സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്നുമുതല്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കും; എല്ലാ ജീവനക്കാരും ഹാജരാകാന്‍ നിര്‍ദ്ദേശം
ഇന്നു മുതല്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയുംലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു. എല്ലാ വകുപ്പിനു കീഴിലുള്ള ഓഫീസുകളും പൂര്‍ണ്ണതോതില്‍ ഓഫീസുകള്‍ പ്രവര്‍ത്തനമാരംഭിക്കാനാണ് നിര്‍ദ്ദേശം. ക്വാറന്റീനില്‍ അല്ലാത്ത മുഴുവന്‍ ജീവനക്കാരും ഓഫീസുകളിലെത്തണം. നിയന്ത്രണങ്ങളുടെ ഭാഗമായി നേരത്തെ 50 ശതമാനം ജീവനക്കാര്‍ മാത്രമാണ് ഓഫീസുകളിലെത്തിയിരുന്നത്. എന്നാല്‍ ശനിയാഴ്ചകളിലെ അവധി തുടരും. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പൊതുഭരണവകുപ്പ് പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.
അതേസമയം ഇ ഓഫീസ് സംവിധാനമുള്ള പരമാവധി ജീവനക്കാര്‍ക്ക് വീടുകളില്‍ തന്നെ ജോലിചെയ്യാന്‍ സംവിധാനമൊരുക്കും.സര്‍ക്കാര്‍ നല്‍കുന്ന ഇളവുകള്‍മൂലം ജോലിക്കെത്താന്‍ പറ്റാത്തവര്‍ക്കും വര്‍ക്ക് ഫ്രം ഹോം ഒരുക്കാനാണ് നിര്‍ദ്ദേശം. പുതിയ നിര്‍ദ്ദേശപ്രകാരം ഏഴു മാസം ഗര്‍ഭിണികളായവരും ഒരു വയസില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാരും ജോലിക്കെത്തേണ്ട. ഇത്തരക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഒരുക്കും.
അതോടൊപ്പം ഹോട്ട്സ്പോട്ടുകളിലെ ഓഫീസുകള്‍ക്ക് നിലവിലുള്ള ഇളവ് തുടരും. ഇവിടെ നിശ്ചിത ശതമാനം ജീവനക്കാര്‍ മാത്രം ജോലിക്കെത്തിയാല്‍ മതി. ഹോട്ട്സ്പോട്ടുകളിലോ കണ്ടെയ്ന്‍മെന്റ് സോണികളിലോ താമസിക്കുന്നവര്‍ ജോലിക്കെത്തേണ്ടതില്ലെന്ന് നിര്‍ദേശത്തില്‍ പറയുന്നു. മാത്രമല്ല വീടുകളില്‍ ക്വാറന്റീനില്‍ ഉള്ള അംഗങ്ങളുള്ളവര്‍ക്കും കാരണം കാണിച്ച് അവധി തുടരാം. ബന്ധപ്പെട്ട തദ്ദേശസ്ഥാപന അധികാരിയില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഇത്തരക്കാര്‍ക്ക് പ്രത്യേക അവധി അനുവദിക്കും.
കോവിഡ് സ്ഥിരീകരിക്കപ്പെട്ടയാളുടെ വീട്ടില്‍ താമസിക്കുന്നവര്‍ക്കും പ്രത്യേക അവധി നല്‍കും.ഗതാഗതസംവിധാനങ്ങളില്ലാത്തതിനാല്‍ താല്‍കാലിക സംവിധാനമായി വീടിനടുത്ത ഓഫീസുകളില്‍ ജോലിചെയ്തിരുന്നവര്‍ സ്വന്തം ഓഫീസുകളിലേക്ക് തിരികെ പോകണം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline