ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളെയും ഡോക്ടര്‍മാരെയും പ്രധാനമന്ത്രി ആക്ഷേപിച്ചെന്ന് ഐ.എം.എ
ഡോക്ടര്‍മാരെ ഉപകരണങ്ങളും വിദേശയാത്രകളും സ്ത്രീകളേയും നല്‍കി വരുതിയിലാക്കരുതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ഐഎംഎ. പ്രധാനമന്ത്രിയുടെ പ്രസ്താവന അപമാനകരമാണ്. ഒന്നുകില്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം തെളിയിക്കണം; അല്ലാത്ത പക്ഷം ആരോപണം നിഷേധിച്ച് മാപ്പു പറയണം- ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.
മാര്‍ക്കറ്റിംഗ് മൂല്യങ്ങള്‍ക്ക് എതിരാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ഇത്തരണം പ്രവണതകളെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദമാക്കിയെന്നായിരുന്നു ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. ഇതുവരെയും വാര്‍ത്ത പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചിട്ടില്ലെന്ന് ഐഎംഎ വിശദമാക്കി. ഇത്തരത്തിലുള്ള പ്രവണതകള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ എന്താണ് പ്രധാനമന്ത്രി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാത്തത് ?
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് വരുന്ന ഭാഷ ഞെട്ടിക്കുന്നതാണെന്ന് ഐഎംഎ ദേശീയ പ്രസിഡന്റ് രാജന്‍ ശര്‍മ്മ വിശദമാക്കി.
ഇത്തരത്തില്‍ ഡോക്ടര്‍മാരെ വശീകരിക്കുന്ന കമ്പനികളുടെയും അത്തരം വശീകരണങ്ങള്‍ക്ക് വിധേയരാവുന്ന ഡോക്ടര്‍മാരുടേയും വിവരം പ്രധാനമന്ത്രി പുറത്ത് വിടണം. ഇത്തരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ രാജ്യത്തെ ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങളില്‍ നിന്ന് ആളുകളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തുന്നതെന്നും ഐഎംഎ ആരോപിച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline