ജുന്‍ജുന്‍വാലയ്ക്ക് എതിരെ 'ഇന്‍സൈഡര്‍ ട്രേഡിംഗ് ' ആരോപണവുമായി സെബി
ആപ്ടെക് ലിമിറ്റഡ് ഓഹരികളുമായി ബന്ധപ്പെട്ട
'ഇന്‍സൈഡര്‍ ട്രേഡിംഗ് ' ആരോപണത്തിന്‍മേല്‍ കോടീശ്വര നിക്ഷേപകനായ രാകേഷ്
ജുന്‍ജുന്‍വാലയ്‌ക്കെതിരെ സെബിയുടെ അന്വേഷണം.ഓഹരി ഉടമകളായ മറ്റ്
കുടുംബാംഗങ്ങളുടെയും നിക്ഷേപകനായ രമേശ് എസ് ദമാനി, ഡയറക്ടര്‍ മധു ജയകുമാര്‍
എന്നിവരുള്‍പ്പെടെയുള്ള ചില ബോര്‍ഡ് മെംബര്‍മാരുടെയും പങ്ക്
മാര്‍ക്കറ്റ്‌സ് റെഗുലേറ്റര്‍ അന്വേഷിക്കുന്നുണ്ട്.
രാകേഷ്
ജുന്‍ജുന്‍വാലയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ
സ്ഥാപനമായ ആപ്ടെക് ലിമിറ്റഡിലെ ഭൂരിപക്ഷ ഓഹരികളില്‍ ആഭ്യന്തര വ്യാപാരം
നടത്തിയതിലാണ് നിയമലംഘനമുള്ളതായി ആരോപണമുണ്ടായത്. മാനേജ്‌മെന്റിന്റെ
ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ കമ്പനിയുടെ അപ്രഖ്യാപിത വിവരങ്ങള്‍
പ്രയോജനപ്പെടുത്തി ഓഹരിവില്‍പ്പനയിലൂടെ ലാഭമുണ്ടാക്കുന്നതാണ് നിയമവിരുദ്ധ
ഇന്‍സൈഡര്‍ ട്രേഡിംഗ് ആരോപണത്തില്‍ ഉള്‍പ്പെടുന്നത്.
ആരോപണവിധേയമായ
വ്യാപാരം നടന്ന കാലയളവ് ഉള്‍പ്പെടെ സെബി അന്വേഷണത്തിന്റെ വിശദാംശങ്ങള്‍
ലഭ്യമല്ല.അന്വേഷണത്തില്‍ സഹകരണം തേടി ജുന്‍ജുന്‍വാലയ്ക്കും
മറ്റുള്ളവര്‍ക്കും സെബി നോട്ടീസ് നല്‍കി. ജുന്‍ജുന്‍വാലയെ കൂടാതെ, ഭാര്യ
രേഖ, സഹോദരന്‍ രാജേഷ്‌കുമാര്‍, അമ്മായിയമ്മ സുശിലാദേവി ഗുപ്ത എന്നിവരെ
ജനുവരി 24 ന് സെബി ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. ജുന്‍ജുന്‍വാല
സെബിയുടെ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ അഭിഭാഷകര്‍ക്കൊപ്പം ഹാജരായി.
മുംബൈയിലെ ബാന്ദ്രയിലുള്ള റെഗുലേറ്റര്‍ ആസ്ഥാനത്ത് രണ്ട് മണിക്കൂര്‍
അദ്ദേഹം ചോദ്യം ചെയ്യപ്പെട്ടു. തന്റെ കുടുംബത്തെ പ്രതിനിധീകരിക്കുന്നതായി
ജുന്‍ജുന്‍വാല അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞു.
ജനുവരി
23 നാണ് ജുന്‍ജുന്‍വാലയുടെ സഹോദരി സുധ ഗുപ്തയെ ചോദ്യം ചെയ്യാന്‍
വിളിച്ചത്. അപൂര്‍വ എന്റര്‍പ്രൈസസ് സിഇഒയും ആപ്ടെക് ഡയറക്ടറുമായ ഉത്പാല്‍
ഷെത്തിന്റെ സഹോദരിയായ ഉസ്മ ഷെത്ത് സുലെയോടും ചോദ്യം ചെയ്യലിനു ഹാജരാകാന്‍
ആവശ്യപ്പെട്ടിട്ടുണ്ട്. അപൂര്‍വ എന്റര്‍പ്രൈസസ് ജുന്‍ജുന്‍വാലയുടെ അസറ്റ്
മാനേജുമെന്റ് സ്ഥാപനമാണ്.
ബ്ലൂംബെര്‍ഗ്
കണക്കുകള്‍ പ്രകാരം ഏകദേശം 11,140 കോടി രൂപയുടെ ഓഹരികള്‍ കൈവശമുള്ള
രാജ്യത്തെ ഏറ്റവും ധനികരായ വ്യക്തിഗത നിക്ഷേപകരില്‍ ഒരാളാണ് ജുന്‍ജുന്‍വാല.
2005 ല്‍ 56 രൂപ വിലയുള്ളപ്പോഴാണ്് അദ്ദേഹം ആദ്യമായി ആപ്ടെക്ക് ഓഹരി
വാങ്ങിയത്. വൈകാതെ, കുടുംബാംഗങ്ങള്‍ക്കൊപ്പം അദ്ദേഹത്തിന്റെ ഓഹരി വിഹിതം 49
% ആയി ഉയര്‍ന്നു.ആപ്ടെക്കിന്റെ അവസാന വിലയായ 173 രൂപയുടെ അടിസ്ഥാനത്തില്‍
690 കോടി രൂപയുടെ വിപണി മൂല്യം വരും ഇത്.നിക്ഷേപകനെന്ന നിലയില്‍
ജുന്‍ജുന്‍വാല മാനേജ്‌മെന്റ് നിയന്ത്രണം ചെലുത്തുന്ന ഏക സ്ഥാപനമാണ്
ആപ്ടെക്.
പുതിയ സംഭവ വികാസങ്ങളുമായി
ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ജുന്‍ജുന്‍വാലയും
കുടുംബാംഗങ്ങളും ആപ്ടെക്, സെബി എന്നിവയും തയ്യാറായിട്ടില്ല.സെബിയുടെ
അന്വേഷണത്തിനു കീഴില്‍ ഇതാദ്യമായല്ല ജുന്‍ജുന്‍വാല വരുന്നത്. ഇപ്പോള്‍
എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ ഭാഗമായ ജിയോമെട്രിക്കില്‍ ഇന്‍സൈഡര്‍
ട്രേഡിംഗ് നടന്നെന്ന് ആരോപിച്ച് റെഗുലേറ്റര്‍ 2018 ല്‍ അദ്ദേഹത്തെ ചോദ്യം
ചെയ്തിരുന്നു. 2.48 ലക്ഷം രൂപ നല്‍കി ജുന്‍ജുന്‍വാല അന്നു കേസ്
തീര്‍പ്പാക്കി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline