മടങ്ങിയെത്തിയ തൊഴിലാളികളെ ലക്ഷ്യമിട്ട് 50000 കോടിയുടെ നിര്‍മ്മാണം 6 സംസ്ഥാനങ്ങളില്‍
കോവിഡ് പ്രതിസന്ധി മൂലം മടങ്ങിയെത്തിയ അതിഥി തൊഴിലാളികളെ മുഖ്യമായി ലക്ഷ്യമിട്ട് ഗ്രാമങ്ങളില്‍ പുതിയ തൊഴിലവസരങ്ങളുണ്ടാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതിയായ 'ഗരീബ് കല്യാണ്‍ റോസ്ഗാര്‍ യോജന' പ്രധാനമന്ത്രി നരേന്ദ്ര മോദി 20ന് ഉദ്ഘാടനം ചെയ്യും. ആറ് സംസ്ഥാനങ്ങളിലെ 116 ജില്ലകളില്‍ 125 ദിവസം നീണ്ടുനില്‍ക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനം ഇതിന്റെ ഭാഗമാകും. 50000 കോടി രൂപ ചെലവ് വരുന്ന പദ്ധതിയിലൂടെ പശ്ചാത്തല വികസനവും തൊഴിലവസരം ഉറപ്പുവരുത്തലും ഉദ്ദേശിക്കുന്നു.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചുവന്ന തൊഴിലാളികള്‍ക്കും ഗ്രാമീണര്‍ക്കുമായാണ് പദ്ധതി. ബിഹാറിലെ ഖഗാരിയ ജില്ലയിലെ തേലിഹാര്‍ ഗ്രാമത്തില്‍ നിന്നാണ് പദ്ധതി തുടങ്ങുക. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ , ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ 20ന് രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും. വിവിധ തരത്തിലുള്ള 25 നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 125 ദിവസം കൊണ്ട് തീര്‍ക്കാനാണു പദ്ധതി. ഗ്രാമീണ വികസന മന്ത്രാലയം, പഞ്ചായത്തിരാജ്, ദേശീയ പാത, റോഡ് ഗതാഗതം. കല്‍ക്കരി, ശുദ്ധജല വിതരണം, പരിസ്ഥിതി ,റെയില്‍വേ, പെട്രോളിയം പ്രകൃതി വാതകം, ടെലികോം,കൃഷി തുടങ്ങിയ വകുപ്പുകള്‍ ഏകോപിച്ചാണ് ബിഹാര്‍, മദ്ധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍,ജാര്‍ഖണ്ഡ് ,ഒറിസ സംസ്ഥാനങ്ങളിലായി പദ്ധതി നടപ്പിലാക്കുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline