കേരളത്തില്‍ മെയ് എട്ട് മുതല്‍ 16 വരെ സമ്പൂര്‍ണ ലോക്ഡൗണ്‍
കേരളത്തിൽ മെയ്‌എട്ടു മുതല്‍ 16 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ഒമ്പത് ദിവസമാണ് സംസ്ഥാനം പൂർണമായും അടച്ചിടുക. കോവിഡ് 19 രണ്ടാം തരംഗം അനിയന്ത്രിതമായ സാഹചര്യത്തിലാണ് ലോക്ക്ഡൌൺ പ്രഖ്യാപനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
നിലവിലെ മിനി ലോക്ക് ഡൗണ്‍ അപര്യാപ്തമാണ് എന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടിരുന്നു. സമിതിയുടെ നിര്‍ദേശം അനുസരിച്ചാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപനം.അവശ്യ സാധനങ്ങള്‍ ലഭ്യമാക്കും. കടകൾക്ക് പ്രത്യേക സമയം നിശ്ചയിക്കും.
ആശുപത്രി, കോവിഡ് പ്രതിരോധം തുടങ്ങിയ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി ഉണ്ടായിരിക്കുക. നിയന്ത്രണങ്ങള്‍ സംബന്ധിച്ച സർക്കാരിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
കേരളത്തിൽ പ്രതിദിന കോവിഡ് കേസുകൾ 40,000 കടന്നിരുന്നു. ഇന്നലെ 41,953 പേർക്കാണു സ്ഥിരീകരിച്ചത്. എറണാകുളം (6558), കോഴിക്കോട് (5180) ജില്ലകളിലാണു കോവിഡ് ബാധിതർ കൂടുതൽ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69. കോവിഡ് ഭേദമായവർ 23,106. പ്രതിദിന മരണക്കണക്ക് 58 ആയി. ആകെ മരണം 5565 ആയി. കണക്ക് പ്രകാരം നിലവിൽ ചികിത്സയിലുള്ളവർ 3.76 ലക്ഷം പേർ.