വരുമാനം വെറും ₹265 കോടി, നഷ്ടം ₹500 കോടി; ഓല ഓഹരി വിപണിയില്‍ മാത്രമല്ല പിഴയ്ക്കുന്നത്

മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ നഷ്ടം 500 കോടി രൂപയാണ്. മുന്‍വര്‍ഷം സമാനപാദത്തില്‍ ഇത് 870 കോടി രൂപയായിരുന്നു.
ola service center two mechanics inspects a ev scooter
image credit : canva , ola 
Published on

നാലാംപാദ ഫലത്തിലും കാര്യമായ നേട്ടം കൈവരിക്കാന്‍ സാധിക്കാതെ വന്നതോടെ ഇലക്ട്രിക് ടുവീലര്‍ രംഗത്തെ മുമ്പന്മാരായ ഓല ഇലക്ട്രിക് ഓഹരി വില കുത്തനെ ഇടിയുന്നു. കമ്പനിയുടെ നിലനില്പ് തന്നെ പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന വാര്‍ത്തകള്‍ നിക്ഷേപകരില്‍ വലിയ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. ഓഹരിവില ഇന്ന് ഒരുവേള ആറുശതമാനത്തോളം താഴ്ന്നിരുന്നു.

മാര്‍ച്ച് 31ന് അവസാനിച്ച നാലാംപാദത്തില്‍ ഭവിഷ് അഗര്‍വാള്‍ നേതൃത്വം നല്കുന്ന കമ്പനിക്ക് വെറും 265 കോടി രൂപ മാത്രമാണ് വരുമാനം നേടാന്‍ സാധിച്ചത്. മുന്‍വര്‍ഷം സമാനാപാദത്തില്‍ 611 കോടി രൂപ വരുമാനം നേടിയ സ്ഥാനത്താണിത്. 57 ശതമാനം ഇടിവാണ് വരുമാനത്തിലുണ്ടായത്. മറ്റ് ഇലക്ട്രിക് വാഹന കമ്പനികള്‍ കുതിപ്പ് രേഖപ്പെടുത്തുമ്പോഴാണ് ഒരുകാലത്ത് പ്രതാപികളായി നിന്ന ഓലയുടെ വീഴ്ച്ച.

മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ നഷ്ടം 500 കോടി രൂപയാണ്. മുന്‍വര്‍ഷം സമാനപാദത്തില്‍ ഇത് 870 കോടി രൂപയായിരുന്നു. നഷ്ടം കുറയക്കാന്‍ പറ്റിയത് കമ്പനിക്ക് ഒട്ടും ആശ്വാസം പകരുന്നില്ല. വരുമാനം കുത്തനെ ഇടിഞ്ഞത് പ്രതിസന്ധി വര്‍ധിപ്പിക്കുന്നു.

എന്താണ് സംഭവിക്കുന്നത്?

ഒരുകാലത്ത് ഇരുചക്ര ഇവി വിപണിയില്‍ ഒാലയായിരുന്നു മുന്‍നിരക്കാര്‍. വലിയ തോതില്‍ വില്പന നടത്താനും സാധിച്ചു. എന്നാല്‍ വില്പനാനന്തര സേവനവും ടെക്‌നോളജി അപ്‌ഡേഷനും കമ്പനിയെ പിന്നോട്ടടിച്ചു. ഉപയോക്താക്കള്‍ക്ക് അമിത വാഗ്ദാനങ്ങള്‍ നല്കിയത് കമ്പനിക്ക് തിരിച്ചടിയായി. മറ്റ് കമ്പനികള്‍ ഓലയ്ക്ക് പറ്റിയ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിച്ചതോടെ വിപണി സമവാക്യങ്ങള്‍ മാറി.

കഴിഞ്ഞ സാമ്പത്തികവര്‍ഷം വിപണി വിഹിതത്തില്‍ ടിവിഎസ് മോട്ടോര്‍ കമ്പനിയാണ് മുന്നില്‍. ഓലയുടെ സാന്നിധ്യം 12-14 ശതമാനത്തിലേക്ക് താഴ്ന്നു. ബജാജ് ഓട്ടോ (21 ശതമാനം), ഏഥര്‍ എനര്‍ജി (15-17 ശതമാനം) എന്നീ കമ്പനികളാണ് തൊട്ടുപിന്നില്‍.

35 ശതമാനം വരെ ഇടിഞ്ഞേക്കും

നാലാംപാദ ഫലങ്ങള്‍ പുറത്തുവന്നതോടെ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഓലയില്‍ വലിയ അവിശ്വാസം രേഖപ്പെടുത്തുകയാണ്. ഓഹരിവില 35 ശതമാനം വരെ ഇടിഞ്ഞേക്കാമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ 35 രൂപ പരിസരത്താണ് ഓഹരിവില.

ഇത് 20-25 രൂപയില്‍ താഴെയായേക്കുമെന്നാണ് മുന്നറിയിപ്പ്. 2024 ഓഗസ്റ്റ് 9ന് ലിസ്റ്റിംഗ് സമയത്ത് ഓഹരിവില 76 രൂപയായിരുന്നു. ആ വര്‍ഷം ഓഗസ്റ്റ് 20ന് 157.40 രൂപ വരെ കുതിച്ചു കയറുകയും ചെയ്തു. പിന്നീട് തുടര്‍ച്ചയായ തിരിച്ചടികളാണ് ഓലയെ കാത്തിരുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com