ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഓഗസ്റ്റ് 11, 2020
കൊറോണ അപ്ഡേറ്റ്സ്
ഇന്ന് കേരളത്തില്‍
കേരളത്തില്‍ ഇന്ന് 1417 പേര്‍ക്ക് കൂടി കോവിഡ്. (ഇന്നലെ: 1184) 12,721 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
ഇന്ത്യയില്‍ ഇതുവരെ
രോഗികള്‍ : 2,268,675 (ഇന്നലെ വരെയുള്ള കണക്ക്: 2,215,074)
മരണം : 45,257(ഇന്നലെ വരെയുള്ള കണക്ക്: 44,386 )
ലോകത്ത് ഇതുവരെ
രോഗികള്‍: 20,089,624(ഇന്നലെ വരെയുള്ള കണക്ക്: 19,861,683 )
മരണം: 736,191 (ഇന്നലെ വരെയുള്ള കണക്ക്: 731,326)
സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം
സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 5100 രൂപ (ഇന്നലെ 5252 രൂപ )
ഒരു ഡോളര്‍: 74.62 രൂപ (ഇന്നലെ: 74.92 രൂപ )
ക്രൂഡ് ഓയ്ല്‍ നിലവാരം
WTI Crude 41.83 +0.61 Brent Crude 44.85 +0.45 Natural Gas 2.260 +0.022
ഓഹരി വിപണിയില്‍ ഇന്ന്
കോവിഡ് 19 കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും കമ്പനികളുടെ മികച്ച പാദഫലങ്ങള്‍, അമേരിക്കയുടെ സാമ്പത്തിക പാക്കേജിനെ കുറിച്ചുള്ള പ്രതീക്ഷകള്‍, ചൈന-യുഎസ് പ്രശ്നങ്ങളില്‍ വന്ന അയവ് എന്നിവയൊക്കെ ഇന്ന് ആഭ്യന്തര വിപണിയെ മുന്നോട്ടു നയിച്ചു. ബാങ്ക്, ധനകാര്യം, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍ ഓഹരികളില്‍ വാങ്ങല്‍ ദൃശ്യമായത് സെന്‍സെക്സിനെ തുടര്‍ച്ചയായ നാലാം ദിനവും ഉയര്‍ത്തി.
സെന്‍സെക്സ് 224.93 പോയ്ന്റ് ഉയര്‍ന്ന് 38,407.01 ലും നിഫ്റ്റി 52.30 പോയ്ന്റ് ഉയര്‍ന്ന് 11,322.50 ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
കേരള കമ്പനികളുടെ പ്രകടനം
എട്ട് കമ്പനികളുടെ ഓഹരികളൊഴികെ ബാക്കിയെല്ലാം ഇന്ന് ഗ്രീന്‍ സോണിലായിരുന്നു. ആറ് ശതമാനം നേട്ടവുമായി വിക്ടറി പേപ്പറാണ് നേട്ടത്തില്‍ മുന്നില്‍. കെഎസ്ഇ ഓഹരി വില അഞ്ച് ശതമാനവും ഈസ്റ്റേണ്‍ ട്രെഡ്സ്, റബ്ഫില എന്നീ ഓഹരികളുട വില മൂന്നു ശതമാനത്തിനു മുകളിലും വര്‍ധിച്ചു. കേരള ബാങ്കുകളില്‍ ഫെഡറല്‍ ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും നില മെച്ചപ്പെടുത്തിയപ്പോള്‍ സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് ഓഹരി വിലകള്‍ താഴേക്ക് പോയി.
