ബെസോസിന്റെ ഫോണ്‍ ചോര്‍ത്തല്‍; ആപ്പിളിനെ പഴിച്ച് ഫേസ്ബുക്ക്
ആമസോണ്‍ സിഇഒ ജെഫ് ബെസോസിന്റെ ഐഫോണ്‍ സൗദി കിരീടാവകാശി
മുഹമ്മദ് ബിന്‍ സല്‍മാനു വേണ്ടി ഹാക്കു ചെയ്‌തെന്ന ആരോപണത്തില്‍ ആപ്പിളിനെ
കുറ്റപ്പെടുത്തി ഫേസ്ബുക്ക് രംഗത്ത്. ആപ്പിളിന്റെ ഓപ്പറേറ്റിഗ്
സിസ്റ്റത്തെ കടുത്ത ഭാഷയിലാണ് ഫേസ്ബുക്ക് വിമര്‍ശിച്ചത്.
തെറ്റായ
ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഹാക്കിംഗിനു വഴി തെളിച്ചതെന്ന് ദാവോസില്‍
നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ ബ്ലൂംബെര്‍ഗ് ടെലിവിഷന് നല്‍കിയ
അഭിമുഖത്തില്‍ ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് നിക്കോള മെന്‍ഡല്‍സോണ്‍ പറഞ്ഞു.
ഫേസ്ബുക്ക് അതിന്റെ സേവനങ്ങളിലൊന്ന് ഹാക്കിംഗിനായി ഉപയോഗിച്ചുവെന്ന ആരോപണം
വളരെ ഗൗരവമായി കാണുന്നുവെന്നും മെന്‍ഡല്‍സോണ്‍ പറഞ്ഞു.
'ഫോണുകളിലെ
യഥാര്‍ത്ഥ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ നിലനില്‍ക്കുന്ന ചില
അപകടസാധ്യതകളാണ് ഇത് എടുത്തുകാണിക്കുന്ന ഒരു കാര്യം,'അവര്‍
ചൂണ്ടിക്കാട്ടി.മെന്‍ഡല്‍സണിന്റെ അഭിപ്രായങ്ങള്‍ക്ക് ഫെയ്സ്ബുക്കിന്റെ
ഗ്ലോബല്‍ അഫയേഴ്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് വിപി നിക്ക് ക്ലെഗ് പിന്നീട്
ബിബിസി അഭിമുഖത്തില്‍ അടിവരയിടുകയും ചെയ്തു.
2018
ല്‍ ജെഫ് ബെസോസിന്റെ ഫോണിലേക്ക് മാരക വൈറസ് കടത്തി മുഹമ്മദ് ബിന്‍
സല്‍മാന്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത ഇംഗ്ലണ്ടിലെ പ്രമുഖ പത്രമായ ദ
ഗ്വാര്‍ഡിയന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ബെസോസിന്റെ ഐഫോണ്‍ ഹാക്ക്
ചെയ്യപ്പെട്ടുവെന്ന് ഫോറന്‍സിക് പരിശോധനയിലൂടെ കണ്ടെത്തി.
ശക്തമായ
സുരക്ഷാ കവചമുള്ള വാട്സാപ്പിലേക്കും, ആപ്പിളിലേക്കും മാല്‍വയര്‍
കടന്നുചെന്നതിനെ ആശങ്കയോടെയാണ് പലരും കാണുന്നത്. ആപ്പിളിന്റെ സുരക്ഷാ
കവചങ്ങളെ പോലും ഇത്തരത്തില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ജെഫ് ബെസോസിന്റെ
ഫോണ്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ചോര്‍ത്തിയെന്ന വാര്‍ത്ത സൗദി ഭരണകൂടം
നിഷേധിച്ചിരുന്നു.
വാഷിങ്ടണ്‍ പോസ്റ്റ്
ദിനപത്രത്തിന്റെ ഉടമയാണു ജെഫ് ബെസോസ്. സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍
ഖഷോഗിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മുഹമ്മദ് ബിന്‍
സല്‍മാനായിരുന്നുവെന്ന വാര്‍ത്ത വാഷിങ്ടണ്‍ പോസ്റ്റ് പ്രചരിപ്പിച്ചിരുന്നു.
ഇതിന് പ്രതികാരം തീര്‍ക്കാന്‍ വേണ്ടിയാണ് ജെഫ് ബെസോസിന്റെ ഫോണിലേക്ക്
വൈറസ് കടത്തിവിട്ട് ഹാക്ക് ചെയ്തതെന്നായിരുന്നു ആരോപണം.
വാഷിങ്ടണ്‍
പോസ്റ്റിന്റെ ലേഖകനും, സൗദി വംശജനുമായ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന്
പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാന്‍
ലക്ഷ്യമിട്ടിട്ടുണ്ട് ജെഫ് ബെസോസ്. കൊലപാതകത്തിന് പിന്നില്‍
പ്രവര്‍ത്തിച്ചവരെ കണ്ടെത്താനാകാത്ത സൗദി ഭരണകൂടത്തിന് നേരെ വാഷിങ്ടണ്‍
പോസ്റ്റ് ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇതു മൂലം അസ്വസ്ഥനായിരുന്നു
മുഹമ്മദ് ബിന്‍ സല്‍മാന്‍. ബെസോസിന്റെ നീക്കത്തെ ചെറുത്ത്
തോല്‍പ്പിക്കാനാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഹാക്കിംഗ് എന്നാണു
വാര്‍ത്ത.
ഇസ്രായേല്‍ ആസ്ഥാനമായുള്ള എന്‍എസ്ഒ
ഗ്രൂപ്പ് 1,400ല്‍പ്പര തെരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ
പ്രവര്‍ത്തകരുടെയും ഫോണുകളില്‍ നിന്ന് ഇത്തരത്തില്‍ വിവരങ്ങള്‍
മാല്‍വെയര്‍ കടത്തിവിട്ട് ചോര്‍ത്തിയിരുന്നു. ഇന്ത്യക്കാരുടേതടക്കമുള്ള
വിവരങ്ങള്‍ ഇത്തരത്തില്‍ ചോര്‍ത്തി. നിലവില്‍ ആഗോള തലത്തില്‍
ഹാക്കര്‍മാരുടെ സഹായങ്ങള്‍ പ്രമുഖര്‍ തേടുന്നുണ്ടെന്നാണ് ഇത്തരം
വാര്‍ത്തകളിലൂടെ പുറത്തുവന്ന മറ്റൊരു വിവരം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline