തല പുകച്ച് ഹ്യുണ്ടായ്, വിൽപനയും ലാഭവും ഇടിഞ്ഞ് ഇന്ത്യയിൽ നാലാമതാകാൻ കാരണമെന്ത്? പഠിക്കാൻ കൊറിയയിൽ നിന്ന് വിദഗ്ധ സംഘം

മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തിലെ മൊത്തലാഭത്തില്‍ നാല് ശതമാനം കുറവുണ്ടായെന്നും കമ്പനി
creta
Image courtesy: facebook.com/HyundaiIndiahyundai
Published on

നഷ്ടപ്പെട്ട രണ്ടാം സ്ഥാനം തിരിച്ചുപിടിക്കാന്‍ കച്ചമുറുക്കി ഹ്യൂണ്ടായ് മോട്ടോര്‍സ്. ഇന്ത്യന്‍ യാത്രാ വാഹന ശ്രേണിയില്‍ 2030-31 സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ 26 കാറുകള്‍ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. 20 പെട്രോള്‍ / ഡീസല്‍ കാറുകളും 6 ഇലക്ട്രിക് വാഹനങ്ങളുമാണ് ഹ്യൂണ്ടായ് ഇന്ത്യയിലിറക്കുന്നത്.

നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ പൂനെയിലെ തലേഗാവിലെ പുതിയ പ്ലാന്റില്‍ വാഹന നിര്‍മാണം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. ഇന്ത്യയില്‍ ഹൈബ്രിഡ് മോഡലുകള്‍ അടക്കം എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് സൗത്ത് കൊറിയന്‍ ബ്രാന്‍ഡ് പുതിയ പ്ലാന്റ് തുറക്കുന്നത്.

കഴിഞ്ഞ വര്‍ഷം 5,98,666 യൂണിറ്റുകളാണ് ഹ്യൂണ്ടായ് വിറ്റത്. തൊട്ടുമുന്‍ വര്‍ഷത്തെ (FY24) അപേക്ഷിച്ച് 2.6 ശതമാനം കുറവ്. അന്ന് 6,14,721 യൂണിറ്റ് വണ്ടി നിരത്തിലിറങ്ങിയിരുന്നു. എന്നാല്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന വാഹനങ്ങളുടെ കാര്യത്തില്‍ നേരിയ വര്‍ധനയുണ്ട്. തൊട്ടുമുന്‍ വര്‍ഷം 1,63,155 വണ്ടികള്‍ കയറ്റുമതി ചെയ്‌തെങ്കില്‍ ഇത്തവണയത് 1,63,886 യൂണിറ്റുകളായി.

ഒരേയൊരു ക്രെറ്റ

ആകെ വിറ്റ വാഹനങ്ങളില്‍ 68.5 ശതമാനവും എസ്.യു.വികളായിരുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റ മോഡല്‍ ക്രെറ്റയാണെന്നും കണക്കുകള്‍ പറയുന്നു. മിഡ്‌സൈസ് എസ്.യു.വി സെഗ്‌മെന്റിലെ 30 ശതമാനം ഓഹരിയും ക്രെറ്റയുടെ പക്കലാണ്.

ലാഭത്തില്‍ കുറവ്

മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തിലെ ആകെ ലാഭത്തില്‍ കുറവുണ്ടായതായും കമ്പനി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നാലാം പാദത്തിലെ നികുതിക്ക് ശേഷമുള്ള ലാഭം (പി.എ.റ്റി) 1,583 കോടി രൂപയായിരുന്നു. തൊട്ടുമുന്‍ വര്‍ഷത്തെ സമാനപാദത്തിലിത് 1,649 കോടി രൂപയായിരുന്നു. ഏതാണ്ട് 4 ശതമാനത്തിന്റെ കുറവ്. എന്നാല്‍ മൊത്തലാഭം 40 ശതമാനം വര്‍ധിച്ച് 1,124 കോടി രൂപയിലെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഹരിയൊന്നിന് 21 രൂപ വീതം ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

നഷ്ടം പഠിക്കാന്‍ ആളുവരും

ഇന്ത്യന്‍ കാര്‍ വിപണി വളരുന്നുണ്ടെങ്കിലും കമ്പനിയുടെ പ്രവര്‍ത്തനം മോശമായതോടെ ഇക്കാര്യം അന്വേഷിക്കാന്‍ ഹ്യൂണ്ടായ് മോട്ടോഴ്‌സ് ഉന്നത തല സംഘത്തെ നിയോഗിച്ചു. മാരുതി സുസുക്കിക്ക് കീഴില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഹ്യൂണ്ടായ് മോട്ടോഴ്‌സിന് 13 വര്‍ഷത്തിന് ശേഷം ഇക്കുറി കാലിടറിയിരുന്നു. ഫെബ്രുവരിയില്‍ മൂന്നാം സ്ഥാനത്തേക്കിറങ്ങിയ കമ്പനി തൊട്ടടുത്ത മാസം രണ്ടാം സ്ഥാനം തിരികെ പിടിച്ചെങ്കിലും മാര്‍ച്ചില്‍ നാലാമതായി. ഇന്ത്യന്‍ കമ്പനികളായ മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് എന്നിവരാണ് ഹ്യൂണ്ടായ് മോട്ടോര്‍സിനെ മറികടന്നത്. ഇതാദ്യമായാണ് കൊറിയയിലെ ആസ്ഥാനത്ത് നിന്നും ഉന്നതസംഘം ഇന്ത്യയിലെ ബിസിനസില്‍ ആഴത്തില്‍ ഇടപെടുന്നതെന്നാണ് വിവരം.

Hyundai Motor India reported a 4% year-on-year decline in Q4 FY25 net profit to ₹1,583 crore, while declaring a ₹21 per share dividend amid modest revenue growth.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com