വായ്പാ പലിശനിരക്ക് കൂട്ടി സി.എസ്.ബി ബാങ്ക്; ഡിസംബര്‍ ഒന്നുമുതല്‍ നടപ്പാകും

വായ്പയുടെ അടിസ്ഥാന പലിശനിരക്ക് നിര്‍ണയിക്കാനായി 2016ല്‍ റിസര്‍വ് ബാങ്ക് കൊണ്ടുവന്നതാണ് എം.സി.എല്‍.ആര്‍.
CSB Bank logo
Image : Canva and CSB Bank
Published on

തൃശൂര്‍ ആസ്ഥാനമായ സ്വകാര്യബാങ്കായ സി.എസ്.ബി ബാങ്ക് വായ്പകളുടെ അടിസ്ഥാന പലിശനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍/MCLR) വര്‍ധിപ്പിച്ചു. ഡിസംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരുംവിധം 0.10 ശതമാനം മുതല്‍ 0.20 ശതമാനം വരെയാണ് ഉയര്‍ത്തിയത്. അതായത്, എം.സി.എല്‍.ആര്‍ ബാധകമായ വായ്പകളുടെ പലിശനിരക്ക് ഡിസംബര്‍ ഒന്നുമുതല്‍ വര്‍ധിക്കും.

പുതുക്കിയ നിരക്കുകള്‍

ഒറ്റനാള്‍ (Overnight) കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ നിലവിലെ 8.30 ശതമാനത്തില്‍ നിന്ന് 8.40 ശതമാനത്തിലേക്കും ഒരുമാസക്കാലാവധിയുള്ള വായ്പകളുടേത് 8.40ല്‍ നിന്ന് 8.60 ശതമാനത്തിലേക്കുമാണ് കൂട്ടിയത്.

മൂന്നുമാസ കാലാവധിയുള്ള വായ്പകളുടെ പുതുക്കിയ എം.സി.എല്‍.ആര്‍ 8.90 ശതമാനമാണ്. നിലവില്‍ ഇത് 8.80 ശതമാനമാണ്. 6 മാസക്കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 9.30ല്‍ നിന്ന് 9.40 ശതമാനമാക്കി. ഒരുവര്‍ഷ കാലാവധിയുള്ള വായ്പകളുടെ നിരക്ക് 10.30ല്‍ നിന്ന് 10.40 ശതമാനമാകും.

എന്താണ് എം.സി.എല്‍.ആര്‍?

ബാങ്കുകള്‍ വിതരണം ചെയ്യുന്ന വായ്പയുടെ അടിസ്ഥാന പലിശനിരക്ക് നിര്‍ണയിക്കാനായി 2016ല്‍ റിസര്‍വ് ബാങ്ക് കൊണ്ടുവന്നതാണ് എം.സി.എല്‍.ആര്‍. റിസര്‍വ് ബാങ്കിന്റെ റിപ്പോനിരക്കില്‍ അധിഷ്ഠിതമാണിത്.

റിപ്പോനിരക്ക് മാറുന്നതിന് ആനുപാതികമായി എം.സി.എല്‍.ആറിലും മാറ്റംവരും. എന്നാല്‍ റിപ്പോയ്ക്ക് പുറമേ വായ്പാ കാലാവധി, ബാങ്കിന്റെ പ്രവര്‍ത്തനച്ചെലവ്, വായ്പ നല്‍കാന്‍ ബാങ്ക് പണം കണ്ടെത്തുന്ന സ്രോതസ്സുകള്‍ക്ക് നല്‍കേണ്ട പലിശച്ചെലവ് (ഉദാഹരണത്തിന് സ്ഥിരനിക്ഷേപം/FD, സേവിംഗ്‌സ്/കറന്റ് അക്കൗണ്ട് നിക്ഷേം, റിസര്‍വ് ബാങ്കില്‍ നിന്നുള്ള വായ്പ), കരുതല്‍ ധന അനുപാതം (CRR) തുടങ്ങിയ ഘടകങ്ങളും വിലയിരുത്തിയാണ് ബാങ്ക് വായ്പാപ്പലിശ നിര്‍ണയിക്കുന്നത്. ഇത് ഓരോ ബാങ്കിനും വ്യത്യസ്തവുമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com