പ്രവാസികള്‍ക്ക് മൂന്ന് ശതമാനം പലിശയില്‍ സ്വര്‍ണപണയ വായ്പ; ആശ്വാസ പ്രഖ്യാപനവുമായി മുഖ്യമന്ത്രി
പ്രവാസികള്‍ക്ക് ആശ്വാസദായകമായ അറിയിപ്പുമായി മുഖ്യമന്ത്രി. പ്രവാസികള്‍ക്ക് മൂന്ന് ശതമാനം പലിശ നിരക്കില്‍ നാല് മാസത്തേക്ക് സ്വര്‍ണ പണയ വായ്പ അനുവദിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരിക്കുന്നത്. ഒരു പ്രവാസി കുടുംബത്തിന് 50,000 രൂപ വരെയാകും വായ്പ അനുവദിക്കുക. കേരള ബാങ്കിന്റെ 729 ശാഖകളിലൂടെ ആയിരിക്കും വായ്പകള്‍ അനുവദിക്കുക. പ്രോസസിംഗ് ചാര്‍ജോ, ഇന്‍ഷൂറന്‍സ് അപ്രൈസലോ ഈടാക്കാതെയാവും വായ്പ അനുവദിക്കുകയെന്നും മുഖ്യമന്ത്രി വ്യാഴാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രവാസികള്‍ക്ക് ഏറെ ആശ്വാസദായകമാണ് മുഖ്യമന്ത്രിയുടെ ഈ തീരുമാനം. കോവിഡ് പ്രതിസന്ധി മൂലം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തിരികെ എത്തിയവര്‍ക്കും തൊഴില്‍ നഷ്ടമായവര്‍ക്കുമെല്ലാം വായ്പ ലഭിക്കുക വഴി വലിയ സഹായമാണ് ഉണ്ടാകുക.
ഇനിയും കൂടുതല്‍ പ്രവാസികള്‍ നാട്ടിലേക്ക് എത്തുമെന്നതിനാല്‍ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള നീക്കങ്ങളും ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് പ്രവാസികള്‍ പ്രതീക്ഷിക്കുന്നുണ്ട്. സംരംഭ വായ്പകളും വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ. അതേസമയം പ്രവാസികളായ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരില്‍ നിന്ന് പ്രത്യേക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളെ തിരിച്ചുകൊണ്ടുവരണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഒരുക്കം നടത്താന്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടില്ല. എന്നാല്‍ സംസ്ഥാനം ഒരുങ്ങിയിട്ടുണ്ട്. പ്രവാസികളെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ എപ്പോഴും സന്നദ്ധമാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
ദിവസേനയുള്ള 6 മണി സമ്മേളനം ഇനിയില്ല :
ദിവസവും വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന കൊവിഡ് അവലോകന വാര്‍ത്താ സമ്മേളനത്തിന് വന്‍ കാഴ്ചക്കാരാണുളളത്. ചാനലുകള്‍ക്ക് ഏറ്റവും വ്യൂവര്‍ഷിപ്പുളള സമയമായും ഇത് മാറിയിരുന്നു. എന്നാല്‍ ഇനി മുതല്‍ ദിവസേനെയുളള വാര്‍ത്താ സമ്മേളനം ഉണ്ടായിരിക്കുന്നതല്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരിക്കുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline