

ദേശീയപാതകളിലെ ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗ് നിര്‍ബന്ധിതമാക്കാനുള്ള നീക്കത്തിന് പ്രതീക്ഷിച്ച വേഗം ലഭിക്കുന്നില്ലെന്ന് സമ്മതിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. 523 ടോള്‍ പ്ലാസകളിലും 25 ശതമാനം ഹൈബ്രിഡ് പാതകള്‍ നിലനിര്‍ത്താനുള്ള ഉത്തരവിനോടനുബന്ധിച്ചു പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണ് 'ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ എണ്ണം ഇപ്പോഴും ഉയര്‍ന്ന തോതിലാണ്' എന്ന പരാമര്‍ശമുള്ളത്.
ഫാസ്ടാഗ് കൂടാതെ പണമായും ടോള്‍ അടയ്ക്കാന്‍ സൗകര്യമുള്ള ഹൈബ്രിഡ് ലെയ്ന്‍ ഒരിടത്ത് ഒരെണ്ണമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഗതാഗതത്തിന്റെ തോതു കണക്കിലെടുത്ത് ഒരു പ്ലാസയില്‍ ആകെയുള്ളതിന്റെ നാലിലൊന്ന് ലെയ്‌നുകള്‍വരെ ഹൈബ്രിഡ് ആക്കാമെന്ന് പിന്നീട് ഉത്തരവിറക്കുകയായിരുന്നു. വാഹനത്തില്‍ ഇതുവരെ ടാഗ് സ്ഥാപിച്ചിട്ടില്ലാത്തവരുടെ സൗകര്യം കണക്കിലെടുത്താണ് ഒരു മാസത്തേക്കുള്ള ഈ താത്കാലിക നടപടി.
ഡിസംബര്‍ ഒന്നിനു ഫാസ് ടാഗ് നിലവില്‍ വരുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. നവംബര്‍ 30-നു പുറപ്പെടുവിച്ച ഉത്തരവിലൂടെ അത് 15-ലേക്കു മാറ്റുകയായിരുന്നു. ഫാസ്ടാഗ് വന്നതോടെ സുഗമമായ ഗതാഗത നിയന്ത്രണത്തിനായി എന്‍എച്ച്എഐ ഓരോ ടോള്‍ പ്ലാസയിലും മാര്‍ഷലുകളെ വിന്യസിച്ചിട്ടുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine