ഡിജിറ്റല്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍

പൊരുതുന്നവര്‍ക്കുള്ളതാണ് വിജയം എന്ന് വിജയ് ശേഖര്‍ ശര്‍മ ആവര്‍ത്തിച്ച് പറയുമ്പോള്‍ ആരും സമ്മതിച്ചുപോകും. കാരണം, വര്‍ഷങ്ങള്‍ നീണ്ട ഒരു വലിയ പോരാട്ടമാണ് നാല്‍പ്പത് വയസ് തികയും മുന്‍പേ തന്നെ ശര്‍മയെ ഡിജിറ്റല്‍ ഇന്ത്യയുടെ ഏറ്റവും തിളക്കമുള്ള മുഖമാക്കി മാറ്റിയത്. പേടിഎം എന്ന പേര് ഇന്ത്യയുടെ മുക്കിലും മൂലയിലും എത്തിച്ചത്, നമ്മുടെ യാത്രയെയും ഭക്ഷണത്തെയും ഷോപ്പിംഗിനെയും ഒരു സ്മാര്‍ട്ട് ഫോണില്‍ ഒതുക്കിയത്. പേഴ്‌സില്‍ പണമോ ഏതെങ്കിലും ബാങ്കിന്റെ കാര്‍ഡോ ഇല്ലാതെ പണമിടപാടുകള്‍ നടത്താന്‍ കഴിയും എന്ന ഉറപ്പ് നമുക്ക് തരുന്നത് ഓരോ ദിവസത്തെയും ചെറുതും വലുതുമായ 'പണ തലവേദനകള്‍' എളുപ്പമായല്ലോ എന്ന ആശ്വാസമാണ്.

കൊച്ചിയില്‍ കാപ്പി കുടിക്കാനും പഞ്ചാബില്‍ നിന്ന് ഗോതമ്പ് വാങ്ങാനും ബാംഗ്ലൂരില്‍ ഊബറില്‍ യാത്ര ചെ യ്യാനും ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാനും ഒരു മൊബീല്‍ ഫോണിന്റെ സഹായം മതി എന്ന നിലയിലേക്ക് ഒരു സാങ്കേതികതയെ എത്തിച്ചപ്പോള്‍ ശര്‍മ തെളിയിച്ചത് ബി സിനസ് മികവിന്റെ പ്രഥമ പാഠം നാളെയുടെ ആവശ്യം ഇന്ന് കണ്ടെത്തി അതിനുവേണ്ട ഉല്‍പ്പന്നങ്ങളും സേവന ങ്ങളും വിപണിയിലെത്തിക്കുക, വിജയം ഉറപ്പ്.

അതുകൊണ്ടാണ് അഞ്ച് വര്‍ഷത്തിനുള്ളില്‍ ശര്‍മ ഇന്ത്യന്‍ ബിസിനസ് സീനിന്റെ മുന്‍നിരയിലെത്തിയത്, ഡിജിറ്റല്‍ ഇന്ത്യ എന്ന് കേട്ടുതുടങ്ങും മുന്‍പേ മൊബീല്‍ വാലറ്റായ പേടിഎം എട്ട് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയായത്, 18.5 കോടി ഉപഭോക്താക്കളുണ്ടായത്. ഇംഗ്ലീഷ് സംസാരിക്കാനറിയില്ല എന്ന് കോളെജിലെ സഹപാഠികള്‍ കളിയാക്കിയിരുന്ന ശര്‍മയുടെ സംരംഭ കഥ ഹാര്‍വാഡ് ബിസിനസ് സ്‌കൂളില്‍ പഠനവിഷയമായത്...

ഡീമോണിറ്റൈസേഷന് ശേഷമുള്ള മൂന്ന് മാസങ്ങള്‍ ക്കുള്ളില്‍ പേടിഎം ഉപഭോക്താക്കളുടെ എണ്ണം 12.5 കോടിയില്‍ നിന്നും 18.5 കോടിയായി എന്ന് കേള്‍ക്കുമ്പോള്‍ മനസിലാക്കാം കാലത്തിനു മുന്‍പേ നടക്കുന്നതിന്റെ പ്രാ ധാന്യം. ശര്‍മയുടെ വേറിട്ട ചിന്തകളുടെ വിലയും.

പതിനാലാമത്തെ വയസില്‍ ഹയര്‍ സെക്കന്ററി പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ തുടങ്ങിയതാണ് വ്യത്യസ്തതയുമായുള്ള ശര്‍മയുടെ കൂട്ട്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഡല്‍ഹി കോളെജ് ഓഫ് എന്‍ജിനീയറിംഗിന്റെ എന്‍ട്രന്‍സ് എക്‌സാം എഴുതാന്‍ വൈസ് ചാന്‍സലറിന്റെ പ്രത്യേക അനുമതി തേടേണ്ടി വന്നു.

ഒടുവില്‍ പഠിക്കാന്‍ തുടങ്ങിയപ്പോള്‍ നേരിടേണ്ടി വന്നത് സഹപാഠികളുടെ പരിഹാസം. കാരണം, ഹിന്ദി മീഡിയത്തില്‍ പഠിച്ച ശര്‍മയ്ക്ക് ഇംഗ്ലീഷ് സംസാരിക്കുന്നത് പോകട്ടെ വായിക്കാന്‍ പോലും ശരിക്കറിയില്ലായിരുന്നു. പിന്നീട്, ലോകത്തെമ്പാടുമുള്ള വേദികളില്‍ സംരംഭ മികവിനെക്കുറിച്ച് വഴക്കത്തോടെ സംസാരിക്കാന്‍ ഭാഷ സ്വായത്തമാക്കിയതുപോലെ, കഠിനാദ്ധാനത്തിലൂടെയാണ് ശര്‍മ ആധുനിക ഇന്ത്യയിലെ ഏറ്റവും മികച്ച സംരംഭകനായത്.

നേടിയെടുത്ത അവസരങ്ങള്‍

ഓരോ ദിവസവും പല മേഖലകളില്‍ പുത്തന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്നുവരുന്ന ഇന്ത്യയില്‍ വ്യത്യസ്തമായ വിജയം നേടാന്‍ ശര്‍മയെ സഹായിച്ചത് മൂന്ന് കാര്യങ്ങള്‍.

  • പുതിയ അവസരങ്ങള്‍ കണ്ടെത്തി, അവയ്ക്ക് വേണ്ടി മികച്ച തയാറെടുപ്പുകള്‍ നടത്തി
  • എതിര്‍പ്പുകളുണ്ടായിട്ടും റിസ്‌കുകള്‍ ഏറ്റെടുത്ത് മുന്നോട്ട് പോയി
  • സ്വന്തം സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കഠിനമായി അധ്വാനിച്ചു

''പേയ്‌മെന്റുകള്‍ കൂടുതല്‍ എളുപ്പമാക്കണം എന്ന് ഉദ്ദേശിച്ചാണ് ഞങ്ങള്‍ തുടങ്ങിയത്. ഇപ്പോള്‍ യാതൊരു വിധത്തിലും ഡിജിറ്റലൈസേഷന്റെ ആനുകൂല്യങ്ങള്‍ നേടാന്‍ കഴിയാത്ത ഒരു സമൂഹത്തിന് അവ ലഭ്യമാക്കാന്‍ ക ഴിഞ്ഞു എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ നേട്ടമായി ഞാന്‍ കാണുന്നത്'' എന്ന് പറയുന്ന ശര്‍മയുടെ വാക്കു കള്‍ക്ക് തെളിവാകുന്നത്.

ഡീമോണിറ്റൈസേഷന് ശേഷം പേടിഎം നേടിയെടുത്ത വമ്പന്‍ അംഗീകാരങ്ങള്‍ തന്നെ. കിംഗ് ഓഫ് ഡീമോണിറ്റൈസേഷന്‍ എന്ന് അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധര്‍ ലേബലുണ്ടാക്കിയപ്പോഴും ശര്‍മ വിജയത്തില്‍ മതിമറക്കുന്നില്ല. കാരണം, ഭക്ഷണവും വീടിനു കൃത്യമായി നല്‍കാനുള്ള വാടകയും ഒരു സ്വപ്നം മാത്രമായിരുന്ന കാലം വെറും പത്ത് വര്‍ഷം മുന്‍