മറ്റ് ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍:
ഹിന്ദു പിന്തുടര്‍ച്ചാവകാശം: സ്വത്തില്‍ പെണ്‍മക്കള്‍ക്കും മുന്‍കാല പ്രാബല്യത്തോടെ തുല്യ അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധി
ഹിന്ദു പിന്തുടര്‍ച്ച അവകാശം നിയമ ഭേദഗതി നിലവില്‍ വന്ന 2005 സെപ്റ്റംബര്‍ 9-ന് മുമ്പ് അച്ഛന്‍ മരിച്ച പെണ്‍ മക്കള്‍ക്കും സ്വത്തില്‍ തുല്യ അവകാശം ഉറപ്പാക്കി സുപ്രീം കോടതിയുടെ ചരിത്ര പ്രധാന വിധി.അച്ഛന്‍ ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും അവകാശത്തില്‍ മാറ്റമുണ്ടാകില്ലെന്നു വിധിന്യായം നിരീക്ഷിക്കുന്നു. ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, എം ആര്‍ ഷാ എന്നിവരും അടങ്ങിയ ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്.നിയമത്തില്‍ ഭേദഗതി വരുത്തിയ സമയത്ത് പെണ്‍മക്കള്‍ ജീവിച്ചിരുന്നില്ലെങ്കില്‍പ്പോലും അവര്‍ക്ക് ഹിന്ദു അവിഭക്ത കുടുംബ (എച്ച് യു എഫ്) സ്വത്തുക്കളില്‍ തുല്യമായ അവകാശമുണ്ടെന്ന് സുപ്രീം കോടതി വിലയിരുത്തി.
കോവിഡ് വാക്സിന്‍ പുറത്തിറക്കി റഷ്യ
കോവിഡ് പ്രതിരോധിക്കാനുള്ള ആദ്യത്തെ വാക്സിന്‍ റഷ്യ പുറത്തിറക്കി.പ്രസിഡന്റ് പുടിന്‍ ആണ് വാക്സിന്‍ പുറത്തിറക്കിയത്.തന്റെ പുത്രിക്ക് വാക്സിന്‍ കുത്തിവച്ചതായി പ്രസിഡന്റ് അറിയച്ചു. റഷ്യയുടെ ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവിലിയന്‍സ് വികസിപ്പിച്ച വാക്സിന്‍ കൃത്യമായ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് മുന്‍പ് പുറത്തിറക്കുന്നതായുള്ള ആരോപണം ഉയര്‍ന്നിരുന്നു.തുടര്‍ന്ന് ലോകാരോഗ്യ സംഘടന അടക്കം വാക്സിന്‍ പുറത്തിറക്കാനുള്ള മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് റഷ്യയ്ക്ക് നിര്‍ദേശം നല്‍കി.
ഗ്രാറ്റുവിറ്റി നിബന്ധനയില്‍ ഇളവു വരാന്‍ സാധ്യത
തൊഴിലാളികള്‍ക്ക് അനുകൂലമായ വിധത്തില്‍ ഗ്രാറ്റുവിറ്റിയുടെ നിബന്ധനകളില്‍ ചില ഇളവുകള്‍ വരുത്താനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ .നിലവില്‍ ഗ്രാറ്റുവിറ്റി ലഭിക്കാനുള്ള യോഗ്യതയായ അഞ്ച് വര്‍ഷത്തെ തുടര്‍ സേവനമെന്ന നിബന്ധന ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെയാക്കി കുറയ്ക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. നിലവില്‍ ഒരു കമ്പനിയില്‍ അഞ്ച് വര്‍ഷം സേവനം നടത്തിയ ആള്‍ക്കും, ഈ കാലാവധിക്ക് മുമ്പ് മരിച്ചുപോകുന്നവര്‍ക്കും, രോഗമോ അപകടമോ സംഭവിച്ച് ജോലി ചെയ്യാന്‍ സാധിക്കാത്ത ആളുകള്‍ക്കും ആണ് ഗ്രാറ്റുവിറ്റി നല്‍കുന്നത്.
എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ സാമ്പത്തിക പങ്കാളികളെ തേടി ടാറ്റാ ഗ്രൂപ്പ്
എയര്‍ ഇന്ത്യയെ ഏറ്റെടുക്കുന്നതിനുള്ള നീക്കത്തില്‍ ടാറ്റാ ഗ്രൂപ്പ്, സാമ്പത്തിക പങ്കാളികളെ തേടുന്നു. സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ശൈലിയില്‍ ന്യൂനപക്ഷ ഓഹരി ഫിനാന്‍ഷ്യല്‍ പാര്‍ട്ണര്‍ക്ക് ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നതായാണ് സൂചന. എയര്‍ ഇന്ത്യയ്ക്കായി താല്‍പ്പര്യ പ്രകടന പത്രിക (ഇഒഐ) സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആണ്. സ്വകാര്യ ഇക്വിറ്റി ഫണ്ടുകളും യുഎസ് അധിഷ്ഠിത ഫണ്ടുകളും ടാറ്റയുമായി പങ്കാളിത്തം ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
ചൈനയ്ക്കെതിരെ വാണിജ്യ യുദ്ധം മുറുക്കി ഇന്ത്യ
ചൈനീസ് ഇറക്കുമതിക്കു കൂടുതല്‍ കടിഞ്ഞാണ്‍ ലക്ഷ്യമിട്ട് ഇരുപതോളം ഉല്‍പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ലാപ്ടോപ്പ്, ക്യാമറ, തുണിത്തരങ്ങള്‍, അലുമിനിയം ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ചില സ്റ്റീല്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുകയും ചെയ്യും. വാണിജ്യമന്ത്രാലയത്തില്‍നിന്നുള്ള ശുപാര്‍ശ ഇപ്പോള്‍ ധനമന്ത്രാലയത്തിനു മുന്നിലാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പലചരക്ക് സാധനങ്ങള്‍ 45 മിനിറ്റിനുള്ളില്‍ വീട്ടുപടിക്കല്‍; സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ട് ഉടന്‍
ഉപഭോക്താക്കള്‍ക്കായി പലചരക്കും വീട്ടിലെ ആവശ്യങ്ങള്‍ക്കായുള്ള ഇതര സാധനങ്ങളും 45 മിനിറ്റിനുള്ളില്‍ എത്തിക്കുന്നതിന് വിര്‍ച്വല്‍ കണ്‍വീനിയന്‍സ് സ്റ്റോറുകളുടെ ശൃംഖല ആരംഭിക്കാന്‍ ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സ്വിഗ്ഗി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കോവിഡ് 19 മഹാമാരി മൂലമുള്ള നിലവിലെ സാഹചര്യം, പ്രത്യേകിച്ചും മെട്രോ നഗരങ്ങളിലെ ഉപഭോക്താക്കളെ വാതില്‍പ്പടി ഡെലിവറി-സേവനങ്ങള്‍ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാക്കിയ വേളയിലാണ് ഇന്‍സ്റ്റാമാര്‍ട്ട് എന്നറിയപ്പെടുന്ന ഈ സംരംഭം സ്വിഗ്ഗി ആരംഭിക്കാനൊരുങ്ങുന്നത്.
പണപ്പെരുപ്പം ഉയരുമെന്ന് റോയിട്ടേഴ്‌സ്
ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ന്നതിനാല്‍ ജൂലൈയില്‍ ചില്ലറ പണപ്പെരുപ്പത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയേക്കുമെന്ന് റോയിട്ടേഴ്‌സ്. ആര്‍ബിഐയുടെ ഇടക്കാല ലക്ഷ്യമായ നാല് ശതമാനത്തിന് മുകളിലേക്ക് ഇത് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രതീക്ഷിത നിരക്കിന് മുകളിലേക്ക് പണപ്പെരുപ്പം നീങ്ങുന്ന പത്താം മാസമായി ജൂലൈ തുടരുന്നുവെന്ന് റോയിട്ടേഴ്‌സ് പോള്‍ വ്യക്തമാക്കുന്നു.
തൊഴിലില്ലായ്മ നിരക്ക് അഞ്ച് ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍
ഇന്ത്യയുടെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് അഞ്ച് ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തി. രാജ്യത്തെ ഗ്രാമീണ തൊഴിലില്ലായ്മാ നിരക്ക് എട്ട് ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണിപ്പോള്‍. വിള വിതയ്ക്കല്‍ സീസണ്‍ ഏറെക്കുറെ അവസാനിക്കുകയും വൈറസ് പടരുന്നത് തടയാന്‍ സംസ്ഥാനങ്ങള്‍ മൈക്രോ ലോക്ക്ഡൗണുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതാണ് തൊഴിലില്ലായ്മ നിരക്ക് ഉയരാന്‍ കാരണമെന്ന് സെന്റര്‍ ഓഫ് മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ)റിപ്പോര്‍ട്ടിലുണ്ട്. ഓഗസ്റ്റ് ഒമ്പതിന് അവസാനിച്ച ആഴ്ചയില്‍ മൊത്തത്തിലുള്ള തൊഴിലില്ലായ്മാ നിരക്ക് 8.67 ശതമാനമായി ഉയര്‍ന്നു. ഓഗസ്റ്റ് രണ്ട് വരെയുള്ള ആഴ്ചയില്‍ ഇത് 7.19 ശതമാനമായിരുന്നു.
പ്രൈം ഡെ വില്പനയില്‍ 209 വ്യാപാരികള്‍ കോടീശ്വരന്മാരായെന്ന് ആമസോണ്‍
പ്രൈം ഡെ വില്പനയിലൂടെ 209 കച്ചവടക്കാര്‍ കോടീശ്വരന്മാരായതായി ആമസോണ്‍ ഇന്ത്യ മേധാവി അമിത് അഗര്‍വാള്‍. 4000 ചെറുകിട വില്പനക്കാര്‍ക്ക് 10 ലക്ഷം രൂപയുടെ വില്പന മറികടക്കാനായെന്നും അദ്ദേഹം ഒരു ദേശീയമാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ അവകാശപ്പെട്ടു.
ജുന്‍ജുന്‍വാലയ്ക്ക് ഒരു മണിക്കൂറില്‍ നഷ്ടപ്പെട്ടത് 200 കോടി രൂപ
ജൂണ്‍ പാദം അവസാനിക്കുമ്പോഴുള്ള കണക്കുകള്‍ പ്രകാരം 270 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി ടൈറ്റന്‍ കമ്പനിയുടെ ഓഹരി വില 1057ലെത്തി. ഇതനുസരിച്ച് ജുന്‍ജുന്‍വാലയ്ക്ക് 4.43 ശതമാനം ഓഹരിയാണ് കമ്പനിയിലുള്ളത്. ജുന്‍ജുന്‍വാലയുടെ ഇപ്പോഴുള്ള ഓഹരികള്‍ പരിശോധിച്ചാല്‍ അത് 3.93 കോടി വരും. ഇതു പ്രകാരം തിങ്കളാഴ്ച രാവിലത്തെ വില അുസരിച്ച് അദ്ദേഹത്തിന്റെ പേരിലുള്ളത് 4,354 കോടി രൂപയായിരുന്നു ഓഹരിയിലെ ആകെ മൂല്യം. ഇത് വീണ്ടും കുറഞ്ഞാണ് 4,189 കോടി രൂപയായത്. 74 ശതമാനമാണ് ജൂണ്‍ പാദത്തിലെ ഇടിവ് ആയി കണക്കാക്കപ്പെടുന്നത്. ഇത്രയും വലിയ കൂപ്പുകുത്തല്‍ അടുത്തിടെ കമ്പനി നേരിട്ടിട്ടില്ല. പ്രമുഖ വാച്ച്, ആഭരണ, പെര്‍ഫ്യൂം നിര്‍മാതാക്കളായ ടൈറ്റന് ഓഹരിവിപണിയില്‍ നിറം മങ്ങുന്ന കാഴ്ചയായാണ് നിരീക്ഷകര്‍ ഇതിനോട് പ്രതികരിക്കുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline