ജനജീവിതം സ്തംഭിപ്പിച്ച് ദേശീയ പണിമുടക്ക്
ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്ക് തുടരുന്നു. അര്‍ദ്ധരാത്രി ആരംഭിച്ച 24 മണിക്കൂര്‍ പണിമുടക്കില്‍ 25 കോടി പേര്‍ പങ്കെടുക്കുന്നതായാണ് സമിതി നേതാക്കളുടെ കണക്ക്. രാജ്യത്ത് നടക്കുന്ന 19 ാമത് ദേശീയ പണിമുടക്കാണിത്.
കേരളത്തില്‍ ഏറെക്കുറെ ഹര്‍ത്താലിന്റെ പ്രതീതിയാണ്.വളരെ കുറച്ച് സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലുള്ളത്. ഹോട്ടലുകള്‍ ഉള്‍പ്പെടെ വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നു. ഡല്‍ഹി, മുംബൈ തുടങ്ങി വന്‍ നഗരങ്ങളിലും ജനജീവിതത്തെ പണിമുടക്ക് സാരമായി ബാധിച്ചു.ബംഗാളിലും ഒഡീഷയിലും ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.ദേശീയ പാതകളില്‍ സമരക്കാര്‍ ഗതാഗതം തടഞ്ഞു.ഐ ടി മേഖലയെ മാത്രമാണ് പണിമുടക്ക് സാരമായി ബാധിക്കാത്തത്. 10 ട്രേഡ് യൂണിയനുകളുടെ സംയുക്ത ആഭിമുഖ്യത്തിലുള്ള സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
പൊതുവിതരണ സമ്പ്രദായം സാര്‍വത്രികവല്‍ക്കരിക്കുക, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, എല്ലാ തൊഴിലാളികള്‍ക്കും പ്രതിമാസം 21,000 രൂപയില്‍ കുറയാത്ത വേതനം ഉറപ്പാക്കുക, തുടങ്ങി 13 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഒപ്പം പൗരത്വ ഭേദഗതി നിയമം,എന്‍ ആര്‍ സി , എന്‍ പി ആര്‍ എന്നിവയ്‌ക്കെതിരെ പ്രതിഷേധവുമുണ്ട്.കര്‍ഷകരും കര്‍ഷക തൊഴിലാളികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഭരണത്തിനു നേതൃത്വം നല്‍കുന്ന ശിവസേന ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്നവരെ അഭിവാദ്യം ചെയ്തു.
ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കില്‍ ചേര്‍ന്നാല്‍ 'അനന്തരഫലങ്ങള്‍' ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വേതനം വെട്ടിക്കുറയ്ക്കല്‍, അച്ചടക്കനടപടി എന്നിവയുണ്ടാകാമെന്ന് പേഴ്സണല്‍ മന്ത്രാലയം പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.പണി മുടക്ക് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline