ചിപ്പ് ക്ഷാമം; ടാറ്റ കാറുകള്‍ക്കായുള്ള കാത്തിരിപ്പ് ആറുമാസം വരെ നീണ്ടേക്കും

ചിപ്പ് ക്ഷാമം ടാറ്റ കാറുകളുടെ വിതരണത്തെ ബാധിക്കും. ടാറ്റയുടെ ഇലക്ട്രിക് കാറുകള്‍ക്ക് ആറുമാസം വരെയും മറ്റ് മോഡലുകള്‍ക്ക് രണ്ടുമാസം വരെയും കാത്തിരിക്കേണ്ടി വരുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളാണ് ടാറ്റ.

71 ശതമാനമാണ് ഈ മേഖലയിലെ ടാറ്റയുടെ വിപണി വിഹിതം. ഒക്ടോബറില്‍ ടാറ്റയുടെ ആകെ വില്‍പ്പനയില്‍ അഞ്ച് ശതമാനം ആയിരുന്നു ഇലക്ട്രിക് കാറുകള്‍. ലഭിച്ച ബുക്കിംഗുകള്‍ കൊടുത്ത് തീര്‍ക്കാന്‍ സാധിച്ചാല്‍ ഇലക്ട്രിക് കാറുകളുടെ വില്‍പന ശതമാനം രണ്ടക്കത്തിലേക്ക് എത്തുമെന്നും ടാറ്റ അറിയിച്ചു.

ടാറ്റ മോട്ടോര്‍സിന്റെ കീഴിലുള്ള ജാഗ്വാര്‍ ലാന്റ് റോവറും( ജെഎല്‍ആര്‍) കടുത്ത ചിപ്പ് ക്ഷാമത്തിലൂടെയാണ് കടന്നുപോകുന്നത്. 125,000 കാറുകളുടെ ഓഡറുകളാണ് ജെഎല്‍ആറിന് കൊടുത്ത് തീര്‍ക്കാനുള്ളത്. ഏറ്റവും ലാഭകരമായ വിപണികളില്‍ ആദ്യം കാറുകള്‍ എത്തിക്കാനാണ് ജെഎല്‍ആറിന്റെ തീരുമാനം. ചിപ്പ് ക്ഷാമവും ഇന്‍പുട്ട് ചെലവുകളില്‍ ഉണ്ടായ വര്‍ധനവും മൂലം നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ടാറ്റ മോട്ടോഴ്‌സിന്റെ അറ്റ നഷ്ടം 4,451 കോടി രൂപയില്‍ എത്തിയിരുന്നു.

സെമി കണ്ടക്റ്റര്‍ ചിപ്പുകളുടെ ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ ഒക്ടോബറിലെ വില്‍പ്പന 33.4 ശതമാനം കുറഞ്ഞിരുന്നു. നവംബറില്‍, ആകെ ശേഷിയുടെ 85 ശതമാനം ഉത്പാദനം മാത്രമെ ഹരിയാനയിലെ പ്ലാന്റുകളില്‍ ഉണ്ടാകു എന്നാണ് മാരുതി സുസുക്കി അറിയിച്ചത്. രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ള ഹൂണ്ടായിയുടെ വില്‍പ്പനയും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒക്ടോബറില്‍ 34 ശതമാനം ഇടിഞ്ഞിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it