പതിനാലാം ദിവസവും നിരക്ക് കൂട്ടി! ജനങ്ങളെ കെണിയിലാക്കി ഇന്ധനവിലവര്‍ധനവ് തുടരുന്നു
രാജ്യത്ത് തുടര്‍ച്ചയായ പതിനാലാം ദിവസവും ഇന്ധനവില വര്‍ധിച്ചു. ശനിയാഴ്ച രാവിലെ ഡീസലിന് 61 പൈസയും പെട്രോളിന് 51 പൈസയുമാണ് വര്‍ധനവ് വന്നത്. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ പെട്രോള്‍ ലിറ്ററിന് വര്‍ദ്ധിച്ചത് 7 രൂപ 65 പൈസയാണ്. ഡീസലിന് ഒരു ലിറ്ററിന് 7 രൂപ 86 പൈസയും. ഒരു ലിറ്റര്‍ പെട്രോളിന് 79 രൂപ 9 പൈസയും ഡീസലിന് 73 രൂപ 55 പൈസയുമാണ് രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ള നിരക്ക്. ജൂണ്‍ 7 മുതലാണ് രാജ്യത്ത് ഇന്ധനവില ഉയരാന്‍ തുടങ്ങിയത്. ഇത് അടുത്ത ആഴ്ച്ചവരെ തുടര്‍ന്നേക്കുമെന്നാണ് എണ്ണ കമ്പനികള്‍ പറയുന്നത്.
ആഗോള വിപണിയില്‍ ഇന്ധന വില കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യന്‍ വിപണിയില്‍ വില ഉയരുന്നത് എന്നതിനാല്‍ തന്നെരാജ്യത്ത് വലിയ പ്രതിഷേധമാണ് ഇതിനെക്കുറിച്ച് ഉയരുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ സമരങ്ങള്‍ നടത്താന്‍ കഴിയുന്നില്ലെങ്കിലും പൊതുജന രോഷം സോഷ്യല്‍ മീഡിയയിലും മറ്റും പ്രകടമാണ്. രാജ്യം മൊത്തം പ്രതിസന്ധിയിലായ വേളയില്‍ നികുതി കൂട്ടിയത് അനീതിയും ക്രൂരതയുമാണെന്നാണ് പ്രതിപക്ഷവുംം വിമര്‍ശിക്കുന്നു.
ഇപ്പോഴത്തെ നിലയില്‍ പ്രതിദിനം ശരാശരി 60 പൈസ വരെ കൂട്ടാനാണ് കമ്പനികളുടെ തീരുമാനം. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തിരുവ കൂട്ടിയതാണ് ഇന്ധന വില വര്‍ധനവിന് കാരണമായി പറയുന്നത്. അന്താരാഷ്ട്ര വിപണിയില്‍ 19 മാസം മുന്‍പ് ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കില്‍ നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 45 ഡോളറില്‍ താഴെയാണ് നിരക്ക്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline