ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ ശ്രുതി ഷിബുലാലിന് നഷ്ടമായത് 3 ലക്ഷം
ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി. ഷിബുലാലിന്റെ മകള്‍ ശ്രുതി ഷിബുലാലിന്റെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് തട്ടിപ്പുകാര്‍ മൂന്നു ലക്ഷം രൂപ അപഹരിച്ചു.അയര്‍ലന്‍ഡിലെ എ.ടി.എമ്മില്‍ നിന്നാണ് പണം പിന്‍വലിക്കപ്പെട്ടതെന്ന് പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ മനസ്സിലായി.
ഡിസംബര്‍ ഒന്നിന് വൈകിട്ട് 5.20-നും രണ്ടിന് പുലര്‍ച്ചെ 1.04-നും ഇടയില്‍ 60,000 രൂപ വീതം അഞ്ചു തവണകളായിട്ടാണ് ഒടിപി ഇല്ലാതെ പിന്‍വലിക്കപ്പെട്ടത്. ശ്രുതി ഷിബുലാലിന്റെ കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിച്ചിരുന്ന ക്രെഡിറ്റ് കാര്‍ഡില്‍നിന്നാണ് പണം പോയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിവരികയാണെന്നും അടുത്ത കാലത്ത് കാര്‍ഡ് ഉപയോഗിച്ചത് എവിടെയൊക്കെയാണെന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
താമര ലെഷര്‍ എക്സ്പീരിയന്‍സസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സി ഇ ഒയും ഡയറക്ടറുമാണ് ശ്രുതി. കമ്പനിയുടെ ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ നാഗേന്ദ്ര പ്രശാന്താണ് കാര്‍ഡ് കൈകാര്യം ചെയ്തിരുന്നത്. പണം പിന്‍വലിക്കപ്പെട്ടത് മനസ്സിലാക്കിയതോടെ നാഗേന്ദ്ര കാര്‍ഡ് 'ബ്ലോക്ക്' ചെയ്ത് ജയനഗര്‍ പോലീസില്‍ പരാതി നല്‍കി. കാര്‍ഡ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ നാഗേന്ദ്രയുടെ മൊബൈല്‍ നമ്പറാണ് കൊടുത്തിരുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline