ആസ്റ്ററിന് നാലാം പാദത്തില്‍ ₹2.14 കോടി നഷ്ടം, വരുമാനത്തില്‍ വര്‍ധന

ലാഭവിഹിതത്തിനും ശിപാര്‍ശ, ഓഹരി ഇടിവിൽ
Aster Hospital, Dr Azaad Moopen, Alisha Moopen
ഡോ. ആസാദ് മൂപ്പൻ, അലീഷ മൂപ്പൻ/Image : Aster Website
Published on

പ്രമുഖ ആരോഗ്യ സേവനദാതാക്കളായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ രേഖപ്പെടുത്തിയത് 2.17 കോടി രൂപയുടെ നഷ്ടം. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 182.59 കോടി രൂപയുടെ ലാഭത്തില്‍ നിന്നാണ് ആസ്റ്റര്‍ കഴിഞ്ഞ പാദത്തില്‍ നഷ്ടത്തിലേക്ക് വീണത്. ഡിസംബര്‍ പാദത്തില്‍ ലാഭം 209.22 കോടി രൂപയായിരുന്നു. 

നികുതി ചെലവുകള്‍ ഉയര്‍ന്നതും ഗള്‍ഫ് ബിസിനസ് വേര്‍പെടുത്തലിനു ശേഷം പ്രവര്‍ത്തനം നിറുത്തിയത് വഴിയുണ്ടായ നഷ്ടവുമാണ് ലാഭത്തെ ബാധിച്ചത്. ഏപ്രില്‍ മൂന്നിനാണ് ആസ്റ്റര്‍ ഗള്‍ഫ് ബിസിനസിനെ വേര്‍പെടുത്തിയത്. വേര്‍പെടുത്തലിനു ശേഷം ഗള്‍ഫ് ബിസിനസ് പ്രവര്‍ത്തനം നിറുത്തിയതായാണ് കണക്കാക്കുന്നത്.

നാലാം പാദത്തിൽ വരുമാനം  18.9 ശതമാനം വര്‍ധിച്ച് 977.67 കോടി രൂപയായി. മുന്‍ വര്‍ഷം സമാനപാദത്തിലിത് 822.23 കോടി രൂപയും ഡിസംബര്‍ പാദത്തില്‍ 963.87 രൂപയുമായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം വരുമാനം 3,723.75 കോടി രൂപയാണ്. 2022-23 സാമ്പത്തിക വര്‍ഷത്തെ 3,030.95 കോടി രൂപയേക്കാള്‍ 22 ശതമാനം വര്‍ധിച്ചു. ഇക്കാലയളവില്‍ ലാഭം തൊട്ട് മുന്‍ വര്‍ഷത്തെ 475.49 കോടി രൂപയില്‍ നിന്ന് 211.56 കോടി രൂപയായി കുറഞ്ഞു. 55.5 ശതമാനമാണ് ഇടിവ്.

ലാഭവിഹിതത്തിന് ശിപാര്‍ശ

2023-24 സാമ്പത്തിക വര്‍ഷത്തേക്ക് ഓഹരിയൊന്നിന് രണ്ട് രൂപ വീതം അന്തിമ ലാഭവിഹിതത്തിനും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്തിട്ടുണ്ട്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ വിഭാഗം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌  24 ശതമാനം വരുമാന വളര്‍ച്ചയോടെ 3,699 കോടി രൂപയായതായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ ചെയര്‍മാനും സ്ഥാപകനുമായ ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു. ഇക്കാലയളവില്‍ 550 കിടക്കകള്‍ അധികമായി കൂട്ടിചേര്‍ത്തു. 2027 സാമ്പത്തിക വര്‍ഷത്തോടെ 1,700 കിടക്കകള്‍ കൂട്ടിചേര്‍ത്ത് മൊത്തം 6,500 ആക്കി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു. പുതിയ ഹോസ്പിറ്റലുകള്‍ നിര്‍മിക്കുന്നതിനൊപ്പം മറ്റ് ചില ഹോസ്പിറ്റിലുകളെ ഏറ്റെടുത്തു കൊണ്ടുമായിരിക്കും വിപുലീകരണമെന്നും ആസാദ് മൂപ്പന്‍ പറഞ്ഞു.

നിലവില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന് ആറ് സംസ്ഥാനങ്ങളിലായി 19 ആശുപത്രികള്‍, 4,864 കിടക്കകള്‍, 13 ക്ലിനിക്കുകള്‍, 215 ഫാര്‍മസികള്‍, 232 ലാബുകള്‍ എന്നിവയുണ്ട്.

ഓഹരികള്‍ ഇടിവില്‍

ഇന്നലെ വൈകിയാണ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ പാദഫലപ്രഖ്യാപനത്തെ കുറിച്ച് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചത്. ഇന്ന് രാവിലത്തെ സെഷനില്‍ 7.50 ശതമാനം വരെ  ഇടിഞ്ഞ ഓഹരി പിന്നീട് നഷ്ടം കുറച്ചു. ഒരു ശതമാനത്തിലധികം നഷ്ടത്തിലാണ് നിലവിൽ ഓഹരികള്‍ വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 43.16 ശതമാനം നേട്ടമാണ് ആസ്റ്റർ ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ളത്. മൂന്ന് വര്‍ഷക്കാലളവില്‍ നല്‍കിയിട്ടുള്ളത് 151 ശതമാനം നേട്ടവും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com