മരട് ഫ്‌ളാറ്റുകളുടെ അവശിഷ്ടം സമയബന്ധിതമായി നീക്കം ചെയ്യണം: ഹരിത ട്രൈബ്യൂണല്‍
മരടിലെ ഫ്‌ളാറ്റുകളുടെ അവശിഷ്ടം സമയബന്ധിതമായി നീക്കം ചെയ്യേണ്ടത് നഗരസഭയുടെ ഉത്തരവാദിത്തമാണെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. നഗരസഭാധികൃതര്‍ ഉള്‍പ്പെടുന്ന പ്രത്യേക യോഗം സ്ഥിതി വിലയിരുത്താന്‍ 24ന് വിളിച്ചു ചേര്‍ക്കുമെന്നും ട്രൈബ്യൂണല്‍ സംസ്ഥാന മോണിറ്ററിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് എ.വി.രാമകൃഷ്ണ പിള്ള അറിയിച്ചു.
ഫ്‌ളാറ്റ് പൊളിക്കലിന് പിന്നാലെയുണ്ടായ പൊടിശല്യമടക്കം അതിരൂക്ഷമായ പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കാന്‍ ചെയര്‍മാന്‍ സ്ഥലം സന്ദര്‍ശിച്ചു.
ഫ്‌ളാറ്റുകളുടെ അവശിഷ്ടം നീക്കേണ്ടത് നഗരസഭയാണ്. ഈ ചുമതല കരാറുകാരെ ഏല്‍പിച്ചാലും സുപ്രീം കോടതി പറഞ്ഞ സമയത്തിനുള്ളില്‍തന്നെ അവശിഷ്ടം നീക്കണം. അവശിഷ്ടങ്ങള്‍ തള്ളാനുള്ള സ്ഥലമായി പ്രദേശം മാറ്റാന്‍ കഴിയില്ല. ഇതുസംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നഗരസഭയ്ക്ക് നല്‍കിയ നിര്‍ദേശം പാലിക്കണം.
അവശിഷ്ടങ്ങള്‍ നീക്കുന്ന രീതി ജസ്റ്റിസ് രാമകൃഷ്ണ പിള്ള നേരിട്ട് വിലയിരുത്തി. സമയബന്ധിതമായി അവശിഷ്ടങ്ങള്‍ നീക്കി പ്രദേശം പൂര്‍വസ്ഥിതിയിലാകുന്നതുവരെ ഹരിത ട്രൈബ്യൂണല്‍ മോണിറ്ററിങ് കമ്മറ്റിയുടെ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അവശിഷ്ടങ്ങളില്‍ വെള്ളം തളിച്ചാണ് നീക്കുന്നതെങ്കിലും പൊടിശല്യം പൂര്‍ണമായി ശമിപ്പിക്കാനായിട്ടില്ല.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline