'ആശങ്ക വേണ്ട, ജാഗ്രത പാലിക്കുക' ഇത് എന്ത് മുന്നറിയിപ്പ്? മുരളി തുമ്മാരുകുടി ചോദിക്കുന്നു.
'ആശങ്ക വേണ്ട, ജാഗ്രത പാലിക്കുക'. കേരളത്തിലെ അപകട മുന്നറിയിപ്പുകളെല്ലാം എപ്പോഴും ഇതുതന്നെയാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ദുരന്തലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി.
ഇത്തവണ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നപ്പോഴും ജനങ്ങളോട് സർക്കാർ പറഞ്ഞത് മറ്റൊന്നുമല്ല. എന്താണ് ജാഗ്രത? ഡിക്ഷനറിയില്‍ നോക്കിയാല്‍ കിട്ടുന്ന ഉത്തരം ഉറക്കമൊഴിഞ്ഞിരിക്കുക എന്നാണ്. അതാണോ നമുക്ക് വേണ്ടതെന്ന് കേരള മാനേജ്മെന്റ് അസോസിയേഷൻ 'ദുരന്ത നിവാരണവും കേരളത്തിന്റെ പുനഃസൃഷ്ടിയും' എന്ന വിഷയത്തിൽ നടത്തിയ ചർച്ച ഉദ്‌ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം ചോദിച്ചു.
"പ്രകൃതി ദുരന്തങ്ങളെയും അപകടങ്ങളെയും നേരിടാന്‍ ജപ്പാനിലും മറ്റും ഓരോ കുടുംബവും കൃത്യമായി പ്ലാന്‍ ചെയ്തിട്ടുണ്ട്. ഒരു അലര്‍ട്ട് ലഭിച്ചാല്‍ എന്ത് ചെയ്യണമെന്ന് ചെറിയ കുട്ടികള്‍ക്ക് പോലും അറിയാം. ഏത് ബന്ധുവിന്റെ വീട്ടിലേയ്ക്ക് 'അമ്മ പോകും, കുട്ടിയെ സ്‌കൂളില്‍ നിന്ന് എവിടെ എത്തിക്കണം എന്ന് അദ്ധ്യാപകര്‍ക്കും അറിയാം. നമ്മുടെ നാട്ടിലോ? കുട്ടി സ്‌കൂളിലാണെങ്കില്‍ അവനെ കൊണ്ടുവരാന്‍ അച്ഛന്‍ ഓഫീസില്‍ നിന്ന് പാഞ്ഞുപോകും, ജോലിക്ക് പോയ അമ്മയും അങ്ങോട്ട് ഓടും, വീട്ടിലുള്ള അപ്പൂപ്പനും എത്തും. റോഡും നാടും എല്ലാം ബ്ലോക്ക്, ആരും രക്ഷപ്പെടുകയുമില്ല. അപകടസൂചന ലഭിച്ചാല്‍ എന്ത് വേണം എന്ന് എല്ലാവരെയും കൃത്യമായി പഠിപ്പിക്കുകയാണ് ഇനി നമ്മള്‍ ചെയ്യേണ്ടത്," തുമ്മാരുകുടി ചൂണ്ടിക്കാട്ടി.
അണക്കെട്ടും കല്യാണവും ഒരുപോലെയാണ്. എപ്പോള്‍ പൊട്ടുമെന്നു പറയാന്‍ കഴിയില്ല. പ്രായം ഇതിനു ബാധകവുമല്ല. എങ്ങനെ സംരംക്ഷിക്കുന്നു എന്നതാണ് പ്രധാനം. അല്ലാതെ നൂറ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡാമാണ്, അത് തകരില്ല എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു.
'ഒരു കോള്‍ മാത്രം, പിന്നെ ഫോണ്‍ ഓഫ് ചെയ്യുക'
ദുരന്തബാധിത പ്രദേശത്ത് നിന്ന് രക്ഷപ്പെട്ടാല്‍ നിങ്ങള്‍ സുരക്ഷിതയാണെന്ന് ഒരു ബന്ധുവിനെയോ സുഹൃത്തിനെയോ വിളിച്ചറിയിക്കുക. എന്നിട്ട് ഫോണ്‍ ഓഫ് ചെയ്യുക. 24 മണിക്കൂര്‍ കഴിഞ്ഞു പിന്നെ ഫോണ്‍ ഓണ്‍ ചെയ്താല്‍ മതി. ഇല്ലെങ്കില്‍ നിങ്ങളുടെ ഫോണിലേക്ക് വീട്ടുകാരുടെയും നാട്ടുകാരുടെയും അന്വേക്ഷണങ്ങള്‍ വരും. ഏറ്റവും ആവശ്യമായ ടെലിഫോണ്‍ നെറ്റ്‌വര്‍ക്ക് തടസ്സപ്പെടുന്നത് ഇത്തരം അനാവശ്യമായ കോളുകള്‍ കാരണമാണ്. രക്ഷാപ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
'പണം ചെലവഴിക്കൂ'
പ്രളയകാല ദുരന്തങ്ങള്‍ കണ്ടും കേട്ടും നിങ്ങള്‍ ഏറെ വിഷമിച്ചിട്ടുണ്ടാകും. പക്ഷേ, ഇതോടെ വീട്ടിലേയ്ക്കുള്ള ഷോപ്പിംഗ് ഒന്നും നിര്‍ത്തണ്ട. നമ്മുടെ സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ വിപണിയില്‍ പണം ചെലവാക്കിയേ തീരൂ. എന്ന് കരുതി ആര്‍ഭാടവും അനാവശ്യ ചെലവും വേണ്ട,