

സംസ്ഥാനത്ത് സ്വർണ നിരക്കുകളിൽ വീണ്ടും ഇടിവ്. 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ഗ്രാമിന് 100 രൂപ താഴ്ന്ന് ഇന്ന് (2026 ഫെബ്രുവരി 20) രാവിലത്തെ വിപണി വില 14,315 രൂപയിലേക്ക് എത്തിച്ചേർന്നു. ഇതോടെ 22 കാരറ്റിന്റെ ഒരു പവന്റെ വിപണി വിലയിൽ 800 രൂപ ഇടിഞ്ഞ് 1,14,520 രൂപയായും രേഖപ്പെടുത്തി.
ആനുപാതികമായി 18 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ഗ്രാമിന് 85 രൂപ താഴ്ന്ന് പുതുക്കിയ വിപണി വില 11,760 രൂപയായി. അതുപോലെ ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്ക് ഉപയോഗിക്കുന്ന 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 65 രൂപ കുറഞ്ഞ് 9,160 രൂപയായി രേഖപ്പെടുത്തി. 9 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ഗ്രാമിന് 40 രൂപ താഴ്ന്ന് പുതിയ വിപണി വില 5,905 രൂപയായും കുറിച്ചു.
കഴിഞ്ഞ ദിവസത്തെ വ്യാപാരത്തിനിടെ സംസ്ഥാനത്തെ വിപണിയിൽ രണ്ട് തവണ സ്വർണ നിരക്കുകളിൽ വർധന രേഖപ്പെടുത്തിയിരുന്നു. ആണപദ്ധതികളെ സംബന്ധിച്ച് ഇറാനും യു.എസും തമ്മിൽ പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ യുദ്ധ സാധ്യത വർധിക്കുന്നുവെന്ന നിഗമനമാണ് രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 5,000 ഡോളർ നിലവാരത്തിൽ തങ്ങിനിൽക്കാൻ സഹായിക്കുന്നത്.
എന്നാൽ മറുവശത്ത് യു. എസ് ഫെഡറൽ റിസർവിന്റെ കഴിഞ്ഞ യോഗത്തിന്റെ മിനുറ്റ്സിൽ സമീപഭാവിയിൽ പലിശ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ചുള്ള അവ്യക്തത വെളിവാക്കുന്നു. ഇതു യു.എസ് ഡോളറിന്റെ മൂല്യം ഇടിയാനുള്ള സാധ്യത മങ്ങി. ഇത് സ്വർണ വിലയിൽ സമ്മർദമേറ്റുന്ന ഘടകമാണ്. ഇതോടെ സ്വർണ വിലയിൽ ചാഞ്ചാട്ടം നിഴലിക്കുന്നത്. രാജ്യാന്തര വിപണിയിലെ ചലനങ്ങളുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വർണ നിരക്കുകൾ മാറിമാറിയുന്നത്.
22 കാരറ്റ് സ്വർണത്തിന്റെ നിരുക്കുകളിൽ ഇന്ന് രാവിലെ ഇടിവുണ്ടായതോടെ, പുതുക്കി നിശ്ചയിച്ച വിപണി വിലയ്ക്കൊപ്പം ചുരുങ്ങിയത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിയിന്മേലും ഈടാക്കുന്ന മൂന്ന് ശതമാനം ജിഎസ്ടി നികുതി, ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിൽ ഈടാക്കുന്ന 45 രൂപ, ഇതിന്മേലുള്ള 18 ശതമാനം ജിഎസ്ടി നികുതിയും ചേര്‍ത്ത് 1,30,000 രൂപയെങ്കിലും നൽകിയാലാണ് വെള്ളിയാഴ്ച രാവിലെ ജ്വല്ലറിയിൽ നിന്നും ഒരു പവന്റെ സ്വർണാഭരണം വാങ്ങാനാകുക. ആഭരണത്തിന്റെ ഡിസൈനിൽ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയിലും മാറ്റമുണ്ടാകാമെന്നതും ഓർക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine