

ചില്ലറ മദ്യവില്‍പന ശാലകള്‍ക്കു മുന്നിലെ കൂട്ടയിടിയും നീണ്ട ക്യൂവും പതിവു കാഴ്ചയായ കേരളത്തിന് വേറിട്ട അനുഭവമായി കൊച്ചി വൈറ്റില മെട്രോ സ്‌റ്റേഷനിലെ ബെവ്‌കോ പ്രീമിയം ഔട്ട്‌ലെറ്റ്. മദ്യം വാങ്ങേണ്ടവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും നവീനവുമായ രീതിയില്‍ സൗകര്യം ഒരുക്കുകയാണ് ഈ ഔട്ട്‌ലെറ്റില്‍ ചെയ്തത്. രണ്ടു മാസം പിന്നിട്ടപ്പോള്‍ റെക്കോര്‍ഡ് വില്‍പന.
വൈറ്റിലയിലെ ഈ പ്രീമിയം ഔട്ട്‌ലെറ്റിൽ നിലവിൽ മികച്ച രീതിയിലുള്ള കച്ചവടമാണ് നടക്കുന്നത്. ഉത്സവ സീസണുകളിലും തിരഞ്ഞെടുപ്പ് കാലത്തും പ്രതിദിന വില്‍പ്പന 25 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെയായി ഉയരുന്നു. കഴിഞ്ഞ ഈസ്റ്റര്‍ ഉത്സവ സമയത്ത് കളക്ഷന്‍ 30 ലക്ഷം രൂപ വരെ എത്തിയിരുന്നു.
ഈസ്റ്റര്‍, സമ്മര്‍ അവധിയും നിലവിലെ ചൂടേറിയ കാലാവസ്ഥയും വിൽപന വർദ്ധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. സാധാരണ ദിവസങ്ങളിൽ ഏകദേശം 10 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയാണ് ഇവിടെ നിന്നുള്ള പ്രതിദിന കളക്ഷൻ. ചൂട് കാലാവസ്ഥയുളളതിനാല്‍ ബിയര്‍ വില്‍പ്പനയില്‍ ഇത് പ്രതിഫലിക്കുന്നുണ്ട്. വാരാന്ത്യങ്ങളിലാണ് സാധാരണയായി ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടാറുള്ളത്.
ഏകദേശം 4000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിലാണ് ഈ ഔട്ട്‌ലെറ്റ് ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ക്യൂ നിൽക്കാതെ തന്നെ അവർക്ക് ഇഷ്ടപ്പെട്ട ബ്രാൻഡുകൾ നേരിട്ട് കണ്ട് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. പൂർണമായും എയർ കണ്ടീഷൻ ചെയ്ത അന്തരീക്ഷത്തിൽ, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവമാണ് കസ്റ്റമേഴ്‌സിന് ലഭിക്കുന്നതെന്ന് ബെവ്കോ തൃപ്പൂണിത്തുറ വെയര്‍ഹൗസ് മാനേജർ അമൽ കൃഷ്ണ ധനം ഓണ്‍ലൈനിനോട് പറഞ്ഞു. വൈറ്റില മെട്രോ സ്റ്റേഷന്‍ ഔട്ട്‌ലെറ്റ് ഈ വെയര്‍ഹൗസിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കൾക്ക് മാന്യമായ രീതിയിൽ സേവനം നൽകുക എന്ന 'കസ്റ്റമർ ഫസ്റ്റ്' അപ്രോച്ചാണ് തങ്ങൾ സ്വീകരിക്കുന്നതെന്നും അമൽ കൃഷ്ണ പറയുന്നു.
ഏറ്റവും ശ്രദ്ധേയമായ കാര്യം, ഇത്തരം പ്രീമിയം സൗകര്യങ്ങൾ നൽകുമ്പോഴും സാധാരണ ബെവ്കോ ഔട്ട്‌ലെറ്റുകളിൽ ലഭിക്കുന്ന അതേ വിലയിൽ തന്നെയാണ് ഇവിടെയും മദ്യം ലഭ്യമാകുന്നത് എന്നതാണ്; ഇതിനായി പ്രത്യേക ചാർജുകൾ ഒന്നും തന്നെ ഈടാക്കുന്നില്ല.
ഈ ഔട്ട്‌ലെറ്റിൽ പ്രധാനമായും വിറ്റഴിക്കപ്പെടുന്നത് 1000 രൂപ മുതൽ 2000 രൂപ വരെയുള്ള ബ്രാക്കറ്റിലുള്ള പ്രീമിയം ബ്രാൻഡുകളാണ്. കേരളത്തിൽ ലഭ്യമായ മിക്കവാറും എല്ലാ പ്രീമിയം പ്രോഡക്റ്റുകളും ഇവിടെ ലഭ്യമാണ്. തൃപ്പൂണിത്തുറ വെയർ ഹൗസിൽ നിന്ന് വിവിധ കമ്പനികളുടെ പ്രതിനിധികൾ നേരിട്ട് ആവശ്യമായ സ്റ്റോക്കുകൾ എത്തിക്കുന്നതിനാൽ ലഭ്യതയിൽ കുറവുണ്ടാകുന്നില്ല. മറ്റ് സാധാരണ ഔട്ട്‌ലെറ്റുകളിൽ പത്ത് ബില്ലുകൾ അടിക്കുമ്പോഴാണ് 2000 രൂപയുടെ വില്‍പ്പന നടക്കുന്നതെങ്കില്‍, ഇവിടെ ഒരൊറ്റ പ്രീമിയം ബില്ലിലൂടെ ഈ തുക ലഭിക്കുന്നുവെന്നത് ഈ സെന്ററിന്റെ സാമ്പത്തിക പ്രാധാന്യം വ്യക്തമാക്കുന്നു.
സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള സ്വീകാര്യത: കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ നിന്നുളള ഐടി പ്രൊഫഷണലുകൾ, മെട്രോ യാത്രക്കാർ എന്നിവരെ പ്രധാനമായും ലക്ഷ്യമിട്ടാണ് ഔട്ട്‌ലെറ്റ് തുടങ്ങിയതെങ്കിലും, എല്ലാ മേഖലയിലുള്ള ആളുകളും ഇവിടേക്ക് എത്തുന്നുണ്ട്. ഇതൊരു പുതിയ കൺസെപ്റ്റ് ആയതുകൊണ്ട് തന്നെ അത് കാണാനും ആ രീതിയിൽ ഷോപ്പിംഗ് നടത്താനുമായി ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ എത്തുന്നു. മുൻ ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരിയുടെ കാലത്തുള്ള ആശയമാണ് ഇപ്പോൾ പ്രാവർത്തികമാക്കിയിരിക്കുന്നത്.
ഇത്തരം പ്രീമിയം ഔട്ട്‌ലെറ്റുകൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് മദ്യവിപണിയിലെ തിരക്ക് കുറയ്ക്കാനും ഉപഭോക്താക്കൾക്ക് മാന്യമായ സേവനം ഉറപ്പാക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Bevco’s premium outlet at Vyttila Metro sets sales records, redefining liquor retail experience in Kerala.
Read DhanamOnline in English
Subscribe to Dhanam Magazine