വാഹനങ്ങള്‍ രൂപമാറ്റം നടത്തുന്ന സ്ഥാപനങ്ങള്‍ ഇനി ഉത്തരവാദിത്വവും ഏറ്റെടുക്കണം

വാഹനങ്ങളുടെ രൂപമാറ്റം നടത്തുന്ന സ്ഥാപനങ്ങള്‍ അവ സുരക്ഷിതമാണെന്നും അപകടമുണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാമെന്നും സാക്ഷ്യപത്രം നല്‍കണമെന്ന് മന്ത്രി ആന്റണി രാജു
Car on fire
Representational Image by Canva
Published on

വാഹനങ്ങളില്‍ രൂപമാറ്റം (ഓള്‍ട്ടറേഷന്‍) നടത്തുന്ന സ്ഥാപനങ്ങള്‍ അവ സുരക്ഷിതമാണെന്നും മാനദണ്ഡങ്ങള്‍ക്ക് വിധേയമാണെന്നും അപകടമുണ്ടായാല്‍ അതിന്റെ ഉത്തരവാദിയാണെന്നുമുള്ള സാക്ഷ്യപത്രം വാഹന ഉടമകള്‍ക്ക് നല്‍കണമെന്നത് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയില്‍ പറഞ്ഞു. യാത്രാ വേളയിലും നിര്‍ത്തിയിടുമ്പോഴും വാഹനങ്ങള്‍ അഗ്നിക്കിരയാവുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നത് സംബന്ധിച്ച് അനൂപ് ജേക്കബ് എം.എല്‍.എ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

തീപിടിത്തത്തിന് പിന്നില്‍

വാഹനങ്ങള്‍ തീപിടിച്ചുണ്ടാകുന്ന അപകടങ്ങളുടെ യഥാര്‍ത്ഥ കാരണം കണ്ടെത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഗതാഗത മേഖലയിലെ സാങ്കേതിക വിദഗ്ധര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വാഹന നിര്‍മ്മാതാക്കള്‍, ഡീലര്‍മാര്‍, ഇന്‍ഷുറന്‍സ് സര്‍വ്വേ പ്രതിനിധികള്‍ എന്നിവര്‍ യോഗം ചേര്‍ന്ന് വിലയിരുത്തിയിരുന്നു.

മനുഷ്യ നിര്‍മ്മിതമായ കാരണങ്ങളാലും യന്ത്രത്തകരാറുകളാലും ഉണ്ടാവുന്ന ഇലക്ട്രിക്കല്‍ സര്‍ക്യൂട്ട് പ്രശ്നങ്ങള്‍ മൂലമാണ് വാഹനങ്ങള്‍ക്ക് തീപിടിത്തമുണ്ടാകുന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ലൈറ്റ് മോട്ടോര്‍ വാഹനങ്ങളിലാണ് ഇത്തരം തീപിടിത്തം കൂടുതല്‍ ഉണ്ടാവുന്നത്. ലോ വേരിയന്റ് വാഹനങ്ങളെ ഹൈ വേരിയന്റാക്കാന്‍ ഓട്ടോമൊബൈല്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചുള്ളതല്ലാത്ത ഫ്യൂസും വയറിങ്ങും അനുബന്ധ ഉപകരണങ്ങളും ഉപയോഗിച്ച് കൂടുതല്‍ ഫിറ്റിംഗ്സുകള്‍ ഘടിപ്പിച്ച് നിയമവിരുദ്ധമായി അള്‍ട്ടറേഷന്‍ നടത്തുന്നത് തീപിടുത്തത്തിനുള്ള പ്രധാനകാരണമാകുന്നു.

ഇത്തരം അനധികൃത ആള്‍ട്ടറേഷനുകള്‍ നിരുത്സാഹപ്പെടുത്താനും അവ നടത്തുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുവേണ്ടിയുമാണ് അപകടമുണ്ടാക്കുന്നതിന്റെ ഉത്തരവാദിയായിരിക്കുമെന്നുമുള്ള സാക്ഷ്യപത്രം നല്‍കാനുള്ള നടപടി കൈക്കൊള്ളുന്നത്. ഇത്തരം പ്രവൃത്തികളുടെ അപകട സാധ്യതകളെക്കുറിച്ച് വാഹനം വാങ്ങുന്നവരെ ബോധവല്‍ക്കരിക്കാന്‍ ഡീലര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെുന്നും മന്ത്രി പറഞ്ഞു.

വാഹനത്തിന്റെ എന്‍ജിനെയും ടാങ്കിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഫ്യുവല്‍ ലൈനിലെ റബ്ബര്‍ ഹോസില്‍ പല കാരണങ്ങളാല്‍ ഉണ്ടാകുന്ന സുഷിരങ്ങളിലൂടെയുള്ള ഇന്ധന ചോര്‍ച്ചയും അപകടത്തിന് കാരണമാകുന്നതായി മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

പഠിക്കാന്‍ സമിതി

വാഹനങ്ങള്‍ അഗ്നിക്കിരയാവുന്നതിന്റെ വിവിധ വശങ്ങള്‍ പഠിച്ച് 2 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റോഡ് സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്. സമിതിയുടെ ആദ്യ യോഗം സെപ്റ്റംബര്‍ 18നു ചേരും. വിദഗ്ധസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് വാഹന ഉപയോക്താക്കളുടെയും ജനങ്ങളുടെയും സുരക്ഷിതത്വത്തിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com