ട്വിറ്ററിനെ 'ഹെൽപ് ലൈൻ' ആക്കിയ ഇന്ത്യയുടെ 'സൂപ്പർ മോം': എക്കാലവും ഓർമിക്കപ്പെടുന്ന സുഷമയുടെ 10 ട്വീറ്റുകൾ
മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന സുഷമ സ്വരാജ് ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച കേന്ദ്രമന്ത്രിമാരിൽ ഒരാളാണെന്നതിൽ തർക്കമില്ല. മന്ത്രിയോട് നേരിട്ട് പരാതികൾ പറയാന്‍ ഒരു ട്വീറ്റ് മാത്രം മതിയായിരുന്നു ജനങ്ങൾക്ക്.
അങ്ങനെ പ്രവാസികളുടേയും വിദേശത്ത് പ്രശ്നങ്ങൾ നേരിട്ട ഇന്ത്യക്കാരുടെയും എത്രയെത്ര സങ്കടങ്ങൾ അവർ തീർത്തിരിക്കുന്നു. അതുകൊണ്ടുതന്നെ വാഷിംഗ്‌ടൺ പോസ്റ്റ് സുഷമയെ ഇന്ത്യയുടെ 'സൂപ്പർ മോം' എന്നാണ് വിശേഷിപ്പിച്ചത്.
സുഷമയുടെ പ്രശസ്തമായ 'ഇന്ത്യൻ എംബസി നിങ്ങളെ ചൊവ്വയിലും സഹായിക്കും' എന്ന ട്വീറ്റ് ഓർത്തുകൊണ്ടാണ് ട്വിറ്റർ അനുശോചനം അറിയിച്ചത്.
ട്വിറ്ററാറ്റി ആഘോഷമാക്കിയ, എക്കാലവും ഓർമിക്കപ്പെടുന്ന സുഷമയുടെ 10 ട്വീറ്റുകൾ ഇതാ:
യെമനിൽ നിന്ന് മൂന്ന് പാകിസ്ഥാൻ സ്വദേശികളെ രക്ഷപ്പെടുത്തിയപ്പോൾ
സംഘർഷ ഭരിതമായ യെമനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ ഇന്ത്യ 2015 ഏപ്രിലിൽ വലിയ ഒരു റെസ്ക്യൂ ഓപ്പറേഷൻ നടത്തിയിരുന്നു. ഇതിനിടയിൽ ഇന്ത്യൻ നേവി മൂന്ന് പാക്കിസ്ഥാൻ സ്വദേശികളേയും കൂടി രക്ഷപ്പെടുത്തിയിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതിരുന്നത്
2016-ൽ ജോലിത്തിരക്കുമൂലം 19 കേന്ദ്രമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതെ വന്നപ്പോൾ മാധ്യമപ്രവർത്തകർക്കായി ട്വിറ്ററിൽ സുഷമ കുറിച്ച വാചകങ്ങൾ വളരെ കയ്യടി നേടിയിരുന്നു.
റഫ്രിജറേറ്റർ പരാതിയും!
2016-ൽ ഒരു യുസർ തന്റെ റഫ്രിജറേറ്റർ കേടായതിന് സഹായം അഭ്യർത്ഥിച്ചിട്ട പോസ്റ്റിൽ സുഷമ സ്വരാജിനെയും ടാഗ് ചെയ്തിരുന്നു. അതിന് അവർ നൽകിയ മറുപടിയും വളരെ രസകരമായിരുന്നു.
ഇന്ത്യൻ എംബസി നിങ്ങളെ ചൊവ്വയിലും സഹായിക്കും
ഒരു ഫോളോവർ താൻ ചൊവ്വയിൽ കുടുങ്ങിയിരിക്കുകയാണെന്നും എപ്പോഴാണ് മംഗൾയാൻ വരുന്നതെന്നും ചോദിച്ചിട്ട ട്വീറ്റിന് സുഷമയുടെ മറുപടി ഇതായിരുന്നു: ഇന്ത്യൻ എംബസി ചൊവ്വയിലും നിങ്ങളുടെ സഹായത്തിനെത്തും
ഇംഗ്ലീഷ് പഠനം
ഒരിക്കൽ, മലേഷ്യയിലുള്ള സുഹൃത്തിന് വേണ്ടി സുഷമയോട് സഹായം ആവശ്യപ്പെട്ടയാളോട് താങ്കൾ ഹിന്ദിയിലോ പഞ്ചാബിയിലോ ചോദിക്കണമായിരുന്നെന്ന് മറ്റൊരു ട്വിറ്റർ യൂസർ അഭിപ്രായപ്പെട്ട സന്ദർഭമുണ്ടായി. എന്നാൽ ഏതൊരു ആക്സന്റിലുമുള്ള ഇംഗ്ലീഷ് മനസിലാക്കാൻ താൻ പഠിച്ചെന്നാണ് സുഷമ നൽകിയ മറുപടി.
ചൗക്കിദാരി
തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ പേരിന് മുന്നിൽ 'chowkidar' ചേർത്തത് സംബന്ധിച്ച ചോദ്യത്തിന് അവർ നൽകിയ മറുപടി വലിയ പ്രശംസ നേടിയിരുന്നു.
ഇന്ത്യക്കാർ എല്ലാവരും എന്റെ സ്വന്തം
മന്ത്രി ഹിന്ദുക്കളെ മാത്രം സഹായിക്കുന്നില്ലെന്ന വിമർശനത്തിന് സുഷമ നൽകിയ മറുപടി അവരോട് കൂടുതൽ ബഹുമാനം ജനിപ്പിക്കുന്ന ഒന്നായിരുന്നു.
ഞാനായിരുന്നെങ്കിൽ ഇപ്പോൾ സസ്‌പെൻഡ് ചെയ്തേനെ
സത്യസന്ധമായ ആവശ്യങ്ങൾക്ക് വളരെ ഉദാരപൂർവം മറുപടി നൽകുന്ന മന്ത്രി, പക്ഷെ സ്വാർത്ഥമായ അപേക്ഷകൾ അങ്ങനെതന്നെ നിരാകരിക്കാറുണ്ട്. ഝാൻസിയിൽ റയിൽവേയിൽ ജോലി ചെയ്യുന്ന തന്റെ ഭാര്യയ്ക്ക് പുണെയിലേക്ക് ട്രാൻസ്ഫർ വേണമെന്ന് ആവശ്യപ്പെട്ട ആൾക്ക് നല്ല ചുട്ടമറുപടിയാണ് മന്ത്രി നൽകിയത്. എന്റെ മന്ത്രാലയത്തിന് കീഴിലുള്ള ആളാണ് ഇത്തരം അപേക്ഷകൾ ട്വിറ്റർ വഴി നൽകുന്നതെങ്കിൽ ഞാൻ പണ്ടേ സസ്‌പെൻഷൻ ഓർഡർ അടിച്ചുതന്നേനെ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇന്ത്യയിലെ രാഷ്ട്രീയക്കാർ
ഇന്ത്യയിലെ രാഷ്ട്രീയക്കാർക്ക് ജനങ്ങളെക്കുറിച്ച് ഒരു ചിന്തയുമില്ലെന്ന് പറഞ്ഞയാൾക്ക് നൽകിയ മറുപടി പ്രശംസ നേടിയിരുന്നു.
കംപ്യൂട്ടർ ആണ് വില്ലൻ
മുതിർന്ന ഒരു പൗരന്റെ കൈലാഷ്-മനസസരോവർ യാത്രയെ സംബന്ധിച്ച പരാതി സുഷമ കൈകാര്യം ചെയ്തത് വളരെ നർമബോധത്തോടെയായിരുന്നു. ഒരേസമയം അപേക്ഷ നൽകിയ താനും തന്റെ ഭാര്യയും യാത്രയുടെ അവസരത്തിൽ രണ്ട് ബാച്ചുകളിലായിപ്പോയി എന്നതായിരുന്നു അദ്ദേഹത്തിന്റെ പരാതി.
"നിങ്ങളെ പിരിച്ചത് കംപ്യൂട്ടറാണ്. പക്ഷെ ഇരുവരേയും ഒരു ബാച്ചിലാക്കാൻ ഞങ്ങൾ വേണ്ടത് ചെയ്തോളാം," സുഷമയുടെ മറുപടി ഇതായിരുന്നു.
ഇതിനിടെ, സുഷമയുടെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് അവരല്ലെന്നും മറ്റാരോ ആണെന്നും ആരോപിച്ച് ഒരു യുവാവ് രംഗത്തെത്തി. എന്നാല്‍ അത്തരം ആരോപണങ്ങള്‍ക്ക് സുഷമ നല്‍കിയ മറുപടിയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. അത് താന്‍ തന്നെയാണെന്നും തന്റെ പ്രേതമല്ലെന്നുമായിരുന്നു സുഷമയുടെ മറുപടി.