കൊറോണ പ്രതിരോധത്തിന് 1,125 കോടി രൂപ പ്രഖ്യാപിച്ച് അസിം പ്രേംജി ഫൗണ്ടേഷന്‍
വ്യവസായ പ്രമുഖനായ അസിം പ്രേംജി മുന്‍കയ്യെടുത്ത് സോഫ്റ്റ് വെയര്‍ സ്ഥാപനമായ വിപ്രോ, വിപ്രോ എന്റര്‍പ്രൈസസ്, അസിം പ്രേംജി ഫൗണ്ടേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ 1,125 കോടി രൂപ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുമെന്നു പ്രഖ്യാപിച്ചു.
ഈ തുക മെഡിക്കല്‍, സേവന രംഗങ്ങളില്‍ നിന്ന് പകര്‍ച്ചവ്യാധിക്കെതിരെ മുന്‍നിര പോരാട്ടം നടത്തുന്നവരെ സഹായിക്കാനാകും മുഖ്യമായി ചെലവഴിക്കുക. കൂടാതെ സമൂഹത്തിലെ ഏറ്റവും ദുരിതം അനുഭവിക്കുന്നവര്‍ക്ക് സാഹോദര്യത്തിന്റെയും മാനുഷികതയുടേയും വഴിയിലൂടെ ആഘാതം ലഘൂകരിക്കുന്നതിനും വിനിയോഗിക്കുമെന്ന് കമ്പനി വിപ്രോ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
1,125 കോടി രൂപയില്‍ 1,000 കോടി രൂപ അസിം പ്രേംജി ഫൗണ്ടേഷനാണ് നല്‍കുന്നത്. വിപ്രോയുടെ വിഹിതം 100 കോടി രൂപയും വിപ്രോ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റേത് 25 കോടി രൂപയുമാണ്. വാര്‍ഷിക കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സിഎസ്ആര്‍) പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേയാണ് ഈ തുക അസിം പ്രേംജി ഫൗണ്ടേഷന്‍ നല്‍കുന്നത്.
വിപ്രോ പ്രൊമോട്ടറും സ്ഥാപക ചെയര്‍മാനുമായ അസിം പ്രേംജി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 7,300 കോടി രൂപയുടെ ഓഹരികള്‍ കഴിഞ്ഞ വര്‍ഷം വിറ്റിരുന്നു. തന്റെ കമ്പനിയുടെ ഓഹരികള്‍തന്നെയാണ് വിറ്റത്. കഴിഞ്ഞ മാര്‍ച്ചില്‍ വിപ്രോ ഓഹരിയില്‍നിന്നുള്ള അദ്ദേഹത്തിന്റെ വരുമാനത്തില്‍ നിന്ന് 67ശതമാനം(1.45 ലക്ഷം കോടി രൂപ) അസിം പ്രേംജി ഫൗണ്ടേഷനാണു നല്‍കിയത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline