മൂല്യത്തകര്‍ച്ചയില്‍ നിന്നു കര കയറാനാകാതെ രൂപ
സ്വയാര്‍ജ്ജിത ശക്തിയുള്ളതായി ഗണിക്കപ്പെടുന്ന ഏഷ്യന്‍ കറന്‍സികളുടെ പട്ടികയില്‍ മൂല്യത്തകര്‍ച്ചയുടെ തുടര്‍ക്കഥ സ്വന്തമാക്കുന്നതിന്റെ ദുഷ് പേര് രൂപയ്ക്കു സ്വന്തം. ജൂലൈയിലെ മൂല്യ വര്‍ധനയ്ക്കു ശേഷം പിന്നിലേക്കു പോകാനായിരുന്നു രൂപയുടെ വിധി. അഞ്ചു ശതമാനത്തോളം ഇടിവാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്.
രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയിലെ മാന്ദ്യം തന്നെയാണ് പ്രധാനമായും രൂപയുടെ മൂല്യമിടിവിലും പ്രതിഫലിക്കുന്നത്. ഉത്പാദനം ഇടിയുന്നതും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളടേതുള്‍പ്പെടെ കിട്ടാക്കടം വര്‍ധിക്കുന്നതും മറ്റും തിരിച്ചടിയാകുന്നുണ്ട്. ഈ പാദത്തില്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തിലാണ് രൂപ. ഇന്നു വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ മൂല്യം രണ്ടു പൈസ ഇടിഞ്ഞ് 71.73 എന്ന നിലവാരത്തില്‍ എത്തിയിരുന്നു.
സാമ്പത്തിക വളര്‍ച്ചാ മുരടിപ്പ് പ്രതീക്ഷിച്ചതിനേക്കാള്‍ അധികമാണ് എന്നതിനാല്‍ മൂഡീസ് ഉള്‍പ്പെടെയുള്ള റേറ്റിങ് ഏജന്‍സികള്‍ കണക്കുകളില്‍ അടുത്തിടെ മാറ്റം വരുത്തിയിരുന്നു. വളര്‍ച്ചാ നിരക്ക് കുറയുന്നത് മൂലധന ഒഴുക്കു കുറയ്ക്കുമെന്നതിനാല്‍ രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കും വഴി വയ്ക്കും. ഈ മാസം രൂപയുടെ മൂല്യം ഡോളറിനെതിരെ 72.24 വരെ ആയിരുന്നു. സെപ്റ്റംബറില്‍ 72.40 എത്തി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline