റെക്കോഡ് തൊട്ടിറങ്ങി നിഫ്റ്റി; കൊഫോര്‍ജ് 10% ഇടിഞ്ഞു, ബജാജ് ഫിനാന്‍സിന് കുതിപ്പ്

റെക്കോഡുകൾക്കരികെ വ്യാപാരം തുടങ്ങിയ ഇന്നു വിപണി കുറേ സമയം ചാഞ്ചാട്ടത്തിലായി. 75,000നു മുകളിൽ വ്യാപാരം തുടങ്ങിയ സെൻസെക്സ് പിന്നീട് താഴ്ന്നു. 22,794.70 എന്ന റെക്കോഡ് രാവിലെ കുറിച്ച നിഫ്റ്റി പിന്നീട് അൽപം താഴ്ന്നു. ബാങ്ക് നിഫ്റ്റി ഇന്നു നേട്ടത്തിലാണ്.

ധനകാര്യ സേവന കമ്പനികളും മെറ്റൽ കമ്പനികളും ഇന്നു നല്ല മുന്നേറ്റം കുറിച്ചു. ഐ.ടി കമ്പനി കോഫോർജിൻ്റെ റിസൽട്ട് പ്രതീക്ഷയാേളം വന്നില്ല. ലാഭമാർജിൻ കുറഞ്ഞു. വരുമാന പ്രതീക്ഷ അറിയിച്ചുമില്ല. അതിനാൽ ബ്രോക്കറേജുകൾ തരം താഴ്ത്തി. ഓഹരി 10 ശതമാനം ഇടിഞ്ഞു.

ബജാജ് ഫിനാൻസിൻ്റെ ഡിജിറ്റൽ ഇടപാടുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം റിസർവ് ബാങ്ക് നീക്കി. ഓഹരി എട്ടു ശതമാനം ഉയർന്നു. ബജാജ് ഫിനാന്‍സ് ഏഴു ശതമാനം കയറി. ലാഭമാർജിൻ ഇരട്ടിപ്പിച്ചും റവന്യു ഗണ്യമായി കൂട്ടിയും നാലാം പാദ റിസൽട്ട് അവതരിപ്പിച്ച അജന്ത ഫാർമയുടെ ഓഹരിവില 12 ശതമാനം ഉയർന്നു.

ലാഭം കുറയുകയും ലാഭമാർജിൻ ഉയരാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ സിയറ്റ് ലിമിറ്റഡിൻ്റെ ഓഹരി അഞ്ചു ശതമാനം വരെ താഴ്ന്നു. റിസൽട്ട് പ്രതീക്ഷയോളം വരാത്ത സാഹചര്യത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി രണ്ടു ശതമാനത്തിലധികം താഴ്ന്നു.

രൂപ ഇന്നു തുടക്കത്തിൽ നല്ല നേട്ടമുണ്ടാക്കി. ഡോളർ എട്ടു പൈസ നഷ്ടത്തിൽ 83.39 രൂപയിലാണു വ്യാപാരം തുടങ്ങിയത്. പിന്നീട് 83.35 രൂപയായി. സ്വർണം ലോകവിപണിയിൽ 2301 ഡോളറിൽ ആയി. കേരളത്തിൽ സ്വർണം പവന് 400 രൂപ കുറഞ്ഞ് 52,600 രൂപയായി. ക്രൂഡ് ഓയിൽ കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബ്രെൻ്റ് 83.96 ഡോളറിലാണ്.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it