സംസ്ഥാനത്ത് പുതുതായി 42,464 കേസുകള്‍; ലോക്ക്ഡൗൺ നേരത്തെ വേണമായിരുന്നെന്ന് ജനം
കോവിഡ് തീവ്രമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നേരത്തെ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്ന് പൊതു അഭിപ്രായം. ധനം ഓൺലൈൻ നടത്തിയ പോളിലും ഭൂരിഭാഗം പേരും ഈ അഭിപ്രായത്തോട് യോജിച്ചു. 84ശതമാനത്തിലേറെ പേരാണ് ലോക്ക് ഡൌൺ നേരത്തെ വേണമായിരുന്നു എന്ന് അഭിപ്രായം പ്രകടിപ്പിച്ചത്.
അതേസമയം സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിലെത്തി . കഴിഞ്ഞ 24 മണിക്കൂറിനിടെ 42,464 പേര്‍ക്കാണ് പുതുതായി കോവിഡ് കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 3,90,906 ആയി.
എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍ 2418, പത്തനംതിട്ട 1341, കാസര്‍ഗോഡ് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനെയാണ് ജില്ലകളിലെ കോവിഡ് കേസുകളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 1,55,632 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. കൂടാതെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 63 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5628 ആയി.
27,152 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം 2389, കൊല്ലം 2035, പത്തനംതിട്ട 903, ആലപ്പുഴ 1923, കോട്ടയം 3013, ഇടുക്കി 228, എറണാകുളം 2999, തൃശൂര്‍ 1519, പാലക്കാട് 2488, മലപ്പുറം 3205, കോഴിക്കോട് 3996, വയനാട് 182, കണ്ണൂര്‍ 2083, കാസര്‍ഗോഡ് 189 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
ഇന്ന് രോഗം ബാധിച്ചവരില്‍ 265 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 39,496 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2579 പേരുടെ സമ്പര്‍ക്ക ഉടവിടം വ്യക്തമല്ല.