പാചക വാതക, വിമാന ഇന്ധന വിലകള്‍ കൂടി
സബ്സിഡി ഇല്ലാത്ത പാചക വാതക സിലിണ്ടറിന് 19 രൂപ വര്‍ധിപ്പിച്ചു. വിമാന ഇന്ധനത്തിന് അന്താരാഷ്ട്ര നിരക്കിനനുസൃതമായി 2.6 ശതമാനം വര്‍ധനവും ഉണ്ടായിട്ടുണ്ട്. തുടര്‍ച്ചയായി അഞ്ചാമത്തെ മാസമാണ് പാചക വാതകത്തിന് വില വര്‍ധിക്കുന്നത്. വിമാന ഇന്ധനത്തിന് തുടര്‍ച്ചയായ രണ്ടാമത്തെ മാസവും.
ഡല്‍ഹിയില്‍ 14.2 കിലോയുള്ള പാചക വാതക സിലിണ്ടറിന് ഇതോടെ 695-ല്‍ നിന്ന് 714 രൂപയായി വില. സെപ്റ്റംബര്‍ മുതലുള്ള അഞ്ചു മാസത്തിനിടെ സബ്സിഡി ഇല്ലാത്ത പാചക വാതകത്തിന് 139.5 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമായി വിറകിന് പകരം ഗ്രാമപ്രദേശങ്ങളിലെ ഗാര്‍ഹിക അടുക്കളകളില്‍ ശുദ്ധമായ ഇന്ധനം ഉപയോഗിക്കണമെന്ന സര്‍ക്കാര്‍ നയത്തിന്റെ പശ്ചാത്തലത്തില്‍ എല്‍പിജി ഉപഭോഗം 6 ശതമാനം ഉയര്‍ന്ന് 2.18 ദശലക്ഷം ടണ്ണായിട്ടുണ്ട്. ഇന്ത്യയിലെ 95 ശതമാനം വീടുകളിലും ഇപ്പോള്‍ എല്‍പിജി ലഭ്യമാണെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അടുത്തിടെ പറഞ്ഞിരുന്നു.
ഇന്ധന ചില്ലറ വ്യാപാരികള്‍ നിശ്ചിത വിപണി വിലയ്ക്കാണ് എല്‍പിജി സിലിണ്ടറുകള്‍ വില്‍ക്കുന്നതെങ്കിലും നേരിട്ടുള്ള സബ്‌സിഡി സമ്പ്രദായ പ്രകാരം സര്‍ക്കാര്‍ ഓരോ വീടിനും പ്രതിവര്‍ഷം 12 സിലിണ്ടറുകള്‍ക്ക് സബ്സിഡി നല്‍കുന്നുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline