

ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറും അമേരിക്കന്‍ നിക്ഷേപക സ്ഥാപനമായ ബ്ലാക്ക് സ്റ്റോണിന്റെ ഉടമസ്ഥതയിലുള്ള കെയര്‍ ഹോസ്പിറ്റലും തമ്മിലുള്ള ലയനം അന്തിമ ഘട്ടിത്തിലേക്കെന്ന് സി.എന്‍.ബി.സി റിപ്പോര്‍ട്ട്. രാജ്യത്തെ ഹെല്‍ത്ത്‌കെയര്‍ മേഖലയെ തന്നെ മാറ്റിമാറിക്കുന്നതായിരിക്കും ഇരു സംരംഭങ്ങളും സംയോജിച്ചുണ്ടാകുന്ന പുതിയ സംരംഭം.
പുതിയ സംരംഭത്തില്‍ 34 ശതമാനം ഓഹരികള്‍ ബ്ലാക്ക് സ്‌റ്റോണിനായിരിക്കും. കെയര്‍ ഹോസ്പിറ്റലിന്റെ മറ്റൊരു ഓഹരിയുടമയായ ടി.പി.ജിക്ക് 11 ശതമാനവും ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ആസാദ് മൂപ്പന്റെ കുടുംബത്തിന് 23 ശതമാനം ഓഹരി വിഹിതവുമുണ്ടാകും. പുതിയ സംരഭത്തിന്റ മുഖ്യ ഓഹരി ഉടമകള്‍ ബ്ലാക്ക് സ്‌റ്റോണ്‍ ആണെങ്കിലും ഹോസ്പിറ്റലിന്റെ തലപ്പത്തു ആസാദ് മൂപ്പനായിരിക്കുമെന്നാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ഇരു ഹോസ്പിറ്റലുകളുടേയും 5,000 കിടക്കകള്‍ വീതം കൂട്ടിച്ചേര്‍ക്കപ്പെടുന്നതോടെ 10,000 കിടക്കുകള്‍പുതിയ ശൃംഖലയിലുണ്ടാകും. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആശുപത്രി ശൃംഖലയായി പുതിയ സംരംഭം മാറും. ആസാദ് മൂപ്പന്റെ കുടുംബവും ബ്ലാക്ക്‌സ്റ്റോണും തമ്മിലുള്ള ഓഹരി വെച്ചുമാറല്‍ കരാര്‍ പ്രകാരമാണ് ഇടപാട് പൂര്‍ത്തിയാകുക.
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന്റെ ബോര്‍ഡ് മീറ്റിംഗ് ഇന്ന് നടക്കുന്നുണ്ട്. നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചയും തുടർന്നുണ്ടാകും. പ്രിഫറന്‍ഷ്യല്‍ ഇഷ്യു വഴി ഇടപാട് പൂര്‍ത്തിയാക്കിയ ശേഷം ലയന പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.
ഓഹരി നേട്ടത്തിൽ
മഹാരാഷ്ട്രയിലെ പ്രേരണ ഹോസ്പിറ്റലിനെ പൂര്‍ണമായി സ്വന്തമാക്കുന്നതായും കഴിഞ്ഞ ദിവസം ആസ്റ്റര്‍ ഡി.എം അറിയിച്ചിരുന്നു. ആസ്റ്റര്‍ ഓഹരികള്‍ ഇന്ന് രണ്ട് ശതമാനത്തിലധികം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 26.45 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ള ഓഹരിയാണിത്. ഈ വര്‍ഷം ഇതു വരെയുള്ള നേട്ടം 23 ശതമാനമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine