വരുമാനം കുറഞ്ഞു; ഹീറോ മോട്ടോകോര്‍പ്പിന്റെ അറ്റാദായത്തില്‍ 242 കോടിയുടെ ഇടിവ്

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ അറ്റാദായത്തില്‍ ഇടിവ്. മുന്‍ വര്‍ഷത്തേതില്‍ നിന്ന് 2001-22 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ (ജനുവരി-മാര്‍ച്ച്) 28 ശതമാനത്തിന്റെ (242 കോടി) ഇടിവാണ് അറ്റാദായത്തില്‍ ഉണ്ടായത്. 627.05 കോടി രൂപയാണ് കമ്പനിയുടെ ജനുവരി-മാര്‍ച്ച് കാലയളവിലെ അറ്റാദായം.

മുന്‍ വര്‍ഷം ഇക്കാലയളവില്‍ ഹീറോ 869 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. ഉയര്‍ന്ന ഇന്‍പുട്ട് കോസ്റ്റ്, ഗ്രാമീണ മേഖലയില്‍ ഡിമാന്‍ഡിലുണ്ടായ ഇടിവ്, വാഹനങ്ങളുടെ വില വര്‍ധന തുടങ്ങിയവ ഹീറോയുടെ വില്‍പ്പനയെ ബാധിച്ചു. പ്രവര്‍ത്തന വരുമാനം 14.55 ശതമാനം ഇടിഞ്ഞ് 7421.73 കോടിയിലെത്തി.

നാലാം പാദത്തില്‍ 1,118,884 യൂണീറ്റ് വാഹനങ്ങളാണ് ഹീറോ വിറ്റത്. മുന്‍വര്‍ഷം ഇക്കാലയളവില്‍ നേടിയ വില്‍പ്പനയെക്കാള്‍ 379,429 യൂണീറ്റുകള്‍ കുറവായിരുന്നു വില്‍പ്പന. അതേ സമയം ഹീറോ വാഹനങ്ങളുടെ ശരാശരി വില 12.71 ശതമാനം ഉയര്‍ന്ന് 62,426 രൂപയിലെത്തി. മൂന്നാം പാദത്തില്‍ വാഹനങ്ങളുടെ ശരാശരി വില 61,010 രൂപയായിരുന്നു. ഒരു ഓഹരിക്ക് 35 രൂപ നിരക്കില്‍ ലാഭ വിഹിതം നല്‍കാന്‍ കമ്പനി ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Related Articles

Next Story

Videos

Share it