ്രാടെലിനും നല്‍കിയ വായ്പകള്‍ക്ക് അംബാനി വ്യക്തിഗത ഗ്യാരണ്ടി നല്‍കിയതനുസരിച്ചാണ് പാപ്പരത്വ നിയമത്തിന്റെ പേഴ്‌സണല്‍ ഗ്യാരണ്ടി ക്ലോസ് പ്രകാരം തുക തിരിച്ചുപിടിക്കാനുള്ള നീക്കം.
ബി.എസ്.വി. പ്രകാശ് കുമാര്‍ അധ്യക്ഷനായ ട്രൈബ്യൂണല്‍ മറുപടി നല്‍കാന്‍ ഈ വ്യാഴാഴ്ച വരെയാണ് അനില്‍ അംബാനിക്ക് സമയം അനുവദിച്ചിട്ടുള്ളത്. അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് പാപ്പരത്തത്തിനായി 2019 ന്റെ തുടക്കത്തില്‍ അപേക്ഷ നല്‍കിയിരുന്നു.
കിട്ടാക്കടമായ 717 മില്യണ്‍ ഡോളര്‍ മൂന്ന് ചൈനീസ് ബാങ്കുകള്‍ക്ക് നല്‍കണമെന്ന് യു.കെ കോടതി കഴിഞ്ഞ മാസം അനില്‍ അംബാനിയോട് നിര്‍ദേശിച്ചതിനു പിന്നാലെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടി. ആര്‍കോം, റിലയന്‍സ് ഇന്‍ഫ്രാടെല്‍ ലിമിറ്റഡ് എന്നിവ നേടിയ കോര്‍പ്പറേറ്റ് വായ്പയുമായി ബന്ധപ്പെട്ടതായിരുന്നു ഗ്യാരണ്ടി എന്നും അനില്‍ അംബാനിയുടെ സ്വകാര്യ വായ്പയല്ലെന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.ചൈനീസ് ബാങ്കുകളുടെ കേസില്‍ യു.കെ കോടതി ഈ വാദം തള്ളിയിരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline