കോവിഡ് വാക്‌സിന്‍ പുറത്തിറക്കി റഷ്യ
കോവിഡ് പ്രതിരോധിക്കാനുള്ള ആദ്യത്തെ വാക്‌സിന്‍ റഷ്യ പുറത്തിറക്കി.പ്രസിഡന്റ് പുടിന്‍ ആണ് വാക്‌സിന്‍ പുറത്തിറക്കിയത്.തന്റെ പുത്രിക്ക് വാക്‌സിന്‍ കുത്തിവച്ചതായി പ്രസിഡന്റ് അറിയച്ചു.
റഷ്യയുടെ ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവിലിയന്‍സ് വികസിപ്പിച്ച വാക്‌സിന്‍ കൃത്യമായ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് മുന്‍പ് പുറത്തിറക്കുന്നതായുള്ള ആരോപണം ഉയര്‍ന്നിരുന്നു.തുടര്‍ന്ന് ലോകാരോഗ്യ സംഘടന അടക്കം വാക്‌സിന്‍ പുറത്തിറക്കാനുള്ള മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് റഷ്യയ്ക്ക് നിര്‍ദേശം നല്‍കി.
ഇതിനിടെ ഈ മരുന്ന് തന്റെ ശരീരത്തില്‍ പ്രയോഗിക്കണമെന്ന ആവശ്യവുമായി ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റര്‍റ്റെ രംഗത്തെത്തി. ഇത് വിശ്വാസത്തിന്റെയും കൃജ്ഞതയുടെയും പ്രതീകമായുള്ള പ്രവര്‍ത്തിയായിരിക്കുമെന്നും ഡ്യുറ്റര്‍റ്റെ അറിയിച്ചു.രാജ്യത്ത്് എത്തിയാല്‍ ആദ്യം മരുന്ന് തന്റെ മേല്‍ പ്രയോഗിക്കണം, അതും പൊതുജനമധ്യത്തില്‍.വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കും ഉത്പാദനത്തിനും റഷ്യയെ ഫിലിപ്പെന്‍സ് സഹായിക്കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
അതേസമയം വാക്‌സിന്‍ ഫലിച്ചില്ലെങ്കില്‍ വൈറസ് ബാധയുടെ തീവ്രത വര്‍ധിച്ചേക്കുമെന്നു റഷ്യയിലെ പ്രമുഖ വൈറോളജിസ്റ്റുമാരില്‍ ഒരാളായ അലക്സാണ്ടര്‍ ഷെപ്യൂനോവ് ചൂണ്ടിക്കാട്ടി. ചില പ്രത്യേക ആന്റിബോഡികളുടെ സാന്നിധ്യം രോഗതീവ്രത വര്‍ധിപ്പിച്ചേക്കാമെന്നാണ് ഇദ്ദേഹം പറയുന്നത്. നിര്‍ദിഷ്ട വാക്സിന്‍ ഏതുതരം ആന്റിബോഡികളാണ് ഉത്പാദിപ്പിക്കുന്നതെന്ന് അറിഞ്ഞിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്സിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാത്തതിലെ ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.
വാക്സിന്‍ സംബന്ധിച്ച് ചില സയന്റിഫിക് പബ്ലിക്കേഷന്‍സ് പുറത്തുവിട്ട പഠനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ വാക്സിന്‍ പ്രയോഗിക്കുന്നതിന് ഉതകുന്ന കാര്യങ്ങളല്ല പഠനങ്ങളില്‍ പറയുന്നതെന്നും അലക്സാണ്ടര്‍ ഷെപ്യൂനോവ് പറയുന്നു. ധൃതിയേക്കാള്‍ നടപടിക്രമം പൂര്‍ണമായി പാലിക്കുന്നതിലാകണം കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline