കനറാ ബാങ്ക് ഓഹരികള്‍ വില്‍ക്കും, റഷ്യയിലെ ഈ ബാങ്ക്‌ ഇനി എസ്ബിഐയുടേത്

റഷ്യയിലെ കൊമേഴ്‌സ്യല്‍ ഇന്‍ഡോ ബാങ്ക് എല്‍എല്‍സിയുടെ (സിഐബിഎല്‍) ഓഹരികള്‍ കനറാ ബാങ്ക് വില്‍ക്കുന്നു. എസ്ബിഐയും കനറാ ബാങ്കും ചേര്‍ന്ന് 2003ല്‍ തുടങ്ങിയ സ്ഥാപനമാണ് സിഐബിഎല്‍. എസ്ബിഐയ്ക്ക് 60 ശതമാനം ഓഹരികളും കനറാ ബാങ്കിന് 40 ശതമാനം ഓഹരികളുമാണ് ബാങ്കിലുണ്ടായിരുന്നത്.

സിഐബിഎല്ലിലെ മൊത്തം ഓഹരികളും കനറാ ബാങ്ക് എസ്ബിഐയ്ക്ക് കൈമാറി. ഓഹരി വില്‍പ്പന കരാറിന്റെ അടിസ്ഥാനത്തില്‍ 2022 നവംബര്‍ 30ന് ആയിരുന്നു ഓഹരികള്‍ എസ്ബിഐയ്ക്ക് നല്‍കിയത്. വില്‍പ്പനയിലൂടെ ഏകദേശം 114 കോടി രൂപയോളം ആണ് കനറാ ബാങ്കിന് ലഭിക്കുക. മാര്‍ച്ച് 31ന് ഉള്ളില്‍ പണമിടപാട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഇടപാട് പൂര്‍ത്തിയാവുന്നതോടെ സിഐബിഎല്‍ പൂര്‍ണമായും എസ്ബിഐയ്ക്ക് കീഴിലാവും.

ഇന്നലെ 0.53 ശതമാനം ഉയര്‍ന്ന് 532.95 രൂപയ്ക്കാണ് എസ്ബിഐ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. അതേ സമയം കനറാ ബാങ്കിന്റെ ഓഹരികള്‍ ക്ലോസ് ചെയ്തത് 0.30 ശതമാനത്തിന്റെ നേരിയ ഇടിവിലാണ്. നിലവില്‍ 319.20 രൂപയാണ് കനറാ ബാങ്ക് ഓഹരികളുടെ വില.

Related Articles

Next Story

Videos

Share it