ഇലക്ട്രിക് വാഹന ഫിനാന്‍സിംഗ് രംഗം 2030 ഓടെ 3.7 ലക്ഷം കോടി രൂപയുടേതാകും; റിപ്പോര്‍ട്ട്

ഇന്ത്യയിലെ റീറ്റെയ്ല്‍ വാഹന ഫിനാന്‍സിംഗ് വ്യവസായത്തിന്റെ 80 ശതമാനവും ഇലക്ട്രിക് വാഹന വിപണി കയ്യടക്കുമെന്ന് റിപ്പോര്‍ട്ട്. 2030 ആകുമ്പോഴേക്കും ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ഫിനാന്‍സിംഗ് വ്യവസായം 3.7 ലക്ഷം കോടി രൂപ മൂല്യമുള്ളതാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിതി അയോഗ്, റോക്കി മൗണ്ടെയ്ന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് വിശദമാക്കുന്നു.

ഉയര്‍ന്ന പലിശനിരക്ക്, ഉയര്‍ന്ന ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍, കുറഞ്ഞ വായ്പ തുടങ്ങി നിരവധി വെല്ലുവിളികളാണ് നിലവില്‍ ഉപഭോക്താക്കള്‍ നേരിടുന്നതെന്ന്'ഇലക്ട്രിക് വെഹിക്കിള്‍ ഫിനാന്‍സിംഗ് മൊബിലൈസിംഗ് ഇന്‍ ഇന്ത്യ' എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്ത ദശകത്തിലെ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള (ഇവി) പരിവര്‍ത്തനത്തിന് ഇന്ത്യയ്ക്ക് 266 ബില്യണ്‍ യുഎസ് ഡോളര്‍ (19.7 ലക്ഷം കോടി രൂപ) മൂലധന നിക്ഷേപം ആവശ്യമാണ്. അടിസ്ഥാന സൗകര്യവികസനം, ബാറ്ററി തുടങ്ങി നിരവധി പ്രാഥമിക ആവശ്യങ്ങള്‍ ഇവിടെ തന്നെ സജ്ജമാക്കാനുണ്ട്.
ബാങ്കുകള്‍, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്സി) തുടങ്ങിയവ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും ആവശ്യമായ മൂലധനം കണ്ടെത്താനും സര്‍ക്കാരിന് സ്വീകരിക്കാന്‍ കഴിയുന്ന 10 പരിഹാരങ്ങളുടെ ടൂള്‍കിറ്റും ഈ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്.
'ഇന്ത്യയുടെ ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ധനകാര്യ വ്യവസായത്തിന് 2030 ല്‍ 3.7 ലക്ഷം കോടി രൂപയുടെ മൂല്യം പ്രതീക്ഷിക്കുന്നു - ഇന്ന് 60 ബില്യണ്‍ യുഎസ് ഡോളര്‍ (4.5 ലക്ഷം കോടി രൂപ) വരുന്നഇന്ത്യയുടെ റീറ്റെയില്‍ വെഹിക്കിള്‍ ഫിനാന്‍സ് വ്യവസായത്തിന്റെ നിലവിലെ വലുപ്പത്തിന്റെ 80 ശതമാനം വരുമിത്.'' റിപ്പോര്‍ട്ട് പറഞ്ഞു.
ഇ വി ആസ്തികളിലേക്കും അടിസ്ഥാന സൗകര്യ വികസനങ്ങളിലേക്കും മൂലധനവും ധനവും സമാഹരിക്കുകയെന്നതാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് റിപ്പോര്‍ട്ടിനെക്കുറിച്ച് അഭിപ്രായപ്പെട്ട നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it