ടിക്കറ്റില്ലാ യാത്രക്കാരെ പിടികൂടി റെയില്‍വേ കോടികള്‍ ഈടാക്കി
ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരെ പിടി കൂടി പിഴ ഈടാക്കുന്ന കാര്യത്തില്‍ സെന്‍ട്രല്‍ റെയില്‍വേ ഫ്‌ളൈയിംഗ് സ്‌ക്വാഡിലെ ട്രാവല്‍ ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ എസ് ബി ഗലാന്‍ഡെ കൈവരിച്ചത് അസാമാന്യ നേട്ടം. 22,680 പേരില്‍ നിന്ന് 1.51 കോടി രൂപയാണ് ഈ ടിടിഇ പിഴ ഈടാക്കിയത്.
ഇതേ ടീമില്‍ നിന്നുള്ള എം എം ഷിന്‍ഡെ, ഡി കുമാര്‍, മുംബൈ ഡിവിഷന്‍ ചീഫ് ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ രവി കുമാര്‍ ജി എന്നിവരും ഗലാന്‍ഡെയ്ക്കു തൊട്ടു പിന്നില്‍ 2019 ല്‍ സെന്‍ട്രല്‍ റെയില്‍വേക്കു വലിയ വരുമാനമുണ്ടാക്കി.
ഗലന്ദെയുടെ സംഘം ദീര്‍ഘദൂര ട്രെയിനുകളിലെ യാത്രക്കാരില്‍ നിന്നാണ് റെയില്‍വെയ്ക്ക് നേട്ടമുണ്ടാക്കിയത്. രവികുമാര്‍ മുംബൈ സബര്‍ബന്‍ ട്രെയിനുകളിലെ ടിടിഇയാണ്.
ഷിന്റെ 1.07 കോടിയും കുമാര്‍ 1.02 കോടിയും രവി കുമാര്‍ 1.45 കോടിയും പിഴയീടാക്കി. ഷിന്റെ 16035 പേരെയും കുമാര്‍ 15234 പേരെയും രവി കുമാര്‍ 20657 പേരെയുമാണ് ടിക്കറ്റില്ലാതെ പിടികൂടിയത്. എല്ലാവര്‍ക്കും ക്യാഷ് അവാര്‍ഡുകള്‍ നല്‍കി സെന്‍ട്രല്‍ റെയില്‍വെ അഭിനന്ദിച്ചു.
2019 ല്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തവരില്‍ നിന്നുള്ള സെന്‍ട്രല്‍ റെയില്‍വെയുടെ വരുമാനം 192.51 കോടിയാണ്. 37.64 ലക്ഷം കള്ളവണ്ടി കേസുകളാണ് 2019 ല്‍ രജിസ്റ്റര്‍ ചെയ്തത്. 2018 ല്‍ കേസുകളുടെ എണ്ണം 34.09 ലക്ഷമായിരുന്നു. പിഴത്തുക 168.30 കോടിയും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2019 ല്‍ 14.39 ശതമാനമാണ് ഈയിനത്തില്‍ വരുമാന വര്‍ധന. ടിക്കറ്റില്ലാതെ യാത്ര ചെയ്ത കേസുകള്‍ ഒരു വര്‍ഷത്തിനിടെ 10.41 ശതമാനം വര്‍ധിച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline