ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന് 475 കോടി രൂപ ലാഭം, വരുമാനം 17% ഉയര്‍ന്നു

പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ 2022-23 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തില്‍ 182.59 കോടി രൂപ ലാഭം നേടി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാന പാദത്തിലെ 245.63 കോടി രൂപയില്‍ നിന്ന് 25.7 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. വരുമാനം ഇക്കാലയളവില്‍ 19.1 ശതമാനം വര്‍ധിച്ച് 3,276.35 കോടി രൂപയായി. മുന്‍ വര്‍ഷം സമാന പാദത്തിലിത് 2,749.77 കോടി രൂപയായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം വരുമാനം 12,011 കോടി രൂപയാണ്. 2022 സാമ്പത്തിക വര്‍ഷത്തെ 10,253 കോടിയേക്കാള്‍ 17 ശതമാനം വര്‍ധിച്ചു. ഇക്കാലയളവില്‍ ലാഭം തൊട്ടു മുന്‍വര്‍ഷത്തെ 601 കോടി രൂപയില്‍ നിന്ന് 475 കോടി രൂപയായി കുറഞ്ഞു. 21 ശതമാനമാണ് കുറവ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം നിക്ഷേപങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയതെന്നും ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി അഞ്ച് ആശുപത്രികള്‍, 150 ഫാര്‍മസികള്‍, ഏഴ് ക്ലിനിക്കുകള്‍ എന്നിവ തുറക്കാനായെന്നും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു. നിലവില്‍ ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി 32 ആശുപത്രികളും 127 ക്ലിനിക്കുകളും 521 ഫാര്‍മസികളുമാണ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡിനുള്ളത്.

അതേസമയം, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിന്റെ ഓഹരികള്‍ ഇന്ന് നാല് ശതമാനം ഇടിഞ്ഞ് 268 രൂപയായി.

Related Articles

Next Story

Videos

Share it