

ഇരുപത് ശതമാനം എഥനോൾ കലർത്തിയ പെട്രോൾ (E20) ഉപയോഗിക്കുന്നതിലൂടെ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമോ എന്ന ആശങ്കകൾക്ക് മറുപടിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. E20 ഉപയോഗം വാഹനങ്ങളുടെ പ്രവർത്തനത്തിലോ ഘടകഭാഗങ്ങളിലോ കാര്യമായ പ്രശ്‌നങ്ങളോ പ്രതികൂല സ്വാധീനങ്ങളോ ഉണ്ടാക്കുന്നില്ല എന്ന് സർക്കാർ പിന്തുണയോടെ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നതായി മന്ത്രി പാർലമെന്റിൽ പറഞ്ഞു.
E20 ഇന്ധനം പരീക്ഷിച്ച വാഹനങ്ങളിൽ പ്രകടനത്തിൽ വലിയ വ്യത്യാസങ്ങൾ കാണുന്നില്ല, ഘടകഭാഗങ്ങളിൽ ദോഷകരമായ സ്വാധീനം നിരീക്ഷിച്ചിട്ടില്ല. കൂടാതെ E20 ഇന്ധനം മൂലമുണ്ടാകുന്ന കേടുപാടുകൾക്ക് നഷ്ടപരിഹാര ഫണ്ട് ഏർപ്പെടുത്തുന്നത് നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL), സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (SIAM), ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) എന്നിവ നടത്തിയ പഠനങ്ങളെ ഉദ്ധരിച്ചാണ് നിതിൻ ഗഡ്കരി മറുപടി നല്‍കിയത്.
ഇന്ധനക്ഷമത (mileage) കുറയുമോ എന്ന ചോദ്യത്തിനും ഗഡ്കരി മറുപടി നൽകി. മൈലേജ് കുറയുന്നത് ഇന്ധനത്തിന്റെ ഘടനയെ മാത്രം ആശ്രയിച്ചല്ല- ഡ്രൈവിംഗ് രീതി, വാഹനത്തിന്റെ പരിപാലനം, ടയർ പ്രഷർ തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നും ഗഡ്കരി പറഞ്ഞു.
2023 ഏപ്രിൽ 1-ന് മുമ്പ് വിറ്റ വാഹനങ്ങൾ E10 (10% എഥനോൾ) ഇന്ധനത്തിനായി രൂപകൽപ്പന ചെയ്തതാണെന്നും, അതിനുശേഷം വിറ്റ വാഹനങ്ങൾ E20-ന് അനുയോജ്യമായ മെറ്റീരിയലുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. പഴയ വാഹനങ്ങൾക്ക് E20 ഉപയോഗിക്കുന്നതിന് വിലക്കില്ലെങ്കിലും, അവ ഉയര്‍ന്ന അളവിലുളള എഥനോൾ ഉള്ളടക്കത്തിനായി രൂപകൽപ്പന ചെയ്തവയല്ല എന്ന വസ്തുത നിലനിൽക്കുന്നുണ്ട്.
കുറഞ്ഞ ഹരിതഗൃഹ വാതകങ്ങൾ പുറത്തുവിടുന്നതിലൂടെ എഥനോൾ പരിസ്ഥിതിക്ക് ഗുണകരമാണെന്നും, ഉയർന്ന ഒക്ടേൻ റേറ്റിംഗ് കാരണം എഞ്ചിന്റെ പ്രകടനം വർദ്ധിപ്പിക്കുമെന്നും ഗഡ്കരി പറഞ്ഞു.
Gadkari confirms E20 fuel causes no major vehicle damage; compensation not under consideration.
Read DhanamOnline in English
Subscribe to Dhanam Magazine