ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയം ഇലക്ട്രിക്ക് കാറുകളുകളോടല്ല, പിന്നെ...

ഇലക്ട്രിക്ക് കാറുകളെ അപേക്ഷിച്ചു ഇന്ത്യയില്‍ വാഹനപ്രേമികള്‍ക്ക് പ്രിയങ്കരമായതു ഹൈബ്രിഡ് വാഹനങ്ങള്‍ ആണെന്ന് ഒരു സര്‍വ്വേ വെളിപ്പെടുത്തി.

ഇലക്ട്രിക്ക് കാറുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യാപകമാണെങ്കിലും ഇപ്പോഴും ആഗോളതലത്തില്‍ കൂടുതല്‍ ആളുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നത് ഡീസല്‍ അല്ലെങ്കില്‍ ഗ്യാസോലിന്‍ വാഹനങ്ങള്‍ ആണെന്ന് ഡീലോയിറ്റിന്റെ ഗ്ലോബല്‍ കണ്‍സ്യൂമര്‍ സ്റ്റഡി 2021 പറയുന്നു.

ഈ പഠനം നടത്തിയത് ഇന്ത്യയുള്‍പ്പെടെ ആറു രാജ്യങ്ങളിലാണ്.

ഇതര പ്രൊപ്പല്‍ഷനുള്ള വാഹനങ്ങള്‍ വാങ്ങാന്‍ ഇഷ്ടപ്പെടുന്നവരുടെ എണ്ണം ഒരു വര്‍ഷം മുമ്പുണ്ടായിരുന്ന 49 ശതമാനത്തില്‍ നിന്ന് 32 ശതമാനമായി കുറഞ്ഞുവെന്ന് പഠനം വ്യക്തമാക്കുന്നു.

എന്നാല്‍ പരമ്പരാഗത എഞ്ചിനു പകരമായി ഇന്ത്യയിലെ വാഹന പ്രേമികള്‍ പരിഗണിക്കുന്നത് ഇലക്ട്രിക്ക് കാറല്ല, മറിച്ച് ഹൈബ്രിഡാണ് എന്നത് ശ്രദ്ധേയമാണ്.

പരമ്പരാഗത എഞ്ചിനു പകരം പരിഗണിക്കുമെന്ന് പറഞ്ഞ ഇന്ത്യയിലെ 32 ശതമാനം പേരില്‍ 24 ശതമാനം പേരും ഹൈബ്രിടാണ് ഒരു ഓപ്ഷനായി തിരഞ്ഞെടുത്തത്. രാജ്യത്തെ വാഹന നയസമീപനങ്ങളില്‍ ഇലക്ട്രിക്ക് വാഹങ്ങങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്കുന്ന സാഹചര്യത്തിലാണ് ആളുകളുടെ ഹൈബ്രിഡ് താല്പര്യം വ്യക്തമാകുന്നത്.

മറ്റ് രാജ്യങ്ങള്‍ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് പെട്ടെന്ന് മാറാതെ ഹൈബ്രിഡ് കാറുകള്‍ എന്ന നയമാണ് സ്വീകരിച്ചത്. എന്നാല്‍ ഇന്ത്യയാകട്ടെ ഇന്റെര്ണല് ക്യാമ്പസ്റ്റിന്‍ എന്‍ജിനില്‍ നിന്നും നേരിട്ട് ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് എന്ന നയമാണ് സ്വീകരിച്ചത്.

ഇത് വാഹനം വാങ്ങിക്കുന്നവരുടെ ഇടയില്‍ വേണ്ടത്ര ചലനം സൃഷ്ടിച്ചില്ല എന്നാണ് പഠനം വ്യക്തമാക്കുന്നത്.

എല്ലായിടത്തും ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഒരു ട്വീലര്‍ പോലെയല്ല ഇകാര്‍. ഇതിന് ശരിയായ ഇന്‍ഫ്രാസ്ട്രക്ചര്‍ ആവശ്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ഗ്ലോബല്‍ ഓട്ടോമോട്ടീവ് സര്‍വേ നടത്തിയത് സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയായിരുന്നു. 'നിങ്ങളുടെ അടുത്ത വാഹനത്തില്‍ ഏത് തരം എഞ്ചിനാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നത്' എന്നതായിരുന്നു ഒരു ചോദ്യം. അമേരിക്ക, ഇന്ത്യ, ജര്‍മ്മനി, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നി രാജ്യങ്ങളിലുള്ള ആളുകളാണ് സര്‍വേയില്‍ പങ്കെടുത്തത്.

ചാര്‍ജ് ചെയ്യുന്ന ഇന്‍ഫ്രാസ്ട്രക്ചറിന്റെ അഭാവം, വില, സുരക്ഷാ ആശങ്കകള്‍, തിരഞ്ഞെടുപ്പിന്റെ അഭാവം എന്നിവയാണ് പൊതുവെ ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങുന്നതില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്നതെന്നു പഠനം വ്യക്തമാക്കുന്നു.

കോവിട് തങ്ങളുടെ അടുത്ത വാഹനം ഏതെന്നു തിരഞ്ഞെടുക്കുന്നതില്‍ സ്വാധീനിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇന്ത്യയില്‍ നിന്നും 57 ശതമാനം പേരും പറഞ്ഞത് മഹാമാരി തങ്ങളുടെ തിരഞ്ഞെടുപ്പ് രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട് എന്നായിരുന്നു.

ആദ്യത്തെ ഇലക്ട്രിക് കാറുകള്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനമാണ് നിര്‍മ്മിച്ചത്. ലിഥിയം അയണ്‍ ബാറ്ററികള്‍ ഉപയോഗിച്ച് ഓടുന്ന ആദ്യത്തെ ഹൈവേ ലീഗല്‍ പ്രൊഡക്ഷന്‍ കാര്‍ (ദി റോഡ്സ്റ്റര്‍) നിര്‍മ്മിച്ചതിന്റെ അംഗീകാരം ടെസ്‌ലയ്ക്ക് അവകാശപ്പെടാം. 2008ലാണ് റോഡ്സ്റ്റര്‍ ആദ്യമായി ഉപയോക്താക്കള്‍ക്ക് കൈമാറിയത്. ഇതിനെത്തുടര്‍ന്ന് മിത്സുബിഷി, നിസ്സാന്‍ തുടങ്ങിയ കമ്പനികള്‍ സ്വന്തമായി ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുകയും അത് വന്‍തോതില്‍ ഉത്പാദിപ്പിക്കുകയും ചെയ്തു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it