പുണ്ടായിരുന്നു. പരാജയപ്പെട്ട സംരംഭങ്ങളും വായ്പകളും ശര്‍മയുടെ ഉറക്കം കെടുത്തിയിരുന്ന നാളുകള്‍.. പക്ഷേ, തോല്‍വി സമ്മതിച്ച് പിന്മാറാന്‍ ഒരിക്കലും തയ്യാറായില്ല എന്നതാണ് ഈ വിജയത്തിന് കൂടുതല്‍ മാറ്റേകുന്നത്.

വ്യത്യസ്തമായി ചിന്തിക്കുന്ന മനസാണ്, അലിഗഡിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഈ സംരംഭകന് എന്നും തുണയായത്. എഞ്ചിനീയറിംഗ് ക്‌ളാസുകള്‍ ഒഴിവാക്കി കോളെജിന്റെ കംപ്യുട്ടര്‍ സെന്ററില്‍ മുഴുവന്‍ സമയം ചെലവഴിച്ച് ശര്‍മ സിലിക്കണ്‍ വാലിയെയും ടെക്‌നോളജി രംഗത്തെ മാറ്റങ്ങളെയും കുറിച്ചറിഞ്ഞു. ഒപ്പം, ഫണ്ടിംഗ് അവസരങ്ങളും. ഇനി വരാന്‍ പോകുന്നത് സാങ്കേതികതയുടെ കാലമാണെന്ന് ആരും പറയാതെ തന്നെ മനസിലാക്കിയത് പിന്നീട് ശര്‍മയ്ക്ക് ഏറ്റവും സഹായകമായി. കോളെജ് കാലത്ത് തുടങ്ങിയ കമ്പനി ഇരുപതിനായിരം രൂപയുടെ ഫണ്ട് നേടിയെടുത്തത് ന്യു മെക്‌സിക്കോയിലെ വെര്‍ച്വല്‍ ഫണ്ട് കമ്പനിയില്‍ നിന്ന്. അതൊരു തുടക്കം മാത്രം.

കൃത്യമായ പ്ലാനിംഗ്

Xs! Corporations എന്ന ഈ കമ്പനി പിന്നീട് രണ്ട് സ്ഥാപനങ്ങള്‍ക്ക് കൈമാറിയ ശര്‍മയുടെ പിന്നീടുള്ള സംരംഭം ചരിത്രത്തില്‍ തന്നെ ഇടം നേടുന്ന One 97 Communications ആണ്. പേടിഎമ്മിന്റെ പാരന്റ് കമ്പനി. വന്‍ പ്രതീക്ഷകളോടെയാണ് തുടങ്ങിയതെങ്കിലും ഡോട്ട്‌കോം രംഗത്തിന്റെ തകര്‍ച്ചയോടെ ഈ സംരംഭം നഷ്ടത്തിലായി. പങ്കാളിയായ രാജീവ് ശുക്ല കയ്യൊഴിഞ്ഞതോടെ ഒറ്റയ്ക്ക് കടവും വായ്പകളും ഏറ്റെടുത്ത ശര്‍മ പിന്നീട് ഈ സ്ഥാപനം വളര്‍ത്തിയെടുത്തത് ഇന്ത്യയുടെ ബിസിനസ് രംഗത്ത് പറഞ്ഞുതീരാത്ത കഥയാണ് ഇപ്പോള്‍.

പല കമ്പനികളുടെയും ജീവനക്കാരെ ഇന്റര്‍നെറ്റ് പഠിപ്പിച്ചും വെബ്‌സൈറ്റുകള്‍ ഡിസൈന്‍ ചെയ്തും പിടിച്ച് നിന്ന ശര്‍മക്ക് സഹായമായത് നിക്ഷേപകരാണ്. സുഹൃത്തായ പിയുഷ് അഗര്‍വാള്‍ മുതല്‍ ചൈനയുടെ വിസ്മയ വിജയമായ ആലിബാബയുടെ സ്ഥാപകന്‍ ജാക് മാ വരെ പേടിഎമ്മിന്റെ ഭാഗമായതോടെ കഥ മാറിമറിഞ്ഞു. പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും മൊബീല്‍ വാലറ്റ് എന്ന ആശയവുമായി മുന്നോട്ട് പോയ ശര്‍മക്ക് ഇനി പറയാന്‍ വിജയത്തിന്റെ കഥകള്‍ മാത്രം.

ഭാഗ്യത്തിന്റെ വിജയം എന്ന് പറഞ്ഞു തള്ളിക്കളയാന്‍ കഴിയുന്നതല്ല ശര്‍മയുടെ നേട്ടങ്ങള്‍. കൃത്യമായ പ്ലാനിംഗോടെ മുന്നോട്ട് പോകുന്ന ഈ സംരംഭകന്, നേടേണ്ട നി ക്ഷേപങ്ങള്‍ മുതല്‍ ഇനി ഇന്‍വെസ്റ്റ് ചെയ്യേണ്ട കമ്പനികളും നടപ്പില്‍ വരുത്തേണ്ട പദ്ധതികളും ഇപ്പോള്‍ തന്നെ വ്യക്തമാണ്. പേയ്‌മെന്റ് ബാങ്ക് അതിലൊന്ന് മാത്രം. ക്യൂആര്‍ കോഡ് മൊബീല്‍ ഫോണില്‍ സ്‌കാന്‍ ചെയ്ത് ഷോപ്പിംഗ് നടത്താം എന്ന തികച്ചും വ്യത്യസ്തമായ ആശയം കൂടി നടപ്പിലാക്കിയതോടെ ശരിക്കും ന്യു ജെന്‍ ആയിരിക്കുന്ന പേടിഎം. കൂടുതല്‍ കടകളിലേക്ക് ഈ സൗകര്യം എത്തിക്കാന്‍ ഇനി കോടികളാണ് ചെല വഴിക്കാന്‍ പോകുന്നത്.

കമ്പനിയിലെ ഒരു ശതമാനം ഷെയര്‍ കൈമാറി ശര്‍മ ഈയിടെ നേടിയത് 325 കോടിയാണ്. പുതിയ പ്ലാനു കള്‍ക്ക് വേണ്ടിയാണ് ഇത് ചെലവഴിക്കുന്നത്. ആലിബാബയുടെ ടിമാള്‍ പോലെ പേടിഎംമാള്‍ എന്ന പുതിയ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമും മൊബീല്‍ ആപ്പും ഉടന്‍ തന്നെ യാഥാര്‍ഥ്യമാകുമെന്ന് ശര്‍മ.

ലഭ്യമായ അവസരം എങ്ങനെ വിനിയോഗിക്കണം എന്നറിയാവുന്നതുകൊണ്ട് ഡീമോണിറ്റൈസേഷന്‍ പ്രഖ്യാപനമുണ്ടായി രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള പലചരക്ക് കടകളില്‍ പോലും പേടിഎം ലഭ്യമാക്കി ശര്‍മയും കൂട്ടരും. ആയിരക്കണക്കിന് വോളന്റിയര്‍മാരുടെ സഹായത്തോടെ ഡിജിറ്റല്‍ പേയ്‌മെന്റുകളെ കുറിച്ച് സാധാരണക്കാരെ ബോധ്യപ്പെടുത്താനും പ്രത്യേകം ശ്രദ്ധിച്ചു. 'എടിഎം അല്ല, പേടിഎം ചെയ്യൂ' എന്ന പരസ്യം കൂടിയായപ്പോള്‍ ശര്‍മയുടെ സംരംഭത്തിലേക്ക് കൂടുതല്‍ ആളെത്തി.

ഇനി പേയ്‌മെന്റ് ബാങ്ക് കൂടിയാകുമ്പോള്‍ പൂര്‍ണമായും ഡിജിറ്റലായ ഇന്ത്യ എന്ന സ്വപ്നത്തിലേക്ക് കൂടുതല്‍ അടുക്കും നമ്മള്‍ എന്ന് ആത്മവിശ്വാസത്തോടെ പറയുന്നു ശര്‍മ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it