ഇന്ന് നിങ്ങളറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂലൈ 18
1. പാപ്പരത്ത നിയമ ഭേദഗതികൾ കേന്ദ്രമന്ത്രിസഭ പാസാക്കി
പാപ്പരത്ത നിയമത്തിന്റെ ഏഴ് ഭേദഗതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. കോർപറേറ്റുകളുടെ ഇൻസോൾവൻസി റെസൊല്യൂഷനുകൾ കൂടുതൽ എളുപ്പമാക്കുകയാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. റിക്കവറികളുടെ കാര്യത്തിൽ ക്രെഡിറ്റർമാർക്ക് മേൽക്കൈ നൽകുന്നതാണ് പ്രധാന ഭേദഗതികളിലൊന്ന്.
2. ആർബിഐയുടെ അധിക കരുതൽ ധനം സർക്കാരിന് കൈമാറാം: ജലൻ പാനൽ
ആർബിഐയുടെ അധിക കരുതൽ ധനം സർക്കാരിന് കൈമാറാമെന്ന് ജലൻ പാനൽ. മൂന്ന്-അഞ്ച് വർഷങ്ങൾക്കുള്ളിൽ ഘട്ടം ഘട്ടമായി തുക കൈമാറാമെന്നാണ് പാനലിന്റെ റിപ്പോർട്ട്. 15 ദിവസത്തിനകം റിപ്പോർട്ട് സർക്കാരിന് കൈമാറും.
3. കെയർ മേധാവിക്ക് നിർബന്ധിത അവധി
കെയർ റേറ്റിംഗ്‌സ് (CARE) മാനേജിങ് ഡയറക്ടർ & സിഇഒ ആയ രാജേഷ് മൊകാഷിയോട് മേധാവിക്ക് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആവശ്യപ്പെട്ടു. സെബിയ്ക്ക് ലഭിച്ച പരാതിയിന്മേൽ അന്വേഷണം നിലനിൽക്കെയാണ് ബോർഡിൻറെ തീരുമാനം. മറ്റൊരു റേറ്റിംഗ് ഏജൻസിയായ ഐസിആർഎ മേധാവിയും നിർബന്ധിത അവധിയിലാണ്.
4. യെസ് ബാങ്ക് അറ്റാദായത്തിൽ 91% ഇടിവ്
സ്വകാര്യമേഖലാ ബാങ്കായ യെസ് ബാങ്കിന്റെ അറ്റാദായത്തിൽ 91% ഇടിവ്. ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ അറ്റാദായം 114 കോടി രൂപയായി. മുൻവർഷം ഇതേ കാലയളവിൽ 1,260.36 കോടി രൂപ അറ്റാദായം ഉണ്ടായിരുന്നു. ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി മാർച്ച് 31ന് അവസാനിച്ച ത്രൈമാസത്തിലെ 3.22 ശതമാനത്തിൽനിന്ന് 5.1 ശതമാനമായി ഉയർന്നു.
5. എൽ&ടി മേധാവി എ.എം നായിക് മൈൻഡ്ട്രീയുടെ നോൺ-എക്സിക്യൂട്ടീവ് ചെയർമാൻ
എൽ&ടി മേധാവി എ.എം നായിക് മൈൻഡ്ട്രീയുടെ നോൺ-എക്സിക്യൂട്ടീവ് ചെയർമാനായി നിയമിതനായി. കമ്പനിയുടെ 60% ഓഹരികളും എൽ&ടി ഏറ്റെടുത്തതിന് പിന്നാലെയാണ് നീക്കം. കഴിഞ്ഞ 20 വർഷമായി എൽ&ടിയെ നയിക്കുന്നത് നായിക് ആണ്.