വൈദ്യുതി വാഹന മേഖലയില്‍ 12.5 ലക്ഷം കോടിയുടെ നിക്ഷേപ സാധ്യത

ഈ കഴിഞ്ഞ നവംബറില്‍ യൂറോപ്പ് അഞ്ചു ലക്ഷം ഇലക്ട്രിക് കാറുകളുടെ വില്‍പ്പന എന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനങ്ങള്‍ കൂടി ചേര്‍ക്കുകയാണെങ്കില്‍, ഈ വര്‍ഷം ഇതിനകം തന്നെ ഒരു ദശലക്ഷത്തിലധികം വൈദ്യുതീകരിച്ച കാറുകള്‍ വിറ്റഴിഞ്ഞു.

ഷ്മിഡ് ഓട്ടോമോട്ടീവ് റിസര്‍ച്ച് ഡാറ്റ അനുസരിച്ച് യൂറോപ്പില്‍ വില്‍ക്കുന്ന പത്തില്‍ ഒരു വാഹനം വൈദ്യുതീകരിച്ചതാണ്. 100% ഇലക്ട്രിക് കാറുകളുടെ കാര്യത്തില്‍, ഈ കണക്ക് വര്‍ഷാവസാനത്തോടെ 6,00,000 എന്ന നാഴികക്കല്ല് പിന്നിടും.

100% ഇലക്ട്രിക് കാര്‍ വില്‍പ്പനയില്‍ ഈ വര്‍ഷത്തെ ചാമ്പ്യന്‍ ജര്‍മ്മനി ആണ്. ഇവര്‍ ഈ വര്‍ഷത്തെ ആദ്യ ഒമ്പത് മാസങ്ങളില്‍ 98,610 യൂണിറ്റുകള്‍ വിറ്റഴിച്ചു. ഫ്രാന്‍സ് (70,587), ഗ്രേറ്റ് ബ്രിട്ടന്‍ (66,611) എന്നിവരാണ് തൊട്ടു പിന്നില്‍.

ഈ മേഖലയില്‍ 2030ഓടുകൂടി ചില ലക്ഷ്യങ്ങള്‍ കൈവരിക്കണം എന്ന് ഇന്ത്യയും ആഗ്രഹിക്കുന്നു. ഇന്ത്യ വൈദ്യുതീകരണ ലക്ഷ്യങ്ങള്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും നീതി ആയോഗ് പദ്ധതി പ്രകാരം 70 ശതമാനം വാണിജ്യ കാറുകളും, 30 ശതമാനം സ്വകാര്യ കാറുകളും, 40 ശതമാനം ബസുകളും, ഇരുചക്ര (2 ഡബ്ല്യു), ത്രീവീലര്‍ (3 ഡബ്ല്യു) വില്‍പ്പനയുടെ 80 ശതമാനവും ഈ പുതിയ ദശകത്തിന്റെ അവസാനത്തോടെ വൈദ്യുതിയില്‍ ഓടുന്നവ ആയിരിക്കും.

തല്‍ഫലമായി, എല്ലാ വാഹന വിഭാഗങ്ങളിലെയും ഇലക്ട്രിക് വാഹന വില്‍പന 2030ഓടെ 100 ദശലക്ഷം യൂണിറ്റിലേക്ക് ഉയരുമെന്ന് ഒരു പഠനം പറയുന്നു.

ഈ ലക്ഷ്യങ്ങള്‍ ഇന്ത്യ കൈവരിക്കണമെങ്കില്‍, ഈ ദശകത്തില്‍ വാഹന ഉല്‍പാദനത്തിലും അടിസ്ഥാന സൗകര്യങ്ങള്‍ ഈടാക്കുന്നതിലും 12,50,000 കോടി രൂപയുടെ മൊത്ത നിക്ഷേപം ആവശ്യമുണ്ടെന്ന് സെന്റര്‍ ഫോര്‍ എനര്‍ജി ഫിനാന്‍സ് (സിഇഡബ്ല്യു) പുറത്തുവിട്ട സ്വതന്ത്ര പഠനം പറയുന്നു. ഒഇഎമ്മുകള്‍, ബാറ്ററി നിര്‍മ്മാണം, ചാര്‍ജ് പോയിന്റ് ഓപ്പറേഷന്‍ എന്നീ കാര്യങ്ങളില്‍ നിക്ഷേപത്തിന് അവസരം ഒരുങ്ങുകയാണ്.

''മൂലധനത്തിന്റെ ലഭ്യതയും താങ്ങാനാവുന്ന വിലയും ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനത്തിന്റെ വേഗത നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും,'' സിഇഡബ്ല്യുലെ സീനിയര്‍ അനലിസ്റ്റായ വൈഭവ് പ്രതാപ് സിംഗ് പറയുന്നു. രാജ്യത്തെ 69,000 പെട്രോള്‍ സ്‌റ്റേഷനുകളില്‍ വൈദ്യുതി കിയോസ്‌കുകള്‍ സ്ഥാപിക്കുമെന്നും ബാറ്ററികളില്ലാത്ത വൈദ്യുതി കാറുകളുടെ വില്‍പ്പനയും രജിസ്‌ട്രേഷനും അനുവദിക്കുമെന്നും സര്‍ക്കാര്‍ അടുത്തിടെ നടത്തിയ പ്രഖ്യാപനങ്ങള്‍ ഈ മേഖലയ്ക്ക് ഉത്തേജനം നല്‍കും.

ഈ അഭിലാഷം സാക്ഷാത്കരിക്കുന്നതിന് 2030ഓടെ 158 ജിഗാവാട്ട് വാര്‍ഷിക ബാറ്ററി ശേഷി ആവശ്യമാണെന്ന് പഠനം കണക്കാക്കുന്നു, ഇത് ആഭ്യന്തര നിര്‍മ്മാതാക്കള്‍ക്ക് ഒരു വലിയ വിപണി അവസരം നല്‍കുന്നു. ബാറ്ററി ഉല്‍പാദന ശേഷിയുടെ 50 ശതമാനം തദ്ദേശീയമാണെങ്കില്‍, 42,900 കോടി രൂപയുടെ നിക്ഷേപം വേണ്ടിവരും. ഓട്ടോമൊബൈല്‍, ബാറ്ററി നിര്‍മാണ മേഖലകള്‍ക്കായി അടുത്തിടെ അംഗീകരിച്ച പ്രൊഡക്ഷന്‍ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി, വൈദ്യുതി വാഹനങ്ങളുടെ മേഖലയില്‍ തദ്ദേശീയവല്‍ക്കരണത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള ശരിയായ ആവാസവ്യവസ്ഥയെ പ്രാപ്തമാക്കും.

ചാര്‍ജ് ചെയ്യുന്ന മേഖലയിലാണ് മറ്റൊരു വലിയ അവസരം. ഇന്‍ഹോം ചാര്‍ജിംഗ് പോയിന്റുകള്‍ക്കപ്പുറത്ത്, 2030ഓടെ ഇന്ത്യക്ക് 2.9 ദശലക്ഷത്തിലധികം പബ്ലിക് ചാര്‍ജിംഗ് പോയിന്റുകളുടെ ശൃംഖല ആവശ്യമാണെന്ന് പഠനം പറയുന്നു. ഇതിന് 20,600 കോടി രൂപ വരെ നിക്ഷേപം ആവശ്യമാണ്. നിലവില്‍ രാജ്യത്ത് 1,800 പബ്ലിക് ചാര്‍ജിംഗ് പോയിന്റുകള്‍ മാത്രമേയുള്ളൂ.

വാഹന വായ്പ വിപണിയിലും സമാനമായ അവസരങ്ങള്‍ നിലവിലുണ്ട്. പഠനമനുസരിച്ച്, വൈദ്യുതിവാഹനങ്ങളുടെ മുന്‍കൂര്‍ ചെലവിന്റെ 50 ശതമാനം 7,21,000 കോടി രൂപ ധനസഹായം നല്‍കണമെങ്കില്‍, ബാങ്കിംഗ് മേഖല നിലവില്‍ നല്‍കുന്നതിന്റെ മൂന്നിരട്ടി വായ്പയായി നല്‍കേണ്ടി വരും.

അടുത്തിടെ പുറത്തുവന്ന വാര്‍ത്ത അനുസരിച്ചു 2030 മുതല്‍ ബ്രിട്ടന്‍ പുതിയ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ്. അന്തരീക്ഷ മലിനീകരണവും ആഗോളതാപനവും നിയന്ത്രിക്കുന്നതിനുള്ള ഒരു സുപ്രധാന തീരുമാനമായി ഇതിനെ വിലയിരുത്തുന്നു.
വാഹന നിര്‍മാതാക്കളെ ആഴത്തില്‍ സ്വാധീനിക്കുന്ന ഒരു നീക്കം കൂടിയാണിത്. ഇവര്‍ക്ക് വൈദ്യുതി വാഹനങ്ങളുടെ നിര്‍മ്മാണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാക്കേണ്ടിവരും.

പല കാര്‍ നിര്‍മ്മാതാക്കളും ഹ്രസ്വ അല്ലെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇലക്ട്രിക് പവര്‍ട്രെയിനുകളിലേക്ക് മാറാനുള്ള പദ്ധതികള്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്‍ഷം ഫുള്‍ഇലക്ട്രിക് അല്ലെങ്കില്‍ പ്ലഗ്ഇന്‍ ഹൈബ്രിഡിന്റെ നിരയിലേക്ക് മാറിയ വോള്‍വോയുടെ കാര്യം തന്നെ ഉദാഹരണം. ഫ്രാന്‍സിന്റെ ഉട, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, മസെരാട്ടി എന്നിവരും വരും വര്‍ഷങ്ങളില്‍ അവരുടെ ഉപഭോക്താക്കള്‍ക്ക് 100% ഇലക്ട്രിക് മോഡലുകള്‍ അല്ലെങ്കില്‍ പ്ലഗ്ഇന്‍ ഹൈബ്രിഡ് മോഡലുകള്‍ മാത്രം വാഗ്ദാനം ചെയ്യും.

ഫ്രാന്‍സില്‍, റെനോ വളരെക്കാലമായി ഒരു പൂര്‍ണ്ണഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളാണ്. അതേസമയം സിട്രോണ്‍ അത് പുറത്തിറക്കുന്ന ഓരോ പുതിയ മോഡലിന്റെയും വൈദ്യുതീകരിച്ച പതിപ്പ് വാഗ്ദാനം ചെയ്യുന്നു.

യുകെയുടെ ഡെയ്‌ലി മെയിലിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ വര്‍ഷം രാജ്യത്ത് വൈദുതി കാറുകളുടെ വില്‍പ്പന ഏകദേശം ഇരട്ടിയായി. ഡീസല്‍ കാറുകളുടെ വില്‍പ്പന പകുതിയിലധികം ഇടിഞ്ഞു. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറുകളുടെ കണക്കുകള്‍ മാത്രം എടുത്താല്‍ ഡീസല്‍ എഞ്ചിനുകള്‍ക്ക് അനുകൂലമായ വിടവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പ്ലഗ്ഇന്‍ ഹൈബ്രിഡ് വാഹനങ്ങളുടെ വില്‍പ്പന ഇപ്പോള്‍ ഡീസല്‍ കാറുകളെ മറികടന്നിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

അതേസമയം, കാര്‍ നിര്‍മ്മാതാക്കള്‍ അവരില്‍ ചുരുക്കം ചിലരെങ്കിലും 2030 സമയപരിധിയെക്കുറിച്ച് വളരെയധികം സന്തോഷിക്കുന്നില്ല. ബിഎംഡബ്ല്യുവിന്റെയും ഹോണ്ടയുടെയും ഉന്നത ഉദ്യോഗസ്ഥര്‍ ഈ സമയപരിധി വ്യക്തമായ പ്ലാനിംഗ് ഇല്ലാത്ത ഒന്നായി മുദ്രകുത്തി.

വൈദ്യുതി കാറുകള്‍ക്കുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ വിപുലീകരിക്കുന്നതിന് യുകെ ഇപ്പോഴും ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. രാജ്യത്തെ ആദ്യത്തെ ഓള്‍ഇലക്ട്രിക് ഓട്ടോ സര്‍വീസ് സ്‌റ്റേഷന്‍ അടുത്തയിടെ തുറന്നു. 99 എണ്ണം ഉടന്‍ വിവിധ ഭാഗങ്ങളില്‍ വരും. 36 ദ്രുത ചാര്‍ജറുകളും ഇതില്‍ ഉള്‍പ്പെടുന്നു, വാണിജ്യപരമായി ലഭ്യമായ ഏറ്റവും വേഗതവൈദ്യുതിയേറിയ പബ്ലിക് ചാര്‍ജിംഗ് പോയിന്റുകളിലൊന്നാണ് ഇത്. എന്നാലും, 2030 ലെ അന്തിമകാലാവധിക്ക് എന്തെങ്കിലും അര്‍ത്ഥമുണ്ടാകണമെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.


Manoj Mathew
Manoj Mathew  

Related Articles

Next Story

Videos

Share